കൊച്ചി: 63-ാമത് കേരള ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് നാളെ ആരംഭിക്കും. മൂന്ന് ജില്ലകളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 730 വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കേരള ടെബിള്‍ ടെന്നീസ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട്, കാസര്‍ഗോഡ്, എറണാകുളം എന്നിവിടങ്ങളിലായാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ ഒന്നു മുതല്‍ മൂന്നുവരെ കല്പറ്റയിലും, ജൂനിയര്‍ മല്‍സരം നവംബര്‍ 14 മുതല്‍ 16 വരെ കാസര്‍ഗോഡും സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് കൊച്ചിയിലുമാണ് നടക്കുന്നത്. സബ്ജൂനിയര് മല്‍സരങ്ങള്‍ കല്പറ്റയിലെ ചെന്നലോട് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ജൂനിയര്‍ മല്‍സരങ്ങള്‍ കാസര്‍ഗോഡ് ഗ്രീന്‍വുഡ്സ് പബ്ലിക്ക് സ്കൂളിലും നടക്കും.
സീനിയര്‍ വിഭാഗം മല്‍സരങ്ങള്‍ കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നതെന്നും പറഞ്ഞു. സബ്ജൂനിയര് വിഭാഗത്തില്‍ 230 പേര് പങ്കെടുക്കും. കല്പറ്റയില് എട്ട് ടേബിളുകളിലായാണ് മല്‍സരം ഒരുക്കിയിരിക്കുന്നത്. ജൂനിയര്‍ വിഭാഗത്തില്‍ 300 താരങ്ങളും സീനിയര്‍ വിഭാഗത്തില്‍ 200 താരങ്ങളും മാറ്റുരയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന് ബ്രാന്‍ഡ് അംബാസിഡര്‍ കുഞ്ചാക്കോ ബോബന്, കാസര്‍ഗോഡ് ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എന്‍.എ. സുലൈമാന്‍, ഭാരവാഹികളായ ഫറൂഖ് ഖാസിമി, ഷെറീഫ് കാപ്പില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: