കല്‍പ്പറ്റ: ദക്ഷിണേന്ത്യയിലെ സ്വതന്ത്ര്യസമര ചരിത്രത്തിലെ ആദ്യബലിദാനിയായ വീര തലക്കരചന്തുവി നോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിച്ച് ഉചിത രീതിയില്‍ സ്മാരകങ്ങള്‍ ഉണ്ടാക്കണമെന്ന് കേരളാ വനവാസി വികാസ കേന്ദ്രം, തലക്കര ചന്തു സ്മാരകസമിതി, ആദിവാസി സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ മ്യൂസിയങ്ങള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
തലക്കര ചന്തു സ്മാരകത്തോട് ഭരണകൂടം കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്ന് സംഘടനകള്‍ പറഞ്ഞു. 1928 ലെ രേഖകള്‍ പ്രകാരം പനമരത്ത് ഏകദേശം 16 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ചന്തുവിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് നീക്കിവെച്ചതായി കാണുന്നുണ്ട്. പിന്നീട് വിവിധ ഭരണകൂടങ്ങള്‍ ഐടിഐ, ആശുപത്രി, നിര്‍മ്മിതി കേന്ദ്രം, ഗവ.ഹൈസ്കൂള്‍, പോലിസ് സ്റ്റേഷന്, ബ്ലോക്ക് ഓഫിസ് എന്നിവ ഈ സ്ഥലത്ത് നിര്‍മിച്ചു. എന്നാല്‍ ചന്തുവിന്റെ സ്മരണ നിലനിര്‍ത്താന്‍ ആവശ്യമായ സ്മാരകം നിര്‍മിച്ചില്ല. ഇപ്പോഴുള്ള 1.22 ഏക്കര്‍ സ്ഥലം പൂര്‍ണമായും സബ്ഡിവിഷന് ചെയ്യുകയും സമയബന്ധിതമായി ഈ സമുച്ചയം യാഥാര്‍ത്ഥ്യമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ട്രൈബല്‍ മ്യൂസിയം, അമ്പെയ്ത്ത് പരിശീലനകേന്ദ്രം, പിഎസ്സി കോച്ചിംങ് സെന്റര്‍, കായിക കേന്ദ്രം, ചികിത്സാ സെന്റര്‍, മിലിട്ടറി അക്കാദമി എന്നിവ ഉള്‍പ്പെടുത്തി വിപുലമായ തലക്കര ചന്തു സ്മാരക സമുച്ചയം ബന്ധപ്പെട്ട സ്ഥലത്ത് സ്ഥാപിക്കണമെന്നാണ് ആവശ്യം.
തലക്കര ചന്തുവിന്റെ 209-ാം ബലിദാനദിനാചരണം നവംബര്‍ 15ന് വിപുലമായി ആചരിക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
പുളിഞ്ഞാല്ക്കോട്ട, കാര്‍ക്കോട്ടില്‍ തറവാട്, മാനന്തവാടി പഴശ്ശി കുടീരം, പനമരം തലക്കര ചന്തു നഗര്‍, ലക്കിടി ചങ്ങലമരം കരിന്തണ്ടന് സ്മൃതിമണ്ഡപം, മാവിലാംതോട് എന്നിവിടങ്ങളില്‍ നിന്നും ഇരുചക്ര വാഹനറാലിയായി 2.30ന് പനമരത്ത് എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് എം.എം. ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ടി.പി. രാജന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ബലിദാനദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ എട്ടിന് യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന(ജലച്ചായം), പ്രശ്നോത്തരി, ഉപന്യാസം എന്നീ മത്സരങ്ങള്‍ കണിയാമ്പറ്റ നിവേദിത വിദ്യാനികേതനില്‍ നടത്തും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് പള്ളിയറ രാമന്, ജനറല്‍കണ്‍വീനര്‍ പാലേരി രാമന്, സെക്രട്ടറി എ.വി.രാജേന്ദ്രപ്രസാദ് വനവാസി വികാസ് കേന്ദ്രം ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. രാജു, കെ. സുബ്രഹ്മണ്യന്, ജി. പരമേശ്വരന്, കെ.വി. അജിത്കുമാര്‍, രാമചന്ദ്രന്, ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: