മുംബൈ: മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചടങ്ങിന്റെ പ്രൗഢി വിളിച്ചോതി പടുകൂറ്റന്‍ വേദി വാംഖഡെ സ്റ്റേഡിയത്തില്‍ ഒരുങ്ങി.
അരലക്ഷം പേര് പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് തുടങ്ങിയ വിശിഷ്ട സാന്നിധ്യങ്ങളുമുണ്ടാവും. നാലായിരം വിഐപികളും പങ്കെടുക്കും.
റായ്ഗഡ് കോട്ടയില്‍ നില്ക്കുന്ന, ഹിന്ദുസാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ പടുകൂറ്റന്‍ ചിത്രം നിറയുന്ന സ്ക്രീനിന്റെ പശ്ചാത്തലമാണ് ചടങ്ങിന് ഒരുക്കിയിരിക്കുന്നത്. അതിനു മുന്നില്‍ നിന്നായിരിക്കും ഫഡ്നാവിസും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുക.
സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ മനോഹരമായ രഥത്തില്‍ സ്റ്റേഡിയത്തെ വലംവയ്ക്കും. ആ സായംസന്ധ്യയെ അവിസ്മരണീയമാക്കി, സ്റ്റേഡിയത്തിനു മുന്നിലെ കടലില്‍ ദീപപ്രഭ ചൊരിയുന്ന 25 കൂറ്റന്‍ താമരകള്‍ ഒഴുകിനീങ്ങും. മനംനിറയ്ക്കുന്ന കാഴ്ചയാവും അതെന്ന് അലങ്കാരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ബോളിവുഡ് ആര്‍ട്ട് ഡയറക്ടര്‍ നിതിന്‍ ദേശായി പറഞ്ഞു.
മറാഠാ കടലോരത്ത് താമരവിരിയുന്നുവെന്ന അടല്‍ ബിഹാരി വാജ്പേയിയുടെ കവിതയാണ് അത്തരമൊരു കലാസൃഷ്ടിക്ക് പ്രചോദനമായതെന്നും ദേശായി പറഞ്ഞു.അശോക് ദേശായിയുടെ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്.
150 വിശിഷ്ടാതിഥികളെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തരത്തില്‍ മൂന്നു വേദികള്‍ ചേര്‍ത്തുള്ള പടുകൂറ്റന്‍ സ്റ്റേജാണ് തയ്യാറാക്കിയിരിക്കുന്നത്. 150 അടി നീളവും 30 അടിവീതിയുമുള്ള എല്‍ഇഡി സ്ക്രീനിലൂടെയും സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാം.
അകലെയിരിക്കുന്നവര്‍ക്കു പോലും സ്റ്റേജ് അടുത്താണെന്ന പ്രതീതി സൃഷ്ടിക്കാന്‍ അതിനാവും. 2500 പോലീസുകാരെ നിയോഗിച്ചതടക്കം ചടങ്ങിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലും പരിസരത്തും വ്യോമനിരോധനവും ഏര്‍പ്പെടുത്തി.
കേന്ദ്ര മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രമുഖ നേതാക്കള്‍, അമിതാഭ് ബച്ചന്, സച്ചിന് ടെണ്ടുല്‍ക്കര്‍, ലതാ മങ്കേഷ്ക്കര്‍, ഷാരൂഖ് ഖാന്, അമീര്‍ ഖാന്, ശരദ് പവാര്‍, അജിത് പവാര്‍, ഉദ്ധവ് താക്കറെ എന്നിങ്ങനെ വിവിധ രംഗങ്ങളിലെ സമുന്നത വ്യക്തിത്വങ്ങളും ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: