കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന്. കട്ടക്കിലെ ബാരാമതി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഉച്ചക്ക് 1.30ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വെസ്റ്റിന്‍ഡീസ് ടീം പരമ്പര ഇടയ്ക്കുവെച്ച് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ശ്രീലങ്ക ഏകദിന പരമ്പരക്കായി ഇന്ത്യയിലെത്തിയത്.
ക്യാപ്റ്റന്‍ ധോണിയുടെ അഭാവത്തില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്. ധോണിക്ക് പുറമെ പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷാമിയുമില്ലാതെയാണ് ഇന്ത്യ ശ്രീലങ്കക്കെതിരായ പോരാട്ടത്തിനിറങ്ങുന്നത്. മുഹമ്മദ് ഷാമിയെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. മുഹമ്മദ് ഷാമിക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണിയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം ഓസ്ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര ഇരുടീമുകള്‍ക്കുമുള്ള തയ്യാറെടുപ്പുവേദികൂടിയാണ്. 2009ലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഇന്ത്യ സന്ദര്‍ശിച്ചത്. അന്ന് മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി 20യുമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്. രണ്ട് ടെസ്റ്റുകളില്‍ ഇന്നിംഗ്സ് വിജയം നേടിയ ടീം ഇന്ത്യ ഏകദിനം 3-1നും സ്വന്തമാക്കി.
ഏറെക്കാലത്തെ ഫോമില്ലായ്മക്കുശേഷം വിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന വിരാട് കോഹ്ലിയിലും തകര്‍പ്പന്‍ ഫോമിലുള്ള സുരേഷ് റെയ്നയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ഓപ്പണിംഗ് ഇന്ത്യക്ക് തലവേദനയായി തുടരുകയാണ്. അജിന്‍ക്യ രഹാനെ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ശിഖര്‍ ധവാന് ഏറെ നാളുകളായി മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവെച്ചിട്ട്. വെസ്റ്റിന്‍ഡീസിനെതിരെ തപ്പിത്തടഞ്ഞ് ഒരു അര്‍ദ്ധസെഞ്ച്വറി നേടിയതൊഴിച്ചാല്‍ ധവാന്റെ ബാറ്റിംഗ് തീര്‍ത്തും നിരാശാജനകമാണ്. അതേസമയം ഓപ്പണറായി മുരളി വിജയിനെ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.
മധ്യനിരയില്‍ അമ്പാട്ടി റായിഡുവും ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇന്ന് കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. രണ്ട് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും കളിച്ച വൃദ്ധിമാന്‍ സാഹയായിരിക്കും കീപ്പറുടെ റോളില്‍ ഇറങ്ങുക. കഴിഞ്ഞ ജൂണിനുശേഷം ആദ്യമായാണ് സാഹ ടീമില്‍ ഇടംപിടിക്കുന്നത്. അതേസമയം ഭുവനേശ്വര്‍കുമാറിന്റെയും മുഹമ്മദ് ഷാമിയുടെയും അഭാവം ബൗളിംഗില്‍ നിഴലിച്ചേക്കാം. ഇരുവര്‍ക്കും പകരമായി ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവുമായിരിക്കും പേസ് ബൗളിംഗ് നിയന്ത്രിക്കുക. സ്പിന്നര്‍ ആര്. അശ്വിന് ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുമെന്ന് തീര്‍ച്ച.
അതേസമയം ഇന്ത്യയിലെത്തിയ ശ്രീലങ്ക ഇന്ത്യ എടീമിനെതിരായ സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ്. എങ്കിലും നിരവധി പ്രതിഭകള്‍ നിറഞ്ഞ ടീമാണ് അവരുടേത്. മത്സരം ഒറ്റക്ക് കൈപ്പിടിയിലൊതുക്കാന്‍ കഴിവുള്ള കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ദ്ധനെയുമാണ് അവരുടെ തുറുപ്പ് ചീട്ട്. ഒപ്പം ദില്ഷന്, ഉപുല്‍ തരംഗ, ക്യാപ്റ്റനും ഓള് റൗണ്ടറുമായ ആഞ്ചലോ മാത്യൂസ്, കുശല്‍ പെരേര എന്നിവരും അണിനിരക്കുമ്പോള്‍ ലങ്കന്‍ ടീമിനെ എഴുതിത്തള്ളാന്‍ പറ്റില്ലെന്ന് മാത്രമല്ല അവര്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുമെന്ന് ഉറപ്പാണ്.
ബൗളിംഗില്‍ നുവാന്‍ കുലശേഖരയും ധമനിക പ്രസാദും തീസരപെരേരയും പ്രസന്നയും ഏത് ബാറ്റ്സ്മാന്മാരെയും സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിവുള്ളവരുമാണ്. എന്തായാലും വിജയത്തോടെ പരമ്പര ആരംഭിക്കാന്‍ ഇന്ത്യയും ശ്രീലങ്കയും കൈമെയ്മറന്ന് പോരാടാനിറങ്ങുമ്പോള്‍ മികച്ച ക്രിക്കറ്റ് പോരാട്ടത്തിനായിരിക്കും കട്ടക്കിലെ ബാരാമതി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: