ന്യൂദല്‍ഹി: നീലോഫര്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള ഗുജറാത്തില്‍ 14 ദുരന്ത നിവാരണ സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേനയിലെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൡ പ്രത്യേക പരിശീലനം നേടിയ 550 പേരാണ് പതിനാലു സംഘങ്ങളിലായി ഉള്ളത്.
റബര്‍ ബോട്ടുകള്‍ അടക്കമുള്ള രക്ഷാ ഉപകരണങ്ങള്‍ ഇവരുടെ കൈവശമുണ്ട്. സോമനാഥം, ഗാന്ധിധാം, ദ്വാരക, പോര്‍ബന്തര്‍, ജൂനഗഡ്, വെരാവല്‍, രാജ്കോട്ട്, വഡോദര തുടങ്ങിയ മേഖലകളില്‍ ഒരോ സംഘത്തെ വീതവും സൂററ്റ്, കച്ച്, ഭുജ് എന്നിവിടങ്ങളില്‍ രണ്ടു സംഘങ്ങളെ വീതവുമാണ് വിന്യസിച്ചത്.
ഇതു കൂടാതെ രാജസ്ഥാനില്‍ രണ്ടു സംഘത്തെ അയച്ചു. അവര്‍ ജോധ്പ്പൂര്‍, രാജസ്ഥാന് എന്നിവിടങ്ങളിലാണ് നിലയുറപ്പിക്കുക. അറബിക്കടലില്‍ ഒമാന്‍ സമീപം എത്തിയ കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ശനിയാഴ്ച രാവിലെ ഇത് ഗുജറാത്തിന്റെ തീരമേഖലകളില്‍ ആഞ്ഞടിച്ചേക്കും. 165 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് അടിക്കുകയെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. എന്നാല്‍ ഇവിടെയെത്തുമ്പോഴേയ്ക്കും കാറ്റിന്റെ ശക്തി കുറയാനും സാധ്യതയുണ്ട്. എങ്കിലും ദുരന്ത സാധ്യത കണക്കിലെടുത്ത് മുപ്പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. കൂടുതല്‍ പേരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കാറ്റിനു പുറമേ കനത്ത മഴയും ഉണ്ടാകും.
കൊടുങ്കാറ്റ് കാരണം പടിഞ്ഞാറന്‍ തീരത്തെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും കേരളത്തിലും വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കാം. അറബിക്കടലില്‍ രൂപം കൊണ്ട നീലോഫര്‍ ചൊവ്വാഴ്ച 160 കിലോമീറ്റര്‍ വേഗത കൈവരിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച വേഗത 120 കിലോമീറ്ററായി കുറഞ്ഞതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: