കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ബൗദ്ധിക്ക് പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കുകയും കേസില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ സിപിഎം അമ്പരപ്പിലായി.
ക്രൈബ്രാഞ്ച് അന്വേഷണം ഭീഷണികളിലൂടേയും പ്രലോഭനങ്ങളിലൂടേയും അട്ടിമറിക്കാന്‍ കൊലപാതകം നടന്ന നിമിഷം മുതല്‍ സിപിഎം നടത്തി വന്ന ശ്രമങ്ങളാണ് ഇപ്പോള്‍ വൃഥാവിലായത്. കണ്ണൂരിലെ സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ സിപിഎം നടത്തിയ കൊലപാതകങ്ങളുടെ ആസൂത്രണം ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന സംഘ പരിവാര്‍ സംഘടനകളുടെ ദീര്‍ഘ നാളത്തെ ആവശ്യമാണ് മനോജ് വധം സിബിഐ ഏറ്റെടുത്തു കൊണ്ടുളള പ്രഖ്യാപനത്തിലൂടെ വിജയം കണ്ടിരിക്കുന്നത്.
ഒരു രാഷ്ട്രീയ കൊലപാതക കേസ് രണ്ടു മാസത്തിനുള്ളില്‍ സിബിഐ ഏറ്റെടുക്കുന്നത് ഇതാദ്യമാണ്. മനോജിന്റെ വീട് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മനോജ് വധക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസന്വേഷണം സിബിഐ ഏറ്റെടുക്കാത്തതിനാല്‍ സിബിഐ ഇനി കേസെറ്റെടുക്കില്ലെന്ന് സിപിഎം നേതൃത്വവും രാഷ്ട്രീയ എതിരാളികളും പറഞ്ഞു നടന്നിരുന്നു.
സിബിഐയുടെ വരവ് സിപിഎം നേതൃത്വത്തിലും അണികളിലും ഞെട്ടലുളവാക്കിയിരിക്കുകയാണ്. സിപിഎമ്മുകാര്‍ കൊന്ന തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസാണ് സിബിഐ അന്വേഷിച്ച കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതക കേസ്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ച നേതൃത്വത്തിന് സിബിഐ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തതോടെ മിണ്ടാട്ടമില്ലാത്ത അവസ്ഥയിലായിരുന്നു. ഫസലിന്റെ വധം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെച്ച ജില്ലയില്‍ കലാപം നടത്താന്‍ സിപിഎം നേതൃത്വം ശ്രമിക്കുകയായിരുന്നു.
ഈ കൊലക്കേസില്‍ തലശ്ശേരി ഏരിയാ കമ്മിറ്റി നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ഇപ്പോഴും സിബിഐ കോടതി നിര്‍ദ്ദേശ പ്രകാരം എറണാകുളത്ത് കഴിഞ്ഞു കൂടുകയാണ്.
ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസും ടിപി വധക്കേസും ഷുക്കൂര്‍ വധക്കേസും സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പൊതു സമൂഹത്തില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് കാലപ്പഴക്കം ചെന്നെന്ന് ചൂണ്ടിക്കാട്ടിയും സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ നടത്തിയ ഒത്തു കളി രാഷ്ട്രീയത്തിന്റെ ഭാഗമായും സിബിഐ അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മനോജ് വധം അന്വേഷിക്കാന്‍ അടുത്ത ദിവസം തന്നെ സിബിഐ തലശ്ശേരിയില്‍ എത്തും. ഇതോടെ സിപിഎം നേതൃത്വം പിടിച്ചു നില്ക്കാന് ഏറെ ബുദ്ധിമുട്ടും. മനോജ് വധത്തില്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്ക്കുള്പ്പെടെയുളളവര്ക്കുളള പങ്ക് കേസ് അന്വേഷിച്ച ക്രൈബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍ സിബിഐ കേസന്വേഷണം ഉടന്‍ ഏറ്റെടുക്കുമെന്നതിനാല്‍ നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും ക്രൈബ്രാഞ്ച് സംഘം ഒഴിവാക്കുകയായിരുന്നു. സിബിഐ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതോടെ കേസുമായി ബന്ധപ്പെട്ട ഉന്നത തല ഗൂഢാലോചനകളും നേതാക്കളുടെ പങ്കും വ്യക്തമാകും. തുടര്‍ന്ന് ഉന്നത നേതാക്കളെ ഉള്‍പ്പെടെയുളളവരുടെ അറസ്റ്റുകളും നടക്കും.
കൊലപാതകങ്ങളില്‍ ഗൂഢാലോചന നടത്തിയവരും നിയമത്തിന്റെ മുന്നിലെത്തും. മനോജ് വധത്തില്‍ റിമാന്റില്‍ കഴിയുന്ന വിക്രമനുള്പ്പെടെയുളളവര്ക്കും ജില്ലയിലെ മറ്റ് പല കൊലക്കേസുകളില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: