929. പ്രവൃത്തിഃ – പ്രകര്‍ഷേണ വര്ത്തിക്കുന്നവന്. പ്രവൃത്തി എന്ന പദത്തിന് നിരന്തരമായ വ്യാപനം, ഒഴുക്ക്, വേല, സംഭവപരമ്പര എന്നൊക്കെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. ഗുരുവായൂരപ്പന്റെ നാമമായി വ്യാഖ്യാനിക്കുമ്പോള്‍ പ്രപഞ്ചമായി വ്യാപിക്കലും പ്രപഞ്ചത്തില്‍ അനുസൃതമായും സാര്‍വത്രികമായും നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഒഴുക്കും ഭഗവാന്റെ രൂപമാണെന്നു പറയാം. പ്രപഞ്ചസൃഷ്ടി, പ്രപഞ്ച പ്രവര്‍ത്തനത്തിനു വേണ്ട ഊര്‍ജ്ജം നല്കുന്ന സൂര്യചന്ദ്രനക്ഷത്രാദികളുടെ രൂപീകരണം, കൃത്യമായ ഗതിവേഗത്തില്‍ മാറ്റമില്ലാതെ നടക്കുന്ന അവയുടെ ഭ്രമണചലനങ്ങള്, അവയുടെ ശക്തികൊണ്ടുണ്ടാകുന്ന കാറ്റും മഴയും നീരൊഴുക്കും, തീയും ചൂടും തണുപ്പും പോലെയുള്ള പ്രതിഭാസങ്ങള്‍, ഇങ്ങനെയുള്ള അനേകം പ്രകൃതിശക്തികളുടെ സഹായത്തോടെ മുളച്ചുണ്ടാകുന്ന സസ്യജാലം. അവയെ ആഹാരമാക്കി ജീവിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങിയ സസ്യഭുക്കുകളായ ജീവിതം. അവയെ ആഹാരമാക്കുന്ന മാംസഭുക്കുകളായ ജീവികള്‍. മാംസഭുക്കുകളുടെയും സസ്യഭുക്കുകളുടെയും ശരീരം ആഹാരമാക്കിയും ആശ്രയമാക്കിയും ജീവിക്കുന്ന അനന്തകോടി സൂക്ഷ്മജീവികള്‍. ഇവയുടെയൊക്കെ പരസ്പരാശ്രിതമായ ജീവിതത്തില്‍ നിരന്തരമായി നടക്കുന്ന ജനങ്ങളും വളര്‍ച്ചയും നാശവും. എത്ര സങ്കീര്‍ണ്ണമാണു ഭഗവാന് പ്രവര്‍ത്തനം. ആ പ്രവൃത്തി ഗുരുവായൂരപ്പന് തന്നെയാണെന്നു നാമം സ്ഥാപിക്കുന്നു.
930. നിവൃത്തിഃ – നിവൃത്തി രൂപമായവന്‍. നിവൃത്തി എന്ന പദത്തിന് വിരമിക്കല്‍, നിറുത്തല്‍, വിരക്തി, വിശ്രമം, ശാന്തി, പൂര്‍ത്തിയാക്കല്‍, പരിഹാരം, മോക്ഷം എന്നിങ്ങനെ ബന്ധപ്പെട്ട അര്‍ത്ഥങ്ങള്‍. മുന്‍നാമത്തിന്റെ വിപരീതപദമാണു നിവൃത്തി. എങ്കിലും ഗുരുവായൂരപ്പന്റെ നാമമായി സ്വീകരിക്കുമ്പോള്‍ ഒന്നിനോടും ബന്ധമില്ലാത്ത സ്വതന്ത്രന് എന്ന് ഒരു വ്യാഖ്യാനം. പ്രപഞ്ച പ്രവര്‍ത്തനത്തിന്റെ രൂപത്തില്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ രക്ഷയും സംഹാരവും നിരന്തരമായി നടത്തിക്കൊണ്ടിരിക്കെത്തന്നെ എല്ലാറ്റിനും കര്‍ത്താവും നിയന്ത്രവുമായ ഭഗവാന് ഒന്നിനോടും ബന്ധമില്ലാത്തവനായി സ്വതന്ത്രനായി തുടരുന്നതിനാല്‍ നിവൃത്തന്‍ എന്നു നാം.
അധര്‍മ്മം, അഹംഭാവം എന്നിവയുടെ നേര്‍ക്കുള്ള വൈമുഖ്യം ഭഗവാന്റെ സ്വഭാവമാണ്. അധര്‍മ്മികളെയും അഹംഭാവികളെയും നശിപ്പിക്കാനാണ് ഭഗവാന്റെ എല്ലാ അവതാരങ്ങളും.
തന്റെ ഭക്തരെ ലൗകികവും താപബന്ധവുമായ സംസാരത്തില്‍ നിന്നു നിവൃത്തരാക്കി തന്നില്‍ ലയിപ്പിക്കുന്നവന്‍ എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം.
931. പ്രകൃതിഃ – പ്രപഞ്ചമായി പ്രഭവിക്കുന്ന ശക്തി, സൃഷ്ടി ശക്തി. നിര്‍വികാരമായ ബ്രഹ്മചൈതന്യത്തില്‍ സൃഷ്ട്യഭിവാഞ്ച ഉണ്ടായപ്പോള്‍ അത് രണ്ടായി പിരിഞ്ഞു. ഒന്നും ചെയ്യാതെ എല്ലാത്തിനും സാക്ഷിയായി സ്ഥിതിചെയ്യുന്ന ഒരു ഭാഗം. നിരന്തരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഭാഗം. ആദ്യത്തെ ജഡശക്തിക്കു പുരുഷന് എന്നും നിരന്തരമായി പ്രവര്‍ത്തിക്കുന്ന വിഭാഗത്തിനു പ്രകൃതി എന്നും ആചാര്യന്മാര് പേരു കല്പിച്ചു. പ്രപഞ്ചകാരണം സൃഷ്ടിശക്തിയായ പ്രകൃതിയാണ്. പുരുഷശക്തിയുടെ സാന്നിദ്ധ്യംകൊണ്ട് പ്രകൃതി സൃഷ്ടിയില്‍ ഏര്‍പ്പെടുന്നു. ലോകങ്ങളും ലോകങ്ങളിലുള്ള ദേവദാനവമര്ത്യാദികളും സസ്യങ്ങളും ജീവികളും പഞ്ചഭൂതങ്ങളും ചൂടും തണുപ്പും വെളിച്ചവും ഇരുളും കടുപ്പവും മൃദുലവും മധുരവും കവര്‍പ്പും പോലുള്ള നിരവധി പ്രതിഭാസങ്ങളും എല്ലാം പ്രകൃതിയുടെ സര്‍ഗ്ഗവൈഭവത്തിന്റെ ആവിഷ്കാരമാണ്. ഈ നാമം സൃഷ്ടിശക്തിയായ പ്രകൃതിയെ ഗുരുവായൂരപ്പന്റെ ഒരു രൂപമായി അവതരിപ്പിക്കുന്നു. പ്രകൃതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷിയായി സ്ഥിതിചെയ്യുന്ന പുരുഷന് ഭഗവാന്റെ മറ്റൊരു രൂപം.
പ്രകൃതിക്കു സ്വഭാവം എന്നും അര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ പ്രകൃതിയെ ഒന്നിനെ അതാക്കിത്തീര്‍ക്കുന്ന പ്രത്യേകത എന്നു നിര്‍വചിക്കാം. ചില വസ്തുക്കള്‍ക്കും പ്രതിഭാസങ്ങള്‍ക്കും ഒന്നിലധികം കൃതികളുണ്ടാകാം. അഗ്നിക്ക് ചൂടും പ്രകാശവും ജ്വാലയും. ജലത്തിന് സ്നിഗ്ദ്ധതയും ഒഴുക്കും നിയതമായ രൂപമില്ലായ്മയും. പക്ഷിക്കു പറക്കാനുള്ള കഴിവ്, മീനിന് നീന്താനും വെള്ളത്തില്‍ കലര്‍ന്ന വായു ശ്വസിക്കാനുള്ള കഴിവ് എന്നിങ്ങനെ ഏതിനെ പരിശോധിച്ചാലും അതിനെ മറ്റുള്ളവയില്‍നിന്നു വേര്‍തിരിക്കു. പ്രതേ്യകത കണ്ടെത്താം. അതിനെ ആ വസ്തുവിന്റെയോ ജീവിയുടെയോ പ്രകൃതി എന്നുപറയാം. പ്രകൃതിയായി വര്‍ത്തിക്കുന്നതു ഭഗവാന് തന്നെയാകയാല്‍ ഭഗവാനെ പ്രകൃതി എന്ന പേരുകൊണ്ട് ഭഗവാന് സ്തുതിക്കുന്നു.
ഓരോന്നിനും കാരണമായതിനെ പ്രകൃതി എന്നുപറയാം. ഈ അര്‍ത്ഥത്തില്‍ പഞ്ചഭൂതങ്ങളെ വിവിധ ജീവശരീരങ്ങളുടെയും വസ്തുക്കളുടെയും പ്രകൃതി എന്നുപറയാം. ശരീരത്തിലെ ലിംഗവും യോനിയും പ്രജകളുടെ ഉത്പത്തിക്കു കാരണമായ അവയവങ്ങളാകയാല്‍ അവയെ പ്രകൃതി എന്നുപറയാം. കോശഗ്രന്ഥങ്ങളില്‍ പ്രകൃതി എന്ന പദത്തിന് ഈ അര്‍ത്ഥം കാണാം. എല്ലാറ്റിനും കാരണമായ ഭഗവാന് ”പ്രകൃതിഃ” എന്ന നാമത്തിന് സര്‍വ്വഥാ അര്‍ഹനാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: