കുണ്ടറ: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയ പ്രതി ട്രെയിനില്‍ നിന്നും ചാടി. കുറ്റിക്കാട്ടില്‍ വീണ പ്രതിയെ പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ പിടികൂടാനായി.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും മാവേലിക്കര കോടതിയിലേക്ക് കൊണ്ടുപോയ മാവേലിക്കര കുന്നുംങ്കര പോള്‍വില്ലയില്‍ ഷാജികുഞ്ഞാണ് (42) ശബരി എക്സ്പ്രസില്‍ നിന്നും ചാടിയത്. വെള്ളിയാഴ്ച രാവിലെ 8.40ന് ചെമ്മക്കാട് മേല്‍പ്പാലത്തിന് സമീപം പാമ്പാലില്‍ ഭാഗത്താണ് ഇയാള്‍ ചാടിയത്. ഗുരുതര പരിക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മക്കാട് ഭാഗത്ത് പാളത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ട്രെയിനിന് വേഗത കുറവായിരുന്നു. മൂത്രമൊഴിക്കാനായി ബാത്ത്റൂമിന് മുന്നിലെത്തിയപ്പോള്‍ പോലീസിനെ വെട്ടിച്ച് പുറത്തേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ പ്രതിയെ കൊണ്ടുവരികയായിരുന്ന പോലീസുകാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു.
കൊല്ലം കണ്ട്രോള് റൂം, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, കുണ്ടറ എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് പ്രതിയെ പിടികൂടാനായി പരക്കം പാഞ്ഞു. ഇതിനിടയില്‍ നാട്ടുകാര്‍ പ്രതിയെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയതോടെ പ്രതിയോടൊപ്പമുണ്ടായിരുന്ന പോലീസുകാരും അഞ്ചാലുംമൂട്, കണ്ട്രോള് റൂം എന്നിവിടങ്ങളിലെ പൊലീസും സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.ശരീരമാസകലം മുറിവേറ്റ പ്രതിയെ കണ്ട്രോള് റൂം പോലീസ് കൊല്ലം ജില്ലാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: