കൊച്ചി: ഹര്‍ത്താല്‍ ആഹ്വാനം കുറ്റകരമായി കാണാനാകില്ലെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ പൂര്‍ണമായും നിരോധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ത്താല്‍ ആഹ്വാനം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും കോടതി തള്ളി.
ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാകില്ല. ഹര്‍ത്താല്‍ നേരിടാന്‍ സമഗ്ര നിയമ നിര്‍മാണമാണ് വേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനുമുളള സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശനമായ നടപടിയെടുക്കണം. ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ചീഫ് സെക്രട്ടറി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ജില്ലാ മജിസ്ട്രേറ്റുമാര്‍, പൊലീസ് മേധാവികള്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവണം നടപടിയെടുക്കേണ്ടത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസുമാരായ എ.എം. ഷഫീഖ്, എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.
ഹര്‍ത്താല്‍ സംബന്ധിച്ച കേസുകളില്‍ നടപടിയെടുത്തോയെന്ന് നിശ്ചിത ഇടവേളകളില്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കോടതി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഖാലിദ് മുണ്ടപ്പിള്ളി, സത്യവാന് കൊട്ടാക്കര എന്നിവര്‍ നല്കിയ പൊതു താല്പര്യ ഹര്ജിയിന്മേലാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: