തിരുവന്തപുരം: ബാറുകള്‍ തുറക്കാന്‍ കെ.എം.മാണി കോഴ ആവശ്യപ്പെട്ട കാര്യം ബാറുടമ ബിജു രമേശ് തന്നെ അറിയിച്ചു എന്ന വാദം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ആരോപണം ഉന്നയിച്ച ബിജു രമേശിനെ താന്‍ കണ്ടുവെന്ന പ്രചാരണം ശരിയല്ല. അങ്ങനെ കണ്ടിട്ടുണ്ട് എന്ന് പറയുന്ന ബിജു രമേശ് എവിടെ വച്ച്, ആര്‍ക്കൊപ്പമാണ് കണ്ടതെന്ന് വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗൂഢാലോചനയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പിസിജോര്‍ജിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തളളി. പി.സി ജോര്‍ജ്ജ് അത് മാറ്റി പറഞ്ഞിട്ടുണ്ടെന്നും അല്ലെങ്കില്‍ അത് മാറ്റിപ്പറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാണിക്ക് എതിരായുളള ആരോപണം നിര്‍ഭാഗ്യകരമാണെന്നും യാഥാര്‍ത്ഥ്യവുമായി യാതോരു ബന്ധമില്ലെന്നും ഈ കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് തനിക്ക് വ്യക്തമായി അറിയുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ അരനൂറ്റാണ്ടായി എം.എല്‍.എയും മന്ത്രിയുമായി കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കെ.എം.മാണി. അദ്ദേഹത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം. തന്റെ പേരും അതില്‍ വലിച്ചിഴയ്ക്കപ്പെട്ടിട്ടുള്ളതിനാല് ഇക്കാര്യത്തില്‍ ആധികാരികമായി പറയാന്‍ കഴിയുന്നത് തനിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: