ചെന്നൈ: മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ചെന്നൈയിന് എഫ്സി തകര്‍ത്തുതരിപ്പണമാക്കി. ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ സൂപ്പര്‍താരം എലാനോയുടെയും സ്റ്റീവന്‍ മെന്‍ഡോസയുടെയും ഇരട്ട ഗോളുകളുടെ കരുത്തിലാണ് ചെന്നൈയിന് എഫ്സി ഗംഭീര വിജയം നേടിയത്. ഒരു ഗോള്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുല്‍വയും സ്വന്തമാക്കി. മുംബൈ സിറ്റി എഫ്സിയുടെ ആശ്വാസഗോള്‍ നേടിയത് സയിദ് റഹിം നബിയാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന് എഫ്സിയുടെ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനോട് 4-1ന് പരാജയപ്പെട്ടതിന്റെ ക്ഷീണം മറന്ന് ഇന്നലെ സ്വന്തം മൈതാനത്ത് പന്തുതട്ടാനിറങ്ങിയ മാര്‍ക്കോ മറ്റരാസിയും കൂട്ടരും മുംബൈ എഫ്സിയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വാരിക്കളയുകയായിരുന്നു. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ എഫ്സിയുടെ മൂന്നാം തോല്‍വിയാണിത്. രണ്ട് ഗോളുകള്‍ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത ബ്രസീലിയന്‍ താരം എലാനോയാണ് മത്സരത്തിലെ താരം.
കഴിഞ്ഞ മത്സരങ്ങളില്‍ ഇറങ്ങിയ ടീമില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമാണ് ചെന്നൈയിന് എഫ്സി ഇന്നലെ ഇറങ്ങിയത്. ബ്രൂണോ പെലാസ്സിരിക്ക് പകരം സൂപ്പര്‍താരം കോച്ചുമായ മാര്‍ക്കോ മറ്റരാസിയും ഗോള്‍കീപ്പര്‍ ഗന്നാരോ ബ്രാസിഗ്ലാനിയോക്ക് പകരം ഷില്‍ട്ടണ്‍ പോളും ക്യാപ്റ്റന്‍ ബോജാന്‍ ഡോര്ഡിക്കിന് പകരം ലാല്‍പെഖുല്‍വയും ബല്‍വന്ത് സിംഗിന് പകരം സ്റ്റീവന്‍ മെന്‍ഡോസയും കളത്തിലിറങ്ങി. മുംബൈയും മൂന്ന് മാറ്റങ്ങളോടെയാണ് ഇന്നലെ കളത്തിലിറങ്ങിയത്. തിയാഗോ റിബേയ്റോക്ക് പകരം സയിദ് റഹിം നബിയും പവേല്‍ മോവ്സിന് പകരം രാജു ഗെയ്ക്ക്വാദും നദോംഗ് ബൂട്ടിയക്ക് പകരം ഫ്രഞ്ച് സൂപ്പര്‍താരം നിക്കോളാസ് അനല്‍ക്കയും കളത്തിലിറങ്ങി.
പന്ത് കൂടുതല്‍ കൈവശം വെച്ചത് മുംബൈ സിറ്റി താരങ്ങളായിരുന്നെങ്കിലും പ്രതിരോധത്തിലെ പാളിച്ച നികത്താന്‍ അവര്‍ക്ക് കഴിയാതിരുന്നതാണ് ദയനീയ പരാജയത്തിന് കാരണം. ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ചെന്നൈയിന് എഫ്സി ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ബോക്സിനുള്ളില്‍ വച്ച് രാജു ഗെയ്ക്ക്വാദ് സ്റ്റീവന്‍ മെന്‍ഡോസയെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എലാനോയെടുത്ത കിക്കിന്റെ ദിശമനസ്സിലാക്കി മുംബൈ ഗോള്‍കീപ്പര്‍ സുബ്രതാ പാല് മുഴുനീളെ പറന്നെങ്കിലും പന്ത് വലയില്‍ പതിച്ചു.
പതിനൊന്നാം മിനിറ്റില്‍ മുംബൈയുടെ റാല്റ്റെക്ക് ഒരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നീട് 16-ാം മിനിറ്റില്‍ മുംബൈയുടെ സുഭാഷ് സിംഗിന്റെ ഷോട്ട് കോര്‍ണറിന് വഴങ്ങി ചെന്നൈയിന് പ്രതിരോധം രക്ഷപ്പെടുത്തി. 23-ാം മിനിറ്റില്‍ ചെന്നൈയിന് ടീമിന്റെ മെന്‍ഡോയുടെ ശ്രമം ഗോളി സുബ്രതാപാല്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 26-ാം മിനിറ്റില്‍ ചെന്നൈയിന് ടീം ലീഡ് ഉയര്‍ത്തി. മുംബൈ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് എലാനോ ബോക്സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് പിടിച്ചെടുത്ത് ജെജെ ലാല്പെഖുല്വ പായിച്ച തകര്‍പ്പന്‍ ഷോട്ട് മുഴുനീളെ പറന്ന മുംബൈ ഗോളി സുബ്രതാ പാലിനെ മറികടന്ന് വലയില്‍ പതിച്ചു. 41-ാം മിനിറ്റില്‍ ചെന്നൈയിന് ടീം മൂന്നാം തവണയും ലക്ഷ്യം കണ്ടു. ബോക്സിന് പുറത്തുനിന്ന് എലാനോ എടുത്ത ഫ്രീകിക്ക് മുംബൈ ഗോളി സുബ്രതാപാല്‍ കയ്യിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വഴുതി നിലത്തുവീണു. അവസരം കാത്തുനിന്ന സ്റ്റീവന്‍ മെന്‍ഡോസക്ക് പന്ത് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രമേയുണ്ടായിരുന്നുള്ളൂ. മൂന്നുമിനിറ്റിനുശേഷം നാലാം ഗോളും ചെന്നൈയിന് ടീം നേടി. ഹര്‍മന്‍ജ്യോത് സിംഗിന്റെ പാസില്‍ നിന്ന് സ്റ്റീവന്‍ മെന്‍ഡോസയാണ് ഇത്തവണയും ലക്ഷ്യം കണ്ടത്.
രണ്ടാം പകുതിയിലും പന്ത് കൈവശം വെക്കുന്നതില്‍ മുംബൈയായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍ 53-ാം മിനിറ്റില്‍ ആദ്യ അവസരം ലഭിച്ചത് ചെന്നൈയിന് ടീമിനായിരുന്നു. എലാനോക്ക് ലഭിച്ച അവസരം പാഴായി. തൊട്ടുപിന്നാലെ മുംബൈയുടെ മോറിറ്റ്സിന് ഒരു ഗോള്‍ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. പിന്നീട് 69-ാം മിനിറ്റില്‍ ചെന്നൈയിന് ടീം അഞ്ചാം ഗോളും സ്വന്തമാക്കി. മെന്‍ഡോസയെ ബോക്സിന് പുറത്ത് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് ഗോളില്‍ കലാശിച്ചത്. ബ്രസീലിയന്‍ സൂപ്പര്‍താരം എലാനോയെടുത്ത കിക്കാണ് മുംബൈ സിറ്റി ഗോളി സുബ്രതാ പാലിനെ കീഴ്പ്പെടുത്തി വലയുടെ മൂലയില്‍ തറച്ചുകയറിയത്. നാല് മത്സരങ്ങളില്‍ നിന്ന് എലാനോയുടെ അഞ്ചാം ഗോളായിരുന്നു ഇത്. പിന്നീട് അധികം കഴിയും മുന്നേ ഹാട്രിക്ക് തികയ്ക്കാനുള്ള അവസരം എലാനോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. തുടര്‍ന്ന് ഒരു ഗോളെങ്കിലും മടക്കാനുള്ള മുംബൈയുടെ ശ്രമം 88-ാം മിനിറ്റില്‍ വിജയം കണ്ടു. ഒരു കോര്‍ണറില്‍ നിന്ന് ഉയര്‍ന്നു വന്ന പന്ത് സയിദ് റഹിം നബി നല്ലൊരു ഹെഡ്ഡറിലൂടെ ചെന്നൈയിന് വലയിലെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: