പള്ളുരുത്തി: ചെങ്കണ്ണ് രോഗം വ്യാപിച്ച പടിഞ്ഞാറന്‍ കൊച്ചിയില്‍ ചിക്കന്‍പോക്സും പടര്‍ന്നുപിടിക്കുന്നു. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ വ്യതിയാനമാണ് രോഗം പടരാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പടിഞ്ഞാറന്‍ കൊച്ചിയുടെ കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി, പള്ളുരുത്തി പ്രദേശങ്ങളില്‍ നിരവധി പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ചിക്കന്‍പോക്സ് ബാധിച്ചവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുന്നില്ലെന്ന പരാതിയുണ്ട്. അലോപ്പതിയില്‍ ചിക്കന്‍പോക്സിന്റെ മരുന്നുകള്‍ക്ക് വില വളരെ കൂടുതലാണ്. കുറഞ്ഞ ചികിത്സാ ചെലവുള്ള ഹോമിയോ മരുന്നുകളേയാണ് രോഗബാധിതര്‍ കൂടുതലും ആശ്രയിക്കുന്നത്. പള്ളുരുത്തിയിലെ പ്രമുഖ ഹോമിയോ ഡോക്ടറുടെ ഡിസ്പെന്സറിയില് അമ്പതില്‍ താഴെ പേര് ചിക്കന്‍പോക്സിന്റെ ചികിത്സ തേടി.
ചെങ്കണ്ണ് ബാധിതരും ചിക്കന്‍പോക്സ് ബാധിച്ചവരും മതിയായ വിശ്രമം വേണ്ടതിനാല്‍ സാധാരണ തൊഴിലാളികളുടെ ജോലി മുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സ്കൂളുകളിലും സാധാരണ ദിവസങ്ങളിലേതിലും കുറവ് ഹാജരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നഗരസഭയുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇത്തരം ഘട്ടത്തില്‍ നടത്താറുള്ള ബോധവല്‍ക്കരണ പരിപാടികളും മുടങ്ങിയിരിക്കുന്നതും നാട്ടുകാരില്‍ കടത്തു പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: