തിരുവനന്തപുരം: ശബരിമലക്ക്് സംസ്ഥാന തീര്‍ത്ഥാടനകേന്ദ്രമെന്ന പരിഗണന പോലും നല്‍കാത്ത മുഖ്യമന്ത്രിക്ക് ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാന്‍ യാതൊരു അവകാശവുമില്ലെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. ശബരിമലയോടുള്ള അവഗണനയ്ക്കെതിരെ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല ഇന്ന് ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥലമായി. ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ നിറഞ്ഞ നദിയായി പമ്പ. ഏറ്റവും കൂടുതല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകളുള്ളത് ശബരിമലയെ കുറിച്ചാണ്. ഏറ്റവും കൂടുതല്‍ അഴിമതിയും ദുര്‍നടപ്പും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്ന തീര്‍ത്ഥാടന കേന്ദ്രമായി ശബരിമല മാറി.
ആഹാരം, കുടിവെള്ളം, ആരോഗ്യരക്ഷ, ഗതാഗതം, സുരക്ഷ, മലമൂത്ര വിസര്‍ജ്ജനം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ട സൗകര്യങ്ങള്‍ അയ്യപ്പന്മാര്ക്ക് നല്‍കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.
രണ്ട് മാസം കൊണ്ട് അഞ്ചു കോടി അയ്യപ്പന്മാര് എത്തുന്നതിലൂടെ സര്‍ക്കാരിന് കിട്ടുന്ന റവന്യൂ വരുമാനം പതിനായിരം കോടി രൂപയാണ്. ഒരു ലക്ഷത്തോളം പേര് പ്രത്യക്ഷവും പരോക്ഷവുമായി തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്നു. പക്ഷെ സര്‍ക്കാര്‍ 15 പഞ്ചായത്തുകള്‍ക്കുവേണ്ടി റോഡ് വികസനത്തിന് നല്‍കിയത് 25 കോടി രൂപ മാത്രം.
ഇടത്താവളങ്ങളിലും ഒരു സൗകര്യവുമില്ല. അയ്യപ്പന്മാരോട് അവഗണന കാട്ടുന്നവര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കണം, കുമ്മനം പറഞ്ഞു.
പുല്മേട്ടില് മൂന്നു വര്‍ഷം മുമ്പ് 102 അയ്യപ്പന്മാര് മരണപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ഹരിഹരന്‍നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. വണ്ടിപ്പെരിയാര്‍ സത്രം റോഡ് വികസിപ്പിക്കണമെന്നും പുല്‍മേട് വഴി വരുന്ന അയ്യപ്പന്മാര്ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളില്‍ മകരജ്യോതി ദര്‍ശനം സൗകര്യം ഒരുക്കണമെന്നും മറ്റുമുള്ള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി അയ്യപ്പന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ പെട്ടതാണ് ഗവിയും തേക്കടിയും ശബരിമലയും. എട്ടുലക്ഷം പേര് വരുന്ന തേക്കടിക്കും 6000 പേര് മാത്രം വരുന്ന ഗവിക്കുമുള്ള സൗകര്യങ്ങള്‍ പോലും അഞ്ചു കോടി ഭക്തര്‍ വരുന്ന ശബരിമലയിലില്ല. അയ്യപ്പസമാജം ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു.
ശശികുമാര്‍ വര്‍മ്മ (പന്തളം രാജകൊട്ടാര ഭരണസമിതി പ്രസിഡന്റ്), ഗംഗാധരന്‍പിള്ള (തിരുവാഭരണ പേടക വാഹക ഗുരുസ്വാമി), കൃഷ്ണരാജ് (അമ്പലപ്പുഴ പേട്ടത്തുള്ളല്‍ സംഘം സെക്രട്ടറി), സി.കെ. കുഞ്ഞ് (കേരള ക്ഷേത്ര സംരക്ഷണ സമിതി ഉപാധ്യക്ഷന്‍), ഗിരീഷ് കെ. നായര്‍ (ആലങ്കോട് സംഘം ജനറല്‍ സെക്രട്ടറി), കെ.റ്റി. ഭാസ്കരന് (ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി) തമ്പി പട്ടശ്ശേരി (എകെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍), എം. സുകുമാരന്‍ ആചാരി (ആള് കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ്), പുഞ്ചക്കരി സുരന്ദ്രന് (ആള് കേരള നാടാര്‍ അസോസിയേഷന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി), തോട്ടം നാരായണന് നമ്പൂതിരി (മലയാളം ബ്രാഹ്മണസമാജം സംസ്ഥാന പ്രസിഡന്റ്), പ്രസാദ് കുഴിക്കാല (തിരുവാഭരണ പാത സംരക്ഷണ സെക്രട്ടറി), തഴവ സഹദേവന് (പട്ടികജാതി പട്ടികവര്‍ഗ്ഗ സംയുക്തസമിതി കോ-ഓര്‍ഡിനേറ്റര്‍), ഹിന്ദു ഐക്യവേദി ഭാരവാഹികളായ സി. ബാബു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, അഡ്വ. കെ. ഹരിദാസ്, തിരുമല അനില്‍, അമ്പോറ്റി, കെ. പ്രഭാകരന്, കൈനകരി ജനാര്ദ്ദനന് എന്നിവര്‍ സംബന്ധിച്ചു. ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി സുശീല്‍ കുമാര്‍ സ്വാഗതവും കിളിമാനൂര്‍ സുരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: