വ്രതങ്ങളുടെയെല്ലാം അടിസ്ഥാനം ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ്. സ്നാനം, ആഹാരശുദ്ധി തുടങ്ങിയവയിലൂടെ ശരീരശുദ്ധിയും ജപം, ഈശ്വര സ്മരണം, ക്ഷേത്രദര്‍ശനം തുടങ്ങിയവയിലൂടെ മനഃശുദ്ധിയും കൈവരുന്നു. അങ്ങനെ ക്രമേണ പൂര്‍വ്വജന്മങ്ങളിലും ഈ ജന്മത്തിലും ചെയ്ത ദുഷ്കൃതങ്ങളുടെ പാപക്കറ കഴുകിക്കളയപ്പെടുന്നു. അപ്പോള്‍ സ്വാഭാവികമായും ദുഷ്കൃതഫലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളില്‍നിന്നും മോചനവും സിദ്ധിക്കുന്നു.
തപസ്സിന്റെ ഒരു ലഘുവായ പതിപ്പാണ് വ്രതം എന്നു പറയാം. ആഹാരം, നിദ്ര തുടങ്ങിയ ശരീരധര്‍മ്മങ്ങളെ വിട്ട് കഠിനനിഷ്ഠകളോടെ ചെയ്യുന്ന ഈശ്വരോപാസനയാണ് തപസ്സ്. എല്ലാ സുഖസൗകര്യങ്ങളെയും ത്യജിക്കുക, വിശപ്പും ദാഹവും ക്ഷമയോടെ സഹിക്കുക, യാദൃശ്ചികമായി ആഹാരം ലഭിച്ചാല്‍ അതുകൊണ്ടുമാത്രം തൃപ്തിപ്പെടുക, സത്യവും അഹിംസയും പാലിക്കുക എന്നിവയൊക്കെ തപസ്സിന്റെ ഭാഗങ്ങളാണ്. എല്ലാ ദുഃഖങ്ങളെയും കുറവുകളെയും ക്ഷമാപൂര്‍വ്വം സഹിച്ച് ഈശ്വരോപാസന ചെയ്യുക. തിതിക്ഷയാണ് തപസ്സിന്റെ അടിസ്ഥാനം. പഞ്ചാഗ്നിമദ്ധ്യത്തിലുള്ള തപസ്സുവരെ പല ഋഷീശ്വരന്മാരും അനുഷ്ഠിച്ച കഥ നമുക്കറിയാം. (മുമ്പിലും പുറകിലും ഇരു പാര്‍ശ്വങ്ങളിലും അഗ്നി ജ്വലിപ്പിച്ച് അതിനു മദ്ധ്യത്തിലിരുന്ന് തപസ്സു ചെയ്യുക. മുകളില്‍ സൂര്യതാപവും. ഇതാണ് പഞ്ചാഗ്നി മദ്ധ്യത്തിലുള്ള തപസ്സ്). ഇത്തരത്തിലുള്ള കഠിനതപസ്സുകള്‍ അനുഷ്ഠിക്കുക ലൗകികജീവിതം നയിക്കുന്ന സാധാരണ മനുഷ്യന് അസാദ്ധ്യമാണല്ലോ. അത്തരത്തിലുള്ളവര്‍ക്കു വിധിക്കപ്പെട്ടിട്ടുള്ളവയാണ് വ്രതങ്ങള്‍. തപസ്സുകൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന് ശാസ്ത്രം സൂചിപ്പിക്കുന്നു. ഏതു സുഖത്തിന്റെയും അടിത്തറയും തപസ്സാണ്. പ്രവൃത്തികളിലൂടെയാണ് നമുക്ക് എന്തും സിദ്ധിക്കുന്നത്. ഏതു പ്രവൃത്തിക്കും അതിന്റേതായ ക്ലേശവുമുണ്ടാവും. ഐഹികവും പാരത്രികവുമായ ഏതു സുഖത്തിനും ക്ലേശകരമായ പ്രവൃത്തി അനിവാര്യമാണല്ലോ. അതുപോലെ ക്ലേശകരമായ തപസ്സിന്റെ ഫലം സുഖമാണ്.
തപസ്സിന്റെയായാലും വ്രതങ്ങളുടെയായാലും അടിസ്ഥാന നിയമങ്ങള്‍ക്ക് ഐകരൂപ്യമുണ്ട്. ആഹാരം, നിദ്ര തുടങ്ങിയവയിലുള്ള നിയന്ത്രണം, ഇന്ദ്രിയങ്ങളുടെ നിയന്ത്രണം എന്നിവ തപസ്സിന്റെയും വ്രതങ്ങളുടെയും അടിസ്ഥാനമാണ്. ആഗ്രഹങ്ങളെ അടക്കിനിര്‍ത്തിയും ലൗകികസുഖങ്ങളെ ഒഴിവാക്കിയും പൂര്‍ണമായും ഈശ്വരോപാസന ചെയ്യുക എന്നതാണ് വ്രതാനുഷ്ഠാനംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവയിലൂടെ മാത്രമേ ശരീരവും വാക്കും മനസ്സും പരിശുദ്ധമാകൂ. അങ്ങനെയാകുമ്പോള്‍ മാത്രമാണ് ദോഷശാന്തിയും ഈശ്വരസാക്ഷാത്കാരവും കൈവരുന്നത്. നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍, ദുരിതങ്ങള്‍, സംഘര്‍ഷങ്ങള്‍, അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ദുഷ്കൃതങ്ങള്‍ എന്നിവയ്ക്കിടയില്‍ നിശ്ചിത ദിവസമോ ദിവസങ്ങളോ ഇവയില്‍നിന്നെല്ലാം ശരീരംകൊണ്ടും മനസ്സുകൊണ്ടും ഒഴിവായി, സുഖങ്ങളെ പരിത്യജിച്ച്, ഈശ്വരോപാസന മാത്രം ചെയ്യുക. അത് അതുവരെ മനസ്സില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ കഴുകിക്കളയാന്‍ സഹായിക്കുന്നു. ദുഷ്കൃതങ്ങളുടെ ഫലമായ പാപങ്ങളില്‍നിന്നു മോചനം നേടാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനങ്ങള്‍ ലൗകികജീവിതത്തില്‍ ചരിക്കുന്ന ഏവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു ശുദ്ധീകരണ പ്രക്രിയയാണെന്നു കാണാം.
എല്ലാ വ്രതങ്ങളും കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവല്‍സരം, അയനം, ഋതു, മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ വ്രതങ്ങളെല്ലാം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിലുള്ള കാലഗണനയെ അടിസ്ഥാനമാക്കി വൈവിദ്ധ്യമേറിയ അനവധി വ്രതങ്ങള്‍ പ്രചാരത്തിലുണ്ട്. തപസ്സ്,അതിനു ഫലപ്രാപ്തിയുണ്ടാകുന്നതുവരെ തുടരുമ്പോള്‍ വ്രതം നിശ്ചിതസമയത്തുതന്നെ അവസാനിപ്പിക്കുന്നു. അമാവാസി, ഏകാദശി, പ്രദോഷം തുടങ്ങിയ വ്രതങ്ങള്‍ അതാതു ദിവസങ്ങളില്‍ അനുഷ്ഠിക്കുമ്പോള്‍ ചാന്ദ്രായണം തുടങ്ങിയവ കൂടുതല്‍ ദിവസങ്ങളില്‍ നീണ്ടുനില്‍ക്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: