ന്യൂദല്‍ഹി: സ്വന്തം മൈതാനത്ത് ദല്‍ഹി ഡൈനാമോസിന് സമനില. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡാണ് ദല്‍ഹി ഡൈനാമോസിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. നാല് മത്സരങ്ങള്‍ കളിച്ച ദല്‍ഹിയുടെ മൂന്നാം സമനിലയാണിത്. അഞ്ച് മത്സരങ്ങള്‍ കളിച്ച നോര്‍ത്ത്-ഈസ്റ്റിന്റെ രണ്ടാം സമനിലയാണിത്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി നാല് മാറ്റങ്ങളുമായാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി കളത്തിലിറങ്ങിയത്. സൂപ്പര്‍താരങ്ങളായ കേപ്ഡിവിയ, കോകെ എന്നിവര്‍ക്ക് പകരം സെനഗല്‍ താരം മസാംബാ സാംബോയും കോകെക്ക് പകരം ജെയിംസ് കീനെയും ഇറങ്ങിയപ്പോള്‍ ഡോങ് ഹ്യുന്‍ ഡുവിനും ഇയാന്‍ ചന്സക്കും പകരം ജോസലും ഗ്വില്ലെര്മോയും കളത്തിലിറങ്ങി. ദല്‍ഹി തോക്ചോം സിംഗിന് പകരം ആദില്‍ ഖാനെയും ഇറക്കി.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ദല്‍ഹിയുടെ ഡെല്‍ പിയറോയും സംഘവും നിരവധി അവസരങ്ങള്‍ ആദ്യപകുതില്‍ തുറന്നെടുത്തെങ്കിലും അവയൊന്നും ഗോളാക്കിമാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
14-ാം മിനിറ്റിലും 18-ാം മിനിറ്റിലും ഡെല്‍പിയറോക്ക് ലക്ഷ്യം പിഴച്ചു. 17-ാം മിനിറ്റില്‍ ജുന്‍കറിന്റെ ഷോട്ടും ലക്ഷ്യംതെറ്റി പറന്നു. 22-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജെയിംസ് കീനെയുടെ ഷോട്ട് ദല്‍ഹി ഡൈനാമോസ് ഗോളി തട്ടിയകറ്റുകയും ചെയ്തു. പിന്നീട് ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങളൊന്നും ലഭിച്ചില്ല.
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ നോര്‍ത്ത് ഈസ്റ്റിന്റെ ദുര്‍ഗ ബോക്സിന് പുറത്തുനിന്ന് പറത്തിയ തകര്‍പ്പന്‍ഷോട്ട് റെയ്മേയ്ക്കേഴ്സിന്റെ ദേഹത്തുതട്ടി പറന്നു. 55-ാം മിനിറ്റില്‍ ദല്‍ഹി ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും പോസ്റ്റ് വിലങ്ങുതടിയായി.
സുന്ദരമായ നീക്കത്തിനൊടുവില്‍ ഡെല്‍പിയറോ ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് ജുന്‍കര്‍ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും സൈഡ് പോസ്റ്റില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ദല്‍ഹി ഡെല്‍ പിയറോയെ പിന്‍വലിച്ച് ഗുസ്താവോയെ കളത്തിലിറക്കി. ഈ നീക്കവും ദല്‍ഹി നിരയില്‍ കാര്യമായ ചലനമൊന്നുമുണ്ടാക്കിയില്ല. പിന്നീട് 69-ാം മിനിറ്റില്‍ മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി രണ്ട് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ കുതിച്ച ഡോസ് സാന്റോസ് പായിച്ച ഷോട്ടും പുറത്തേക്ക് പറന്നു.
രണ്ട് മിനിറ്റിനുശേഷം നോര്‍ത്ത് ഈസ്റ്റിന്റെ ഫിലിപ്പെ പായിച്ച ലോംഗ്റേഞ്ച് ഷോട്ടിനും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
തൊട്ടുപിന്നാലെ അവരുടെ ലിയോ ബെര്റ്റോസ് ബോക്സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ടും ലക്ഷ്യംതെറ്റി പറന്നു. പിന്നീട് 79-ാം മിനിറ്റില്‍ ഡോസ് സാന്റോസ് പറത്തിയ ഇടംകാലന്‍ ഷോട്ടും ലക്ഷ്യത്തില്‍നിന്ന് ഏറെ അകലെക്കായിരുന്നു. 86-ാം മിനിറ്റില്‍ ദല്‍ഹി ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും നോര്‍ത്ത്-ഈസ്റ്റ് ഗോളി രഹനീഷ് വിലങ്ങുതടിയായി. ഹാന്‍സ് മുല്‍ഡര്‍ ബോക്സിനുള്ളില്‍ നിന്ന് പറത്തിയ ബുള്ളറ്റ് ഷോട്ട് ഉജ്ജ്വലമായി രഹനീഷ് കുത്തിയകറ്റുകയായിരുന്നു. പിന്നീട് ഇഞ്ചുറി സമയത്ത് സ്റ്റീവന്‍ ഡയസിന്റെ ഷോട്ടും നോര്‍ത്ത് ഈസ്റ്റ് ഗോളി രക്ഷപ്പെടുത്തിയതോടെ പോരാട്ടം സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: