ആലപ്പുഴ: മോഷണം പോയ ബൈക്ക് പോലീസ് കസ്റ്റഡിയില്‍ നിന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും കിട്ടിയില്ലെന്ന് പരാതി. സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങി ബൈക്കുടമ വലഞ്ഞു. കായംകുളം കൃഷ്ണപുരം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന് കെ. രാജനാണ് ഹതഭാഗ്യന്.
2013 ആഗസ്റ്റ് 14ന് പുലര്‍ച്ചെ കെഎസ്ഇബി ഓഫീസില്‍ നിന്നാണ് ഇയാളുടെ ബൈക്ക് മോഷണം പോയത്. ഇതുസംബന്ധിച്ച് കായംകുളം പോലീസില്‍ പരാതി നല്കി. പിന്നീട് ബൈക്കുമായി കൃഷ്ണപുരം സ്വദേശി ഷാനവാസിനെ നൂറനാട് പോലീസ് പിടികൂടി.
തുടര്‍ന്ന് തൊണ്ടി സാധനമായ ബൈക്ക് തിരികെ കിട്ടുന്നതിന് അതേ മാസം തന്നെ കായംകുളം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ തൊണ്ടി മുതല്‍ ലഭിച്ചില്ലെന്ന് കാണിച്ച് കേസ് തള്ളി. പിന്നീട് പലതവണയായി കായംകുളം, മാവേലിക്കര കോടതികളില്‍ ഹര്‍ജി നല്‍കിയെങ്കിലും ഉത്തരം മേല്‍പ്പറഞ്ഞത് തന്നെയായിരുന്നു.
മൂന്നാം തവണ മാവേലിക്കര കോടതിയില്‍ കേസ് നല്കിയപ്പോള് വണ്ടി മാന്നാര്‍ പോലീസ് സ്റ്റേഷനിലാണെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ കോടതിയില്‍ പരാതി നല്കി. അതിന് പ്രകാരം വണ്ടി വിട്ടുനില്‍ക്കാന്‍ മാന്നാര്‍ പോലീസിന് കോടതി ഉത്തരവ് നല്കി. എന്നാല്‍ വാഹനം അവിടെയില്ലെന്ന മറുപടിയാണ് പോലീസ് നല്‍കിയത്.
പിന്നീട് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നൂറനാട് പോലീസ് വാഹനം ചെങ്ങന്നൂര്‍ ആര്‍ഡിഒ കോടതിയിലാണെന്ന് അറിയിച്ചു. ബൈക്ക് ലഭിക്കുന്നതിനായി ആര്‍ഡിഒയ്ക്ക് അപേക്ഷ നല്കിയപ്പോള് എഫ്ഐആറിന്റെ കോപ്പി ഹാജരാക്കണമെന്ന് പറഞ്ഞു. എഫ്ഐആര്‍ പകര്‍പ്പിനായി മാവേലിക്കര കോടതിയില്‍ അപേക്ഷിച്ചപ്പോള്‍ എഫ്ഐആര്‍ അവിടെയില്ല ചെങ്ങന്നൂര്‍ കോടതിയിലാണെന്ന് അറിയിച്ചു.
നിലവില്‍ ചെങ്ങന്നൂര്‍ കോടതിയില്‍ അപേക്ഷിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ല. സ്വന്തം വാഹനം തിരികെ ലഭിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് രാജന്. ഇത്രയും കാലം വാഹനം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചതിനാല്‍ ഉപയോഗശൂന്യമാകാനിടയുണ്ട്.
പോലീസും കോടതി ജീവനക്കാരും ആര്‍ഡിഒ ഓഫീസ് ജീവനക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ ദലിത് വേദി സംസ്ഥാന പ്രസിഡന്റ് കാരംകോട് ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി കെ.ഇ. ബൈജുവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: