ഇടുക്കി: സംസ്ഥാനത്തെ ഡാമുകള്‍ക്ക് ശക്തമായ സുരക്ഷയൊരുക്കണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നടപ്പായില്ല. പെട്ടെന്നൊരു അത്യാഹിതമോ ആക്രമണങ്ങളോ ഉണ്ടായാല്‍ നേരിടാന്‍ തക്ക സുരക്ഷാ സംവിധാനം സംസ്ഥാനത്തെ ഒരു ഡാമിലും ഇല്ല.
ആംഡ് പോലീസിനാണ് ഇപ്പോള്‍ സുരക്ഷാ ചുമതല. ഇത് കേന്ദ്ര വ്യവസായ സംരക്ഷണ സേനയെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ഡാം സെക്യൂരിറ്റി ഫോഴ്സ് രൂപീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് നടപ്പായില്ല.
ഇടുക്കി ജില്ലയിലാണ് തന്ത്ര പ്രധാനമായ ഡാമുകളെല്ലാം. ഇവിടെയും എ.ആര് ക്യാമ്പില്‍ നിന്നുള്ള പോലീസുകാരാണ് ഡ്യൂട്ടി ചെയ്യുന്നത്. സുരക്ഷാ വീഴ്ച ഇവിടെയെത്തിയാല്‍ വ്യക്തമാകും. ഡാമുകളില്‍ ഫോട്ടോയെടുക്കുന്നതും ഡാമുകളിലേക്ക് ഇറങ്ങുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇവ പാലിക്കപ്പെടുന്നില്ല. കേന്ദ്ര ഐ.ബിയും സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയും ഡാമുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഇടപെടണമെന്ന് കാട്ടി സര്‍ക്കാരുകള്‍ക്ക് നിരവധി തവണ റിപ്പോര്‍ട്ടയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എന്‍.എസ്.ജി കമാന്റോ സംഘം ഇടുക്കിയിലെ ഡാമുകളില്‍ പരിശോധന നടത്തിയിരുന്നു. മൂന്ന് വര്‍ഷത്തിലുള്ള പരിശോധനയുടെ ഭാഗമായാണ് കമാന്റോകള്‍ എത്തിയതെന്ന് പറയുന്നുണ്ടെങ്കിലും ഡാമുകളുടെ സുരക്ഷയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഗുണകരമായി ഇടപെടുന്നു എന്നതിന്റെ സൂചനയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: