കൊച്ചി: കച്ചേരിപ്പടിയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രോഗികളുടെ കിടത്തിചികിത്സ ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായാണ് രണ്ടാഴ്ച മുമ്പ് രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവച്ചത്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള ആശുപത്രിയില്‍ ഇന്നു രാവിലെ ഒമ്പതിന് കേരളപ്പിറവി ആഘോഷത്തോടെയാണ് രോഗികള്‍ക്ക് വീണ്ടും പ്രവേശനം നല്‍കുന്നത്. രോഗികളെ സ്വാഗതം ചെയ്യാന്‍ പ്രസിഡന്റും ഭരണസമിതി അംഗങ്ങളുമുണ്ടാകും.
സെപ്റ്റിക് ടാങ്ക്, മലിനജല നിര്‍ഗമന സംവിധാനം, ടോയ്ലറ്റുകള് എന്നിവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയാണ് രോഗികളുടെ കിടത്തി ചികിത്സയ്ക്കായി ആശുപത്രി സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രിയുടെ സമ്പൂര്‍ണ നവീകരണത്തിനായി 1.11 കോടി രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ രണ്ട് കരാറുകാരെ ഒഴിവാക്കി റീടെന്ഡറിലൂടെയാണ് വീണ്ടും കരാര്‍ നല്‍കുന്നത്.
വനിതാ വാര്‍ഡ്, മുതിര്‍ന്ന പൗരന്മാരുടെ വാര്‍ഡ് എന്നിവയുടെ നിര്‍മാണം ഇതിന്റെ ഭാഗമായി പൂര്‍ത്തിയാക്കും. നേത്രചികിത്സ, മര്‍മ സ്പെഷല്‍ ചികിത്സ, പഞ്ചകര്‍മ ചികിത്സ, സ്പോര്‍ട്സ് മെഡിസിന്, ആയുര്‍വേദ റിസര്‍ച്ച് സെല്‍ എന്നീ സേവനങ്ങള്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: