ന്യൂദല്‍ഹി: ഗംഗയുടെ തീരത്തെ വ്യവസായ സ്ഥാപനങ്ങളെ നിരീക്ഷിക്കാനും പുണ്യനദിയിലേക്ക് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ദേശീയ ഹരിത ട്രിബ്യൂണലിന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്കി.
ഗംഗയെ മാലിന്യപൂരിതമാക്കുന്നവരെ ശിക്ഷിക്കാത്ത കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളെ പരമോന്നത കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വ്യാവസായിക മാലിന്യങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ആറുമാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് ടി.എസ്. താക്കൂറിന്റെ അധ്യക്ഷതയിലെ മൂന്നംഗ ബെഞ്ച് ഹരിത ട്രിബ്യൂണലിനോട് ഉത്തരവിട്ടു.
ഗംഗയിലെ മാലിന്യത്തിന്റെ ഇപ്പോഴത്തെ അളവില്‍ കടുത്ത ആശങ്കയാണ് സുപ്രീം കോടതി പ്രകടിപ്പിച്ചത്. കുറ്റക്കാരായ വ്യവസായ സ്ഥാപനങ്ങളെ അടച്ചുപൂട്ടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ ട്രിബ്യൂണലിന് കോടതി എല്ലാ സ്വാതന്ത്ര്യവും നല്കി.
നിയമലംഘകരെ ശിക്ഷിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഹരിത ട്രിബ്യൂണല്‍ അതിന്റെ കടമ നിര്‍വ്വഹിക്കണം. ഇതു സ്ഥാപനപരമായ പരാജയമാണ്. നിങ്ങളുടെ കഥ സമ്പൂര്‍ണ തോല്‍വിയുടെ കഥ.
നിരാശയും ദുരന്തവുമാണ്. മാലിന്യം പുറംതള്ളുന്ന ഫാക്ടറികള്‍ക്കെതിരെ നിലകൊള്ളണം- ട്രിബ്യൂണലിനോട് കോടതി പറഞ്ഞു. അധികാരകേന്ദ്രങ്ങളില്‍ പിടിപാടും സമ്പത്തും ഉള്ളതിനാലാണ് വ്യവസായ സ്ഥാപനങ്ങള്‍ക്കുമേല്‍ അധികൃതര്‍ നടപടി എടുക്കാത്തതെന്നും കോടതി കുറ്റപ്പെടുത്തി. ഗംഗയിലേക്ക് ഗാര്‍ഹിക മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നെന്ന വിഷയത്തെ സ്വന്തം നിലയില്‍ നിരീക്ഷിക്കുമെന്നും ബന്ധപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളോടും നഗരസഭകളോടും ആശയവിനിമയം നടത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: