എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നബാഡിന്റെ ധനസഹായത്തോടെ നിര്‍മ്മാണമാരംഭിച്ച ആശുപത്രിയുടെ പുതിയ കെട്ടിടമാണ് പാതിവഴിയിലെത്തി നില്‍ക്കുന്നത്.
കഴിഞ്ഞവര്‍ഷം നിര്‍മ്മാണം ആരംഭിച്ച പുതിയ കെട്ടിടം ഈ തീര്‍ത്ഥാടനക്കാലത്ത് തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പണി എങ്ങുമെത്തിയില്ല. എരുമേലി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിലവിലുള്ള ഒ.പി. കെട്ടിടത്തിനു മുകളിലായി എന്‍ആര്‍എച്ച്എംന്റെ ധനസഹായത്തോടെ ബിഎസ്എന്‍എല്‍ എഞ്ചിനീയറിങ് വിഭാഗം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആശുപത്രി പുതിയ ബ്ലോക്കിന്റെ പണികളും ഇഴഞ്ഞുനീങ്ങുകയാണ്.
ഒരുകോടിയുടെ നബാര്‍ഡ് കെട്ടിടവും 73ലക്ഷത്തിന്റെ എന്‍ആര്‍എച്ച്എം ഫണ്ടും ഉപയോഗിച്ചുള്ള പണികള്‍ പാതി വഴിയിലായിരിക്കെ തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നു.
നവംബര്‍ 16 മുതല്‍ ജനുവരി 21 വരെയുള്ള മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന പ്രവര്‍ത്തന രീതിയാണ് ഒരുക്കിയിരിക്കുന്നത്. ദേവസ്വം സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ആശുപത്രിയിലേക്കുള്ള ഡോക്ടര്‍മാര്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ നിയമിച്ച് ഉത്തരവായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഒരു വര്‍ഷത്തിലധികമായി തുരുമ്പെടുത്തുകിടക്കുന്ന പഴയ ആംബുലന്‍സിനു പകരം പുതിയ ആംബുലന്‍സ് എത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ എന്നിവ ആരോഗ്യ വകുപ്പിനെയും തീര്‍ത്ഥാടകരെയും നാട്ടുകാരെയും ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.
അപകടങ്ങളുണ്ടായാല്‍ ഉപയോഗിക്കുന്ന പഴയ താത്കാലിക അത്യാഹിത വിഭാഗം അപകടാവസ്ഥയില്‍ തന്നെയാണ്. പുതിയ കെട്ടിടത്തില്‍ അത്യാഹിത വിഭാഗവും കിടത്തി ചികിത്സ, എക്സ്റേ, അടക്കമുള്ള ഒപിയും ക്രമീകരിച്ചാണ് രണ്ടു കെട്ടിടങ്ങളുടെയും പണികള്‍ ആരംഭിച്ചത്. എങ്കിലും ഈ വര്‍ഷം പണികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരും പറയുന്നത്.
ശബരിമല തീര്‍ത്ഥാടന കാലത്ത് മറ്റു ചില വകുപ്പുകളെ അപേക്ഷിച്ച് കരുതലോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് മിക്കപ്പോഴും പ്രശംസക്കൊപ്പം വ്യാപകമായ പരാതിയും കേള്‍പ്പിക്കാറുണ്ട്. തീര്‍ത്ഥാടന പാതയിലെ ഏക സര്‍ക്കാര്‍ ആശുപത്രി സമയബന്ധിതമായി വികസിപ്പിക്കാന്‍ ഉന്നതാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. കോടികള്‍ ചെലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് പാതി വഴിയില്‍ ഉപേക്ഷിക്കുകയോ യഥാസമയം തുറന്നുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയുമാണുള്ളത്.
തീര്ത്ഥാടനവമായി ബന്ധപ്പെട്ട് എരുമേലിയെ വെറുമൊരു ഇടത്താവളമായി മാത്രം സര്‍ക്കാരും വകുപ്പുകളും കാണുന്നതാണ് എരുമേലിയുടെ ശാപത്തിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയുടെ വികസന കാര്യത്തില്‍ അടിയന്തരമായി വികസന പാക്കേജ് ഉണ്ടാക്കണമെന്നും തീര്‍ത്ഥാടനത്തിനുശേഷം ജനവാസമുള്ള മേഖലയാണ് എരുമേലിയെന്നും അധികാരികള്‍ തിരിച്ചറിയണമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: