ഹൈദരാബാദ്: രാജ്യത്ത് ഇതാദ്യമായി മനുഷ്യ ഭ്രൂണത്തില്‍ ഹൃദയ ശസ്ത്രക്രിയ. കുട്ടി ജനിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു പരിഹാരവും സാധ്യമല്ലാത്ത ഹൃദയത്തകരാര് മാറ്റാനായിരുന്നുഈ ശസ്ത്രക്രിയ. ലോക ഭ്രൂണ ദിനത്തിന് തലേന്നാണ് ഇത് നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.
ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റലില്‍ ഇരുപത്തഞ്ചുകാരി സിരിഷയുടെ വയറ്റിലെ ഭ്രൂണത്തിലായിരുന്നു ഓപ്പറേഷന്. സിരിഷയുടെ വയറ്റില്‍ വളരുന്ന കുഞ്ഞിന് ഹൃദയപ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇതോടെ സിരിഷയും ഭര്‍ത്താവ് അരുണും ആകെത്തകര്‍ന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കു ശേഷമാണ് ഭ്രൂണത്തില്‍ ഹൃദയ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. വയറും ഗര്‍ഭപാത്രവും കീറിമുറിക്കാതെ, നീളമുള്ള സൂചി അടിവയറ്റിലൂടെ, ഗര്‍ഭപാത്രത്തിലും ഭ്രൂണത്തിലും കടത്തി, സൂചിയുടെ ചലനങ്ങളും ഭ്രൂണത്തിന്റെ ഹൃദയവും വരെ സ്ക്രീനില്‍ കണ്ടുകൊണ്ടു നടത്തുന്ന ഓപ്പറേഷനാണിത്.
പീഡിയാട്രിക് കാര്‍ഡിയാക് സര്ജന് ഡോ. കെ. നാഗേശ്വര റാവുവാണ് ഓപ്പറേഷന് നടത്തിയത്. ആറുമാസത്തോളമായ ഭ്രൂണത്തിന്റെ ഹൃദയത്തിലെ ഇടത് അറ (വെന്‍ട്രിക്കിള്‍) ചുരുങ്ങിച്ചുരുങ്ങി കേടുവന്ന് നശിക്കുകയായിരുന്നു. ഹൃദയത്തിന്റെ ഇടതു ഭാഗം തീരെ ചെറുതാകുന്ന ഗുരുതരമായ അവസ്ഥയാണിത്. ജനന ശേഷം ഇത് പരിഹരിക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് ഫീറ്റല്‍ അയോര്ട്ടല് വാല്വോട്ടമിയെന്ന ഓപ്പഷേന്‍ നടത്താന്‍ തീരുമാനിച്ചത്-നാഗേശ്വര റാവു പറഞ്ഞു.
രാജ്യത്ത് ഇതാദ്യമായിട്ടാണ് ഇത്തരം ഒരു ശസ്ത്രക്രിയ നടന്നത്. 12 സ്പെഷ്യലിസ്റ്റുകളാണ് ഈ ശസ്ത്രക്രിയയില്‍ പങ്കാളികളായത്. ആറുമാസമായ സമയത്തായിരുന്നു ആദ്യ ശ്രമം. അത് പരാജയപ്പെട്ടു. കുട്ടി കിടന്ന സ്ഥാനം ശരിയല്ലാതിരുന്നതാണ് കാരണമായത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ശ്രമിച്ചു. അമ്മയ്ക്കും ഭ്രൂണത്തിനും മയക്കുമരുന്ന് കുത്തിവച്ചായിരുന്നു ശ്രമം. ഓപ്പറേഷനിടെ ഭ്രൂണം അനങ്ങാതിരിക്കാനായിരുന്നു ഇത്.പ്രത്യേക തരം നീളമുള്ള സിറിഞ്ച് അമ്മയുടെ ഗര്‍ഭപാത്രത്തിലൂടെ ഭ്രൂണത്തിന്റെ ഇടത് ഹൃദയ അറയില്‍ കടത്തി. പ്രത്യേക തരം നേരിയ ബലൂണും വയറും ഉപയോഗിച്ച് ഭ്രൂണത്തിന്റെ ഹൃദയ വാല്‍വിലെ തടസം സാവധാനം നീക്കി.
രണ്ടാഴ്ച കഴിഞ്ഞതോടെ ഭ്രൂണത്തിന്റെ വളര്‍ച്ച മെച്ചപ്പെട്ടു. ഭാരം 830 ഗ്രാം മുതല്‍ 1200 ഗ്രാം വരെയായി. ഇപ്പോള്‍ ഭ്രൂണത്തിന്റെ ഹൃദയം നന്നായി മിടിക്കുന്നുണ്ട്. ഹൃദയപ്രവര്‍ത്തനം സാധാരണ നിലയിലുമാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ഭൂണത്തിലെ ഹൃദയ ശസ്ത്രക്രിയ വിജയപ്രദമായതോടെ ഇനി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നല്ല ആരോഗ്യവാനായ കുരുന്നിനെ പ്രസവിക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് സിരിഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: