തിരുവനന്തപുരം: എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും സംസ്ഥാനത്തിന്റെ വികസനം വേണ്ടെന്ന് വെയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശീയപാത വികസനത്തിനായി 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വി.എം. സുധീരനടക്കം എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാവു എന്നായിരുന്നു സുധീരന്റെ നിലപാട്.മുസ്ലീം ലീഗും എതിര്‍പ്പുമായി രംഗത്ത് വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനവും പുതിയ നിക്ഷേപവും കാര്യമായി ഉണ്ടായിട്ടില്ല. നിക്ഷേപം കുറഞ്ഞു. ഭൂമി ഏറ്റെടുക്കലും മറ്റു പ്രശ്നങ്ങളുമാണ് കാരണം. വികസന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്കാന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര പദ്ധതികളെ പോലും ഇത് ബാധിച്ചു.
വൈദ്യുതി ലൈന്‍ വലിക്കാന്‍ ഭൂമി കണ്ടെത്താനും ആയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമേറ്റെടുപ്പാണ് അടിസ്ഥാന സൗകര്യവികസനത്തിന് ഏറ്റവും വലിയ തടസം. സ്ഥലത്തിന് അമിത വിലയുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലമേറ്റെടുത്തേ മതിയാകൂ.
കൊച്ചി മെട്രോയ്ക്ക് വേണ്ടി വലിയ വില നല്‍കിയാണ് സ്ഥലമേറ്റെടുത്തത്. പത്തുകോടി ചെലവ് വരുന്നിടത്ത് 40 കോടി മുടക്കേണ്ട സാഹചര്യം പോലുമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.എച്ച് 47, 17 എന്നിവയുടെ വികസനത്തിനായി ഏകദേശം 3875 ഏക്കര്‍ സ്ഥലമാണ് വേണ്ടിവരുന്നത്. ഇതിനായി 12,000ത്തില്‍പ്പരം കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുമുണ്ട്. പണത്തിന്റെ കാര്യത്തില്‍ യാതൊരു പ്രശ്നവുമില്ലെന്നും സ്ഥലമേറ്റെടുക്കലിനോട് ജനങ്ങള്‍ സഹകരിച്ചാല്‍ വികസനം യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീര്‍ത്തട സംരക്ഷണം ഉള്‍പ്പെടെ ഭൂമിയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ കര്‍ശനമായി നിലനില്‍ക്കുന്നതാണ് നിക്ഷേപത്തിനുള്ള പ്രധാന തടസം. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: