വിദേശബാങ്കുകളില്‍ ഭാരതീയരുടെതായി എത്രകോടിയുടെ രഹസ്യനിക്ഷേപമാണുള്ളത്? പഠനം നടത്തിയ പല ഏജന്‍സികളും പുറത്തുവിട്ടിട്ടുള്ളത് പല കണക്കുകളാണ്. കള്ളപ്പണമുള്ള 627 ഭാരതീയരുടെ പേരുവിവരങ്ങള്‍ മുദ്രവച്ച കവറില്‍ സുപ്രീംകോടതിക്ക് ലഭിക്കുകയും കോടതി അത് കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരിക്കെ ഭാരതീയരായവരുടെ വിദേശബാങ്കുകളിലെ കള്ളപ്പണത്തെക്കുറിച്ചുള്ള ജിജ്ഞാസ വര്‍ധിച്ചിരിക്കുകയാണ്.
വിദേശബാങ്കുകളിലെ രഹസ്യനിക്ഷേപങ്ങളില്‍ ഭാരതീയരുടെ കള്ളപ്പണം എത്രയുണ്ട് എന്നതിനെക്കുറിച്ച് ഔദ്യോഗിക കണക്കൊന്നുമില്ല. 2011 ല്‍ എന്‍ഐപിഎഫ്പി, എന്‍ഐഎഫ്എം, എന്‍സിഎഇആര്‍ എന്നിങ്ങനെ മൂന്ന് ഏജന്‍സികളെ വിദേശരാജ്യങ്ങളിലെ കള്ളപ്പണത്തിന്റെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 2002-2011 കാലയളവില്‍ കള്ളപ്പണം കയറ്റിയയ്ക്കുന്നതില്‍ ഭാരതത്തിന് അഞ്ചാംസ്ഥാനമായിരുന്നു. ഇതനുസരിച്ചുള്ള തുക 343.04 ബില്യണ്‍ ഡോളറും. 2011 ല്‍ മാത്രം 84.93 ബില്യണ്‍ ഡോളര്‍ വിദേശബാങ്കുകളിലേക്ക് ഒഴുകുകയും ചെയ്തു എന്നാണ് ”വികസ്വര രാജ്യങ്ങളില്‍നിന്നുള്ള നിയമവിരുദ്ധ പണമൊഴുക്ക്: 2002-2011” എന്ന 2013 ലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ കണക്കനുസരിച്ച് 28.6 ലക്ഷം കോടിയാണ് ഭാരതീയരുടെതായി വിദേശബാങ്കുകളിലുള്ള കള്ളപ്പണം. മുന്‍ സിബിഐ ഡയറക്ടര്‍ എ.പി.സിങ് വെളിപ്പെടുത്തിയിട്ടുള്ളത് 3.14 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഭാരതീയര്ക്കുണ്ടെന്നാണ്. ബിജെപി രൂപം നല്കിയ ദൗത്യസംഘം 2011 ല്‍ പുറത്തുവിട്ടത് 86.8 ലക്ഷം കോടി രൂപയുണ്ടെന്നാണ്.
വിദേശബാങ്കുകളിലെ ഭാരതീയരുടെ അക്കൗണ്ടുകളിലുള്ളതെല്ലാം കള്ളപ്പണമല്ലെന്ന ഒരു വാദഗതി സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പേര് വെളിപ്പെടുത്തിയ മൂന്നുപേരില്‍ ഒരാളും തന്റെ നിക്ഷേപം നിയമാനുസൃതമാണെന്ന് അവകാശപ്പെടുകയുണ്ടായി.
കണക്കിലെടുക്കേണ്ടതാണ് ഈ രണ്ട് വാദഗതികളും. എന്നാല്‍ അടിസ്ഥാനപരായ പ്രശ്നം മറ്റൊന്നാണ്. വിദേശബാങ്കുകളില്‍ ഭാരതീയരായ ചിലര്‍ രഹസ്യമായി നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ സ്വഭാവം എന്തെന്നാണ് ആദ്യമറിയേണ്ടത്. ഇവയെല്ലാം കള്ളപ്പണമാണ് എന്ന പൊതുധാരണ വസ്തുനിഷ്ഠമല്ല. നികുതിയടക്കാതെ സമ്പാദിക്കുന്നതിനെയാണ് കള്ളപ്പണം എന്ന് പറയുന്നത്. സ്വിസ് ബാങ്കുകളിലും മറ്റും നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് ഇത്തരത്തിലുള്ള പണമല്ല.
വിദേശബാങ്കുകളില്‍ ഭാരതീയരായ ചിലര്‍ നിക്ഷേപിച്ചിട്ടുള്ളതിനെ ‘ബ്ലാക് മണി’ എന്നല്ല ‘റെഡ് മണി’ എന്നാണ് യഥാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കേണ്ടത്. മയക്കുമരുന്ന് കള്ളക്കടത്ത്, നിയമവിരുദ്ധമായ ആയുധ ഇടപാടുകള്‍, അഴിമതിപ്പണം, ഭീകരവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട പണമാണിത്. അതിനാലാണ് ഇത്തരം പണം രഹസ്യസ്വഭാവമുളള ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. സാധാരണനിലയ്ക്കുള്ള കള്ളപ്പണം കണ്ടെടുത്താല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതമായിരിക്കില്ല ‘റെഡ്മണി’യുടെ കാര്യത്തില്‍ ഉണ്ടാവുക.
കള്ളപ്പണത്തിന്റെ കാര്യത്തില്‍ ആദായനികുതിനിയമമനുസരിച്ച് പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ നിയമവിരുദ്ധമായ ഉറവിടത്തിലൂടെ പണം സമ്പാദിക്കുന്നതും രഹസ്യമായി നിക്ഷേപിക്കുന്നതും കേവലം ആദായനികുതി നിയമത്തിന്റെ പരിധിയിലല്ല വരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമായ കുറ്റമാണ് ‘റെഡ്മണി’യുടെ കാര്യത്തില്‍ വരുന്നത്. അതുകൊണ്ടുതന്നെ കള്ളപ്പണത്തിന്റെയും നികുതിയടക്കാത്തതിന്റെയും മാത്രം പ്രശ്നമായി കോടതിയില്‍ ഈ പ്രശ്നം അവതരിപ്പിക്കുന്നത് തെറ്റായ രീതിയാണ്. കള്ളപ്പണമായി മാത്രം ഇതിനെ കണ്ടാല്‍ പണം എങ്ങനെ സമ്പാദിച്ചു, എന്താണ് ഇതിന്റെ ഉറവിടം എന്നൊക്കെയുള്ള ഗുരുതരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ പോകും.
വിദേശബാങ്കുകളിലെ രഹസ്യനിക്ഷേപങ്ങളിലുള്ളത് കള്ളപ്പണമല്ല എന്നുവരുമ്പോള്‍ ഇരട്ടനികുതി ഒഴിവാക്കല്‍ കരാറും ഇക്കാര്യത്തില്‍ ബാധകമല്ലാതാവുന്നു. ഒരാളുടെ വരുമാനത്തിന് രണ്ട് രാജ്യങ്ങളില്‍ നികുതി അടയ്ക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍ രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ തമ്മിലുണ്ടാക്കുന്ന കരാറാണിത്. വരുമാനത്തിന് അത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന രാജ്യത്തും നികുതിദായകന്റെ രാജ്യത്തും നികുതി അടക്കേണ്ടതില്ലാത്ത സാഹചര്യം ഇരട്ടനികുതി കരാര്‍ ഉറപ്പുവരുത്തുന്നു. അതായത് നിയമാനുസൃതം നികുതി നല്കാത്തവരുടെ കാര്യത്തില്‍ മാത്രമാണ് ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ബാധകമാവുന്നത്.
വരുമാനം നിയമവിരുദ്ധമാണെങ്കില്‍ ഇരട്ടനികുതി കരാര്‍ ബാധകമല്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളില്‍ നിന്ന് ഭാരതത്തിന് ലഭിച്ചിട്ടുള്ള രഹസ്യനിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ ഈ കരാറിന്റെ പേരില്‍ വെളിപ്പെടുത്താതിരിക്കുന്നത് യുക്തിസഹമല്ല. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ ഇത്തരം നിക്ഷേപങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് വെറും നികുതിവെട്ടിപ്പിന്റെ പ്രശ്നമല്ല, നിയമവിരുദ്ധ മാര്‍ഗത്തിലൂടെ പണം സമ്പാദിച്ചിട്ടുള്ളതാണ് യഥാര്‍ത്ഥ പ്രശ്നം.
ജര്‍മനിയും ഭാരതവുമായുണ്ടാക്കിയ ഇരട്ടനികുതി ഒഴിവാക്കല്‍ കരാറില്‍ അനുച്ഛേദം 26 ഒരു കാര്യം വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ”കരാറിലേര്‍പ്പെട്ട ഒരു രാജ്യത്തുനിന്ന് ലഭിക്കുന്ന ഏത് വിവരവും തദ്ദേശീയ നിയമം അനുസരിച്ച് ലഭിച്ച വിവരംപോലെ വേണം കൈകാര്യം ചെയ്യാന്‍. ലഭിക്കുന്ന വിവരം ഈ കരാറിനു കീഴില്‍ വരുന്ന നികുതികള്‍ കണക്കാക്കുന്നതിനോ ശേഖരിക്കുന്നതിനോ നിയമനടപടികള്‍ സ്വീകരിക്കുന്നതിനോ വ്യക്തികള്‍, കോടതികള്‍ മുതലായ അധികാരകേന്ദ്രങ്ങളോടു മാത്രമേ വെളിപ്പെടുത്താവൂ” എന്നാണ്. ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ബാധകമാവുന്ന വിവരങ്ങളുടെ മാത്രം രഹസ്യസ്വഭാവമേ പാലിക്കേണ്ടതുള്ളൂ എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഒരു രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ശരിയായ വരുമാനത്തിന് മറ്റൊരു രാജ്യത്ത് നികുതിയടക്കുന്നതിനെക്കുറിച്ചാണ് ഈ കരാര്‍. അല്ലാതെ ഇരുരാജ്യങ്ങളിലും നികുതിവെട്ടിക്കുന്ന കടല്‍ക്കൊള്ളക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ളതല്ല. വരുമാനത്തിന്റെ ഉടമസ്ഥാവകാശം പോലും ഏറ്റെടുക്കാന്‍ വിമുഖത കാട്ടുന്നവര്‍ക്ക് ഈ കരാറിന്റെ പരിരക്ഷ ഒരിക്കലും ലഭിക്കാന്‍ അര്‍ഹതയില്ല.
വിചിത്രമെന്ന് പറയട്ടെ, ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരം രഹസ്യനിക്ഷേപമുള്ളവരുടെ പേരു വിവരങ്ങള്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ വെളിപ്പെടുത്താനാവില്ലെന്ന വാദഗതിയാണ് കോടതികളില്‍ ഉന്നയിക്കപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് വിദേശബാങ്കുകളില്‍ അനധികൃത നിക്ഷേപമുള്ള കൊടിയ സാമ്പത്തിക കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഈ വാദഗതി ജനങ്ങളില്‍ ബോധപൂര്‍വം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.
ജര്മനിയുമായുണ്ടാക്കിയ കരാറിനെക്കുറിച്ച് പറയുന്നവര്‍ പക്ഷേ ആ രാജ്യത്തെ വിവരങ്ങളെക്കുറിച്ചല്ല പരാമര്‍ശിക്കുന്നത്. മറിച്ച് ലിച്ചന്സ്റ്റണിലെ വിവരങ്ങളെക്കുറിച്ചാണ്! മറ്റു പലതരത്തിലുംമനോഹരമായ യൂറോപ്പിലെ ‘വൃത്തികെട്ട മറുക്’ എന്നറിയപ്പെടുന്ന ലിച്ചന്സ്റ്റണിലെ എല്‍ജിടി ബാങ്കിലെ ‘വിവരം’ അതിന്റെ ഒരു ജീവനക്കാരന് കൈക്കൂലി നല്‍കിയാണ് ജര്‍മനി കൈവശപ്പെടുത്തിയത്. ഈ വിവരം ഒരുതരത്തിലും ജര്‍മനിയുമായുള്ള ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ പരിധിയില്‍ വരുന്നതേയില്ല.
ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ വച്ച് യുപിഎ സര്‍ക്കാര്‍ വലിയൊരു കള്ളക്കളിയാണ് നടത്തിയത്. എല്‍ജിടി ബാങ്കില്‍നിന്ന് നിയമവിരുദ്ധമായി 2008 ല്‍ ശേഖരിച്ച രഹസ്യനിക്ഷേപത്തെക്കുറിച്ചുള്ള വിവരം ഭാരതമുള്‍പ്പെടെ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറാന്‍ ജര്‍മനി അന്നു മുതല്‍ തയ്യാറായിരുന്നു. എന്നാല്‍ ഇത് ശേഖരിക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു. ഒടുവില്‍ 2011 ല്‍ ജനകീയ പ്രക്ഷോഭങ്ങളുടെയും മറ്റും രൂപത്തില്‍ കനത്ത സമ്മര്ദങ്ങളുണ്ടായപ്പോഴാണ് ജര്‍മനിയോട് ഈ ‘വിവരം’ ആവശ്യപ്പെട്ടത്. അതും ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ അടിസ്ഥാനത്തില്‍.
ലിച്ചന്സ്റ്റണില്നിന്ന് ജര്‍മനി ശേഖരിച്ച നിയമവിരുദ്ധമായ ഈ രേഖയില്‍ എങ്ങനെയാണ് ജര്‍മനിയും ഭാരതവും തമ്മിലുണ്ടാക്കിയ ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ബാധകമാകുന്നതെന്ന് ആരും വിശദീകരിക്കുന്നില്ല. എന്തുകൊണ്ടാണ് ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ പ്രകാരം യുപിഎ സര്‍ക്കാര്‍ ഈ വിവരം ആവശ്യപ്പെട്ടത്? ഇത്തരം കരാറുകളുടെ അടിസ്ഥാനത്തിലാണോ അതോ സാധാരണനിലയിലാണോ ജര്‍മനി ലിച്ചസ്റ്റണില്നിന്നുള്ള വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറിയത്? നിയമവിരുദ്ധമായി ശേഖരിച്ച ‘വിവര’ ത്തിന് ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ബാധകമാക്കാമോ? പ്രസക്തമായ ഈ ചോദ്യങ്ങളൊന്നും കള്ളപ്പണത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നതേയില്ല എന്നതാണ് ആശ്ചര്യകരം.
ലിച്ചന്സ്റ്റനിലെ ബാങ്കില്‍നിന്നുള്ള 18 ഭാരതീയരുടെ രഹസ്യനിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ജര്‍മനി കൈമാറിയത്. 700 ഭാരതീയരുടെ വിവരങ്ങള്‍ നല്‍കിയത് ഫ്രാന്‍സാണ്. എച്ച്എസ്ബിസി ബാങ്കിന്റെ സൂറിച്ച് ബ്രാഞ്ചില്‍നിന്ന് ഒരു ജീവനക്കാരനെ വിലയ്ക്കെടുത്ത് ഫ്രാന്‍സ് കൈപ്പറ്റിയതാണ് ഈ വിവരങ്ങള്‍. ഇവ വെളിപ്പെടുത്താന്‍ ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ബാധകമാക്കേണ്ടതില്ല. വിദേശത്ത് നിക്ഷേപമുള്ളവരുടെ 627 പേരുകള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കെ സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന ആശങ്കയാണ് സാധാരണക്കാരായ നികുതിദായര്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: