പൂനെ: ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടി. ഇന്നലെ പൂനെ സിറ്റി എഫ്സിക്കെതിരെ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സബീത്തും നൈജീരിയന്‍ താരവും ക്യാപ്റ്റനുമായ പെന്‍ ഓര്‍ജിയും ഗോളുകള്‍ നേടി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണം അടിച്ച് സീസണിലെ ആദ്യ വിജയം നേടിയത്.
കളിയുടെ 15-ാം മിനിറ്റില്‍ ഫ്രഞ്ച് സൂപ്പര്‍താരം ഡേവിഡ് ട്രെസഗ്വെയിലൂടെയാണ് പൂനെ സിറ്റി എഫ്സി ആദ്യം ലീഡ് നേടിയത്. കഴിഞ്ഞ ദിവസം അത്ലറ്റികോ കൊല്‍ക്കത്തയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് കളിയിലുടനീളം മേധാവിത്വം നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗോവ എഫ്സിയെ സ്വന്തം മൈതാനത്ത് പരാജയപ്പെടുത്തിയ പൂനെ സിറ്റിക്ക് ഇന്നലെ ബ്ലാസ്റ്റേഴ്സിനെതിരായ പോരാട്ടത്തില്‍ അടിതെറ്റുകയായിരുന്നു.
ഗോള്‍ നേടിയില്ലെങ്കിലും കളംനിറഞ്ഞുകളിച്ച ഇയാന്‍ ഹ്യൂമാണ് ബ്ലാസ്റ്റേഴ്സ് നേടിയ രണ്ട് ഗോളുകളുടെയും പിന്നിലെ ചാലകശക്തി. ഹ്യൂമിനൊപ്പം ടീം ഒന്നടങ്കം ഒത്തിണക്കം കാണിച്ചതും മികച്ച വിജയം നേടാന്‍ സഹായകമായി. നാല് കളികളില്‍ നിന്ന് നാല് പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് ചില മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നലെ കളത്തിലിറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ പെന്‍ ഓര്ജിയെയും ഫ്രഞ്ച് താരം റാഫേല്‍ റോമിയെയും ഗുര്‍വിന്ദര്‍ സിംഗിനെയും മിലാഗ്രസ് ഗൊണ്‍സാല്‍വസിനെയും പുറത്തിരുത്തി കോളിന് ഫഌവ്ലി, റെനഡി സിംഗ്, പെഡ്രോ ഗുസ്മാവോ, സി.എസ്. സബീത്ത് എന്നിവരെ കളത്തിലിറക്കിയപ്പോള്‍ പൂനെ ലെനി റോഡ്രിഗസിനും ഇവാന് ബൊലാഡോക്കും ഇസ്റെയില് ഗുരുങിനും പകരമായി ജോണ്‍ ഗൂസ്സെന്സിനെയും തപന്‍ മെയ്റ്റിയെയും മെഹ്റാജുദ്ദീന് വാഡൂവിനെയും രംഗത്തിറക്കി.
നാലാം മിനിറ്റില്‍ തന്നെ കേരള ടീമിന് അവസരം ലഭിച്ചു.
ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് സൂപ്പര്‍താരം ഇയാന്‍ ഹ്യൂം ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ഇയാന്‍ ഹ്യൂമിന്റെ മറ്റൊരു ശ്രമം നേരെ പൂനെ ഗോളിയുടെ കൈകളില്‍ അവസാനിച്ചു. ഒമ്പതാം മിനിറ്റില്‍ കേരളബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ റെനഡി സിംഗ് നല്കിയ തകര്‍പ്പന്‍ ക്രോസിനായി സബീത്ത് ഉയര്‍ന്നുചാടിയെങ്കിലും അതിനു മുന്നേ പൂനെ ഗോളി പന്ത് കയ്യിലൊതുക്കി. 14-ാം മിനിറ്റിലാണ് പൂനെക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ കോസ്റ്റ കാറ്റ്സൊമാനിസിന്റെ ദുര്‍ബലമായ ഷോട്ട് കേരള ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജെയിംസ് അനായാസം കയ്യിലൊതുക്കി.
തൊട്ടുപിന്നാലെ പൂനെ ലീഡ് നേടുകയും ചെയ്തു. അവര്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുത്തത് ജോണ്‍ ഗൂസ്സെന്സ്. ഗൂസ്സെന്സ് ബോക്സിലേക്ക് നീട്ടിയടിച്ച കിക്കിനൊപ്പം ഓടിക്കയറിയ ഫ്രഞ്ച് സൂപ്പര്‍താരം ഡേവിഡ് ട്രെസ്ഗെ നല്ലൊരു ആംഗുലര്‍ ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സ് വലകുലുക്കി. തുടര്‍ന്ന് കളി മധ്യനിരയിലൊതുങ്ങി. പിന്നീട് 36-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമം എടുത്ത ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
40-ാം മിനിറ്റില്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഇയാന്‍ ഹ്യൂം അളന്നുമുറിച്ചുകൊടുത്ത പാസ് സ്വീകരിച്ച് സബീത്ത് ഷോട്ട് ഉതിര്‍ത്തെങ്കിലും പൂനെ പ്രതിരോധനിരക്കാരന്റെ ദേഹത്ത് തട്ടി പുറത്തുപോയതോടെ കോര്‍ണര്‍ ലഭിച്ചു. ഈ കോര്‍ണര്‍ കിക്കിനൊടുവില്‍ ബ്ലാസ്റ്റേഴ്സ് സമനിലഗോള്‍ കണ്ടെത്തുകയും ചെയ്തു.
സ്റ്റീവന്‍ പിയേഴ്സണ്‍ എടുത്ത കോര്‍ണര്‍കിക്ക് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന സെഡ്രിക് ഹെംഗ്ബാര്‍ട്ട് തലകൊണ്ട് ചെത്തിയിട്ടുകൊടുത്തത് കൂട്ടപ്പൊരിച്ചിലിനിടെ സബീത്ത് പൂനെ വല കുലുക്കി. ഐഎസ്എല്ലില്‍ സബീത്തിന്റെ ആദ്യഗോള്‍. ആദ്യപകുതിയില്‍ ഇരുടീമുകളും 1-1ന് സമനിലപാലിച്ചു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴസിന്റെ മുന്നേറ്റമായിരുന്നു തുടക്കത്തില്‍. 49-ാം മിനിറ്റില്‍ പരിക്കേറ്റ പൂനെ ഗോളി ഇമ്മാനുവല്‍ ബലാര്ഡിക്ക് പകരം അരിന്ദം ഭട്ടാചാര്യ പോസ്റ്റിന് മുന്നില്‍ കാവലിനെത്തി. തൊട്ടുപിന്നാലെ രണ്ട് തവണ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് അരിന്ദം ടീമിന്റെ രക്ഷകനുമായി. ഇയാന്‍ ഹ്യൂമിന്റെയും പെഡ്രോ ഗുസ്മാവോയുടെയും ഷോട്ടുകളാണ് മികച്ച രീതിയില്‍ അരിന്ദം രക്ഷപ്പെടുത്തിയത്.
61-ാം മിനിറ്റില്‍ പെഡ്രോ ഗുസ്മാവോയെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ പെന്‍ ഒാര്ജിയെ കളത്തിലിറക്കി. നാല് മിനിറ്റിനുശേഷം ബ്ലാസ്റ്റേഴ്സ് ലീഡ് നേടുകയും ചെയ്തു. കളംനിറഞ്ഞു കളഞ്ഞ ഇയാന്‍ ഹ്യൂമാണ് ഇത്തവണയും അവസരമൊരുക്കിയത്. ഹ്യൂം ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് തട്ടിയിടേണ്ട കാര്യമേ പെന്‍ ഓര്‍ജിക്ക് ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്നും നിരവധി തവണ ബ്ലാസ്റ്റേഴ്സ് പൂനെ ഗോള്‍മുഖം റെയ്ഡ് നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പെന്‍ ഓര്‍ജി ഒരു ഗോള്‍ നേടിയെങ്കിലും മൂന്നോളം അവസരങ്ങള്‍ നഷ്ടപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: