കട്ടപ്പന: ഹാഷിഷ് ഓയില്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്, അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി വിലമതിക്കുന്ന ഒരു ലിറ്റര്‍ ഹാഷിഷ് ഓയിലും പതിനേഴ് കിലോ കഞ്ചാവും കട്ടപ്പന പോലീസ് പിടിച്ചെടുത്തു. യുവതി ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍.
കട്ടപ്പന കാഞ്ചിയാര്‍ മുണ്ടമറ്റത്തില്‍ രാജപ്പന്റെ വാടകവീട്ടില്‍ താമസിച്ചിരുന്ന ബാലഗ്രാം കിഴക്കേമുറി ശ്രീജിത്ത് (36), തിരുവനന്തപുരം കിളിമാനൂര്‍ രാജു‘ഭവനില്‍ രജനി (36) എന്നിവരെയാണ് കട്ടപ്പന ഡിവൈ.എസ്.പി ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് സംഘം വാടകവീട് വളഞ്ഞത്. യുവതിക്കും യുവാവിനുമൊപ്പമുണ്ടായിരുന്ന റൊമാരിയോ എന്നയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൗസല്യ ടോമി എന്നയാളാണ് സംഘത്തിലെ പ്രധാനി. ഇയാള്‍ക്കായുള്ള അന്വേഷണത്തിനിടെയാണ് കഞ്ചാവ് വാറ്റി ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ടോമിയെയും റൊമാരിയോയെയും കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് രജനിയും ശ്രീജിത്തും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. രണ്ട് പേരും വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുന്നതിനിടെയാണ് പരിചയപ്പെട്ടത്.
ബാലഗ്രാമിലെ ഹാഷിഷ് ഓയില്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയിരിക്കുന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവാണ് ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കട്ടപ്പന കോടതി റിമാന്റ് ചെയ്തു. റെയ്ഡിന് കട്ടപ്പന സി.ഐ റെജി കുന്നിപ്പറമ്പില്‍, എസ്.ഐ സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: