കൊച്ചി: കിസ് ഓഫ് ലവ് പരിപാടിക്കു പിന്നില്‍ നിരോധിത തീവ്രവാദ സംഘടനയിലെ അംഗങ്ങളുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതിഷേധ പരിപാടിയെന്ന നിലയിലാണ് പ്രചാരണമെങ്കിലും പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നാണു പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം വിലയിരുത്തല്‍.
സൈബര്‍ കാമ്പയിന് വഴിയാണ് പ്രചാരണം. കോഴിക്കോട്ടെ ഒരു റസ്റ്റോറന്റ് കേന്ദ്രീകരിച്ച് നടന്ന സംഭവങ്ങളും അതിനോടുള്ള പ്രതികരണവുമാണ് തുടക്കം. പരസ്യ ചുംബനം നടത്താനായിരുന്നു ആഹ്വാനം. അങ്ങനെയാണ് കൊച്ചിയില്‍ പരസ്യ ചുംബനം നടത്തുമെന്ന പ്രഖ്യാപനത്തോടെ സൈബര്‍ ഗ്രൂപ്പ് നിലവില്‍ വന്നത്.
പരസ്യമായി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രതിഷേധിക്കാനും സംഘടിക്കാനും അവസരമാണ് ഇവര്‍ ഒരുക്കുന്നത്. ഈ ഗ്രൂപ്പിനെ പിന്നീട് വിനിയോഗിക്കാനുള്ള പദ്ധതി ആസൂത്രകര്ക്കുണ്ടെന്നാണ് വ്യക്തമാകുന്നത്.
സമീപകാലത്തായി ചെറിയ സംഭവങ്ങളെ സൈബര്‍ കാമ്പയിനിലൂടെ പെരുപ്പിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി മാറ്റുന്ന പതിവ് വര്‍ധിക്കുകയാണ്. മൂന്നുമാസം മുമ്പ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊച്ചിയില്‍ റാലി നടത്തിയിരുന്നു. ഇതും സൈബര്‍ കാമ്പയിന് വഴിയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ചാണ് പലപ്പോഴും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെയും വ്യാജ പ്രൊഫൈലിലുമാണ് ഇത്തരക്കാര്‍ സൈബര്‍ ലോകത്തില്‍ സജീവമാകുന്നത്. തുടര്‍ന്ന് യുവാക്കള്‍ ആകൃഷ്ടരാകുന്ന വിഷയങ്ങള്‍ സ്വയം ഏറ്റെടുത്ത് പ്രചാരണം നടത്തും. ഇവരെ ട്രാക്ക് ചെയ്ത് പിന്നീട് തീവ്രവാദ സംഘടനകള്‍ അവരുടെ താല്പര്യങ്ങള്ക്ക് വിനിയോഗിക്കും.
ഇത്തരം സംഘം ചേരല്‍ അപകടകരമായ പ്രവണതയായി വളരുമെന്നാണ് പോലീസിലെ ഉന്നതര്‍ വിലയിരുത്തുന്നത്. അതേ സമയം പ്രത്യക്ഷത്തില്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നത് കൂടുതല്‍ വാശിക്കു വഴിയൊരുക്കുമെന്നതിനാല്‍ സംഘാംഗങ്ങളെ രഹസ്യമായി നിരീക്ഷിക്കാനാണ് പോലീസ് തീരുമാനം. സൈബര്‍ സെല്‍ ഇത്തരത്തിലുള്ള സംഘങ്ങളുടെ മേല്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: