തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അധികാര കാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ശ്രമിക്കുന്നെന്ന പരാതിയുമായി തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു.
രാജകുടുംബത്തിനെതിരെ അമിക്കസ് ക്യൂറി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായി കോടതിയില്‍ വ്യക്തമാക്കി. സ്വന്തം ഉത്തരവാദിത്തവും നിലയും മറന്നാണ് അമിക്കസ് ക്യൂറി പ്രവര്‍ത്തിക്കുന്നത്. ആരെങ്കിലും ഒരാള്‍ ചെയ്ത തെറ്റിന് എല്ലാവരെയും കുറ്റക്കാരായി കാണുന്ന നിലപാടാണ് അമിക്കസിന്റേത്.
ക്ഷേത്ര ജീവനക്കാരനെതിരെ നടന്ന ആസിഡ് ആക്രണത്തിന് പിന്നിലും ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് പിന്നിലും രാജകുടുംബാംഗങ്ങളാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടത്തുന്നതായി സംശയമുണ്ട്.
ക്ഷേത്രത്തിലെ സാഹചര്യങ്ങളും വസ്തുക്കളും വിശദമായി പരിശോധിക്കാതെ കേസില്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും രാജകുടുംബാംഗം അപേക്ഷയില്‍ ആവശ്യപ്പെട്ടു. രാജകുടുംബത്തിന്റെ അപേക്ഷ 11ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: