തിരുവനന്തപുരം: വയലാര്‍ കമ്മ്യൂണിസ്റ്റേ ആയിരുന്നില്ലെന്ന് ഡോ. ചന്ദ്രികാ ശങ്കരനാരായണനും. ശാസ്ത്രീയമായി ഏറെ നാള് ഗവേഷണ പഠനം നടത്തിയ ഡോ. ചന്ദ്രിക ഒക്ടോബര്‍ 26 ന് ജന്മഭൂമിയില് വന്ന വാര്‍ത്തയും ചില മാധ്യമങ്ങള്‍ വയലാറിനെ കമ്മ്യൂണിസ്റ്റാകാന് നടത്തുന്ന പാഴ് ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു.
”വയലാര്‍ എന്നെങ്കിലും ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ ആയിരുന്നിട്ടില്ല. കെപിഎസിയുമായുള്ള ബന്ധം മൂലം അങ്ങനെയൊക്കെ അഭിനയിക്കേണ്ടിവന്നു എന്നതാണ് വാസ്തവം. ഒന്നാന്തരം നടനുമായിരുന്നല്ലോ അദ്ദേഹം,” ഡോ. ചന്ദ്രിക ചോദിക്കുന്നു. അഞ്ചുവര്ത്തോളം, 1985 മുതല്‍, ചന്ദ്രിക വയലാര്‍ കൃതികളെക്കുറിച്ച് ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ഗദ്യകൃതികളും വ്യക്തിപരമായ കത്തുകളും എല്ലാം ആവര്‍ത്തിച്ചു പരിശോധിച്ചു. വയലാറിന്റെ എല്ലാമെല്ലാമായിരുന്ന അമ്മ-അംബാലികത്തമ്പുരാട്ടിയും സഹധര്‍മിണി ഭാരതി തമ്പുരാട്ടിയും ആയി അടുത്തിടപഴകി. ‘അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും എന്റെ മനോമണ്ഡലത്തില്‍ ഇപ്പോഴും പ്രകാശം പരത്തി നില്‍ക്കുന്നുണ്ട്,’ ചന്ദ്രിക പറയുന്നു.
വയലാര്‍ രാമവര്‍മ-ഋതുഭേദങ്ങള്‍ക്കു വര്‍ണം പകര്‍ന്ന കവി എന്ന പഠനഗ്രന്ഥത്തില്‍ ഈ കാര്യങ്ങള്‍ സവിസ്തരം ഡോ. ചന്ദ്രിക പ്രതിപാദിച്ചിട്ടുണ്ട്.
ഉദരരോഗം മൂലം ഒരിക്കലും ഒരു സന്താനത്തിനു ജന്മം നല്കാന് കഴിയുകയില്ലെന്നു വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ ജ്യോത്സ്യന്മാരുടെ നിര്‍ദ്ദേശപ്രകാരം ഏറ്റുമാനൂരില്‍ ഭജനമിരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു, അംബാലിക തമ്പുരാട്ടി. പ്രാര്‍ത്ഥിച്ച പോലെ ഒരു ആണ്കുഞ്ഞു പിറന്നു.
അതിനുശേഷം എല്ലാ വര്‍ഷവും അമ്മയും മകനും ഒരുമാസം ഏറ്റുമാനൂരില്‍ ഭജനമിരിക്കുക പതിവാക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മകന് ഒറ്റയ്ക്കായി ഭജനമിരിപ്പ്. അവിടെവച്ചാണ് വയലാര്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വടക്കുംകൂറിനെ യാദൃച്ഛികമായി പരിചയപ്പെട്ടതും സ്വന്തം കവിതകള്‍ കാണിച്ചതും. വടക്കുംകൂറിന്റെ ശുപാര്‍ശ പ്രകാരം ‘ചക്രവാളം’ എന്ന വാരികയില്‍ ആദ്യമായി ഒരു കവിത പ്രസിദ്ധീകരിച്ചു. ‘ശുക്രനക്ഷത്രം’ എന്ന കവിത പിന്നീട് ‘ഒരു ശുക്രദശ’തന്നെ അദ്ദേഹത്തിനു സമ്മാനിക്കുകയാണുണ്ടായത്. ഗാനരചനാ മേഖലയില്‍ തിരക്കുവര്ധിച്ച് മദിരാശിയില്‍ താമസമാക്കിയപ്പോള്‍ മാത്രമാണ് ഭജനമിരിപ്പിനു മുടക്കം വന്നത്, പുസ്തകത്തില്‍ വിശദീകരിക്കുന്നു.
ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടിക്കു സന്താനങ്ങള്‍ ജനിക്കാതിരുന്നപ്പോള്‍, അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി (ആറുവര്‍ഷത്തിനുശേഷം) അവരുടെ അനുജത്തി ഭാരതിയെ രാമവര്‍മ്മ വിവാഹം കഴിച്ചു. വിവാഹം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ചായിരുന്നു! അതിനുമുമ്പും അമ്മയോടൊപ്പം അനവധിതവണ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. അതിന്റെ വിവരണങ്ങള്‍ ”കുപ്പിച്ചില്ലുകളും റോസാദളങ്ങളും” എന്ന ഗദ്യകൃതിയില്‍ കാണാം. രാമായണവും മഹാഭാരതവും ഉപനിഷത്തുകളും മറ്റുമായിരുന്നു വയലാറിന്റെ നിത്യപാരായണ ഗ്രന്ഥങ്ങള്‍.
വയലാറിന്റെ ജന്മഗൃഹമായ രാഘവപ്പറമ്പു കോവിലകത്ത് വീടിനോടു ചേര്‍ന്ന് ഒരു കുടുംബക്ഷേത്രമുണ്ട്. സിനിമാ ലോകത്തെ തിരക്കിനിടയിലും ആ ക്ഷേത്രത്തിലെ പൂജയെപ്പറ്റിയും മനസ്സിനിണങ്ങിയ പൂജാരിയെ കിട്ടാത്തതിലുള്ള വിഷമത്തെപ്പറ്റിയും ഒക്കെ അമ്മയ്ക്കെഴുതിയ കത്ത് ഇപ്പോഴും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. ഒരു കാരണവശാലും പൂജ മുടക്കരുതെന്നും ആവശ്യമായ പണം മണിയോര്‍ഡറായി അയച്ചിട്ടുണ്ടെന്നും കത്തിലെഴുതിയിരിക്കുന്നു!, ചന്ദ്രിക വിശദീകരിക്കുന്നു.
കവിതയും ഗാനങ്ങളും കത്തും ഒക്കെ എഴുതിത്തുടങ്ങുന്നത്, ശ്രീ എന്ന് സംസ്കൃത ലിപിയില്‍ മുകളില്‍ ഇടത്തേ മൂലക്ക് എഴുതിയ ശേഷമാണ്. ഈശ്വരസ്മരണയിലുള്ള ഈ തുടക്കം ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും ചെയ്യുകയില്ലല്ലോ.
”ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ” എന്നുതുടങ്ങുന്ന ഗാനത്തെ വെല്ലുന്ന ഒരു ഗാനമോ ഭജനയോ, ഏറ്റുമാനൂരപ്പനെപ്പറ്റി വേറെ ഉണ്ടായിട്ടുള്ളതായി പറയാനാവുമോ? ”ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ” എന്നാരംഭിക്കുന്ന ഗാനവും, ”ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും” എന്നു തുടങ്ങുന്ന ഗാനവും ഏതൊരു ഹിന്ദുമത വിശ്വാസിക്കാണ് മറക്കാന്‍ കഴിയുക?
”സുഹൃത്തുക്കളായ ജോസഫ് മുണ്ടശ്ശേരിയേയും ടി.വി. തോമസിനേയും തോപ്പില്‍ ഭാസിയേയും ഒക്കെ പ്രീണിപ്പിക്കാന്‍ താന്‍ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് അദ്ദേഹം അഭിനയിക്കുകയായിരുന്നു. പുന്നപ്ര വയലാര്‍ സമരകാലത്തുപോലും വയലാര്‍ ഖദര്‍ വസ്ത്രമാണ് ഉപയോഗിച്ചിരുന്നത്. പെണ്ണുകാണാന്‍ ചെന്നത് ഖദര്‍ മുണ്ടും ജുബയും ധരിച്ചാണെന്ന് ഭാരതി വര്‍മയും അനുസ്മരിക്കുന്നുണ്ട്,” ഡോ. ചന്ദ്രിക ഓര്‍മ്മിക്കുന്നു.
ഗാന്ധിജിയെയും ശ്രീനാരായണ ഗുരുദേവനെയും കുറിച്ചും മനോഹരമായ കവിതകള്‍ രചിച്ചിട്ടുണ്ട്. ആദ്യത്തെ കവിതാ സമാഹാരമായ ‘പാദമുദ്രകള്‍’ തന്നെ ഗാന്ധിജിയെ സ്തുതിക്കുന്നതാണ്. (1948) ‘പുരുഷാന്തരങ്ങളിലൂടെ’ എന്ന യാത്രാവിവരണ ഗ്രന്ഥങ്ങളിലെ നാലാം അദ്ധ്യായം അദ്ദേഹത്തിന് ഗാന്ധിജിയോടുണ്ടായിരുന്ന സ്നേഹവും ആദരവും എത്രയെന്നു സുവ്യക്തമാക്കുന്നു.
ശ്രീനാരായണ ഗുരുദേവന് കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവങ്കോടം ക്ഷേത്രത്തിനു മുന്നിലൂടെയാണ്, ദിവസവും രാമവര്‍മ്മ, മുങ്ങിക്കുളിച്ച് കുടുമ്മയും കെട്ടി കറുകയും ചൂടി, ചേര്‍ത്തല സ്കൂളിലേക്കുപോയിരുന്നത്. ക്ഷേത്രഭിത്തിയില്‍ എഴുതിയിരിക്കുന്ന ഗുരുവിന്റെ പ്രസിദ്ധമായ കവിതാ ശകലം വായിക്കും.
”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകസ്ഥാനമാണിത്.”
വയലാറിനെ ഇരുത്തിച്ചിന്തിപ്പിക്കുകയും ജീവിതത്തില്‍ ഒരുപാടു പരിവര്‍ത്തനം വരുത്തുകയും ചെയ്ത വരികളാണിത്. തന്റെ വിവാഹത്തിന് പന്തിഭോജനം നടത്തി വിപ്ലവം സൃഷ്ടിക്കാന്‍ പ്രചോദനമായിത്തീര്‍ന്നതും ഈ വരികളാണ്.
മനുഷ്യസ്നേഹമാണ് അദ്ദേഹത്തിന്റെ കവിതയുടെ മുഖമുദ്ര. ആയിഷയിലും കുചേലന് കുഞ്ഞന്‍ നായരിലും മാനിഷാദയിലും എല്ലാം പ്രകാശം പരത്തിനില്ക്കുന്ന ചൈതന്യം ഈ മനുഷ്യസ്നേഹമാണ്.
‘സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്നു വിളംബരം ചെയ്തതും മറ്റൊന്നുമല്ല വ്യക്തമാക്കുന്നത്.
ചന്ദ്രികാ ശങ്കരനാരായണന്റെ പുസ്തകത്തിന്റെ അവതാരികയില്‍ പ്രൊഫ.എം.കെ. സാനു, ഇങ്ങനെ എഴുതുന്നു, ”വയലാറിനെക്കുറിച്ചറിയേണ്ടതെല്ലാം ഈ കൃതിയിലുണ്ട്” എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: