മാര്‍ക്സിസ്റ്റുകളും മാര്‍പ്പാപ്പയും അടവുനയങ്ങള്‍ക്ക് ബദല്‍രേഖ തീര്‍ക്കുന്ന തിരക്കിലാണ്. രണ്ട് സംഘടിത സെമിറ്റിക് മതചിന്തകള്‍ കാറ്റും വെളിച്ചവും കയറാത്ത ഇരുട്ടറകളിലിരുന്ന് മെനഞ്ഞെടുത്തതെല്ലാം അബദ്ധങ്ങളായിരുന്നുവെന്ന് ഇന്ന് വിളിച്ചുപറയുന്നു. മാര്‍പാപ്പയാണെങ്കില്‍ മാപ്പ് പറഞ്ഞു മടുത്തു.
ഇനിയൊരു മാപ്പിന് സ്കോപ്പില്ലാത്തതുകൊണ്ടാവണം അദ്ദേഹം ശാസ്ത്രയുഗത്തിനൊപ്പം സഞ്ചരിക്കാന്‍ തുനിഞ്ഞത്. എണ്‍പതുകളിലാണ് ഭൂമി ഉരുണ്ടതാണെന്ന് അന്നത്തെ പോപ്പ് സമ്മതിച്ചുതന്നത്. ശാസ്ത്രത്തോടും കാലത്തോടുമൊപ്പം നീങ്ങണമെന്ന് മാര്‍പാപ്പ പറയുന്നുണ്ടെങ്കിലും പരമോന്നത സിനഡിലെ കര്‍ദ്ദിനാള്‍മാര്‍ക്ക് പലര്‍ക്കും പലതും പിടിക്കുന്നില്ലെന്നാണ് ശ്രുതി. പള്ളിമതത്തിന്റെ ജനലും വാതിലും തുറന്നിട്ട് അകക്കാഴ്ചകള്‍ പരസ്യപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ മാര്‍പ്പാപ്പ മറ്റൊരു ഗോര്‍ബച്ചേവ് ആകുമോ എന്ന ആശങ്കയും ചെറുതല്ല.
മറുവശത്ത് ലോകകമ്മ്യൂണിസം പിണറായിയിലേക്ക് ചുരുങ്ങിയൊതുങ്ങിയ കാലത്താണ് സീതാറാം യച്ചൂരി ബദല്‍ രേഖയുമായെത്തിയത്. കേരളത്തിന്റെ നാലുകോണില്‍ ചടഞ്ഞിരിക്കാന്‍ മാത്രം ആള്‍ബലമുള്ള പാര്‍ട്ടി ഇപ്പോള്‍ ദേശീയപരിപ്രേക്ഷ്യം ചര്‍ച്ച ചെയ്യുകയാണത്രെ. ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതിനെക്കുറിച്ചാണ് പത്തുവര്‍ഷം കഴിഞ്ഞപ്പോഴും ചര്‍ച്ച. ചൈനയടക്കമുള്ള രാജ്യങ്ങള്‍ മോദിയുടെ വഴിക്ക് നീങ്ങുന്നത് കണ്ട് അന്തംവിട്ട് നില്‍പ്പാണ് പാര്‍ട്ടി. കേരളത്തിലടക്കം സഖാക്കള്‍ പാര്‍ട്ടി ഓഫീസുകളുമായി ബിജെപിയിലേക്ക് കുടിയേറുകയാണ്. മൂന്നരപ്പതിറ്റാണ്ട് സര്‍വാധിപത്യം പുലര്‍ത്തിയ പശ്ചിമബംഗാളിന്റെ പടിചവിട്ടാന്‍ ഇനി ആ നാട്ടുകാര്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല.
ഭാരതം സ്വന്തംകാലില്‍ എഴുന്നേറ്റുനില്‍ക്കുന്ന പുതിയ കാലത്ത് ഇത്തരം തിരുത്തലുകള്‍ക്ക് പ്രസക്തിയുണ്ട്. ലോകത്തെയാകെ പിടിച്ചമര്‍ത്തി ശ്വാസംമുട്ടിച്ച എല്ലാ അധികാരചിന്തകള്‍ക്കും അവസാനമാകുന്നു എന്നതാണ് ഭാരതം നല്കുന്ന മറുപടി. ലോകം വീണ്ടും ഭാരതത്തിലേക്ക് പ്രതീക്ഷയോടെ കണ്‍പായിക്കുകയാണ്. രാജ്യത്തിന്റെ ഓരോ ദിശയിലും മാറ്റത്തിന്റെ കൊടുങ്കാറ്റ്. അധികാരകേന്ദ്രങ്ങളില്‍ ആദര്‍ശത്തിന്റെ പ്രകാശം.
നാഗ്പൂരിലെ ഇന്ദിരാ കോണ്‍വെന്റില്‍ പഠിക്കാന്‍ തനിക്കാവില്ലെന്ന് ശഠിച്ച ഒരു പത്തുവയസുകാരനുണ്ട് മഹാരാഷ്ട്രയില്‍. അധികാരത്തിന്റെ അഹന്തയും സ്വാര്‍ത്ഥതയുംകൊണ്ട് അന്ധയായ ഇന്ദിരയുടെ പേരിലുള്ള ഒരു കോണ്‍വന്റില്‍ നിന്ന് തന്റെ ജീവിതപാഠം തുടങ്ങില്ലെന്ന വാശിയായിരുന്നു അവന്. അടിച്ചമര്‍ത്തപ്പെട്ടവന്റെ നാവായി മാറിയ അച്ഛന് ഗംഗാധര്‍ ഫഡ്നവിസിന് ആ മര്‍ദക ഭരണത്തില്‍ നിന്നേറ്റ ക്രൂരമായ പീഡനം മറക്കാനാവുമായിരുന്നില്ല ആ പത്തുവയസുകാരന് മകന്. വാംഖഡെയില്‍ പോയ വെള്ളിയാഴ്ച ഹിന്ദുപദപാദഷാഹി ഛത്രപതി ശിവജി മഹാരാജിന്റെ നെടുങ്കന്‍ ചിത്രത്തിന് മുന്നില്‍ നിന്ന് സത്യവാചകം ചൊല്ലി അധികാരമേറ്റ ദേവേന്ദ്ര ഗംഗാധര്‍റാവു ഫഡ്നവിസാണ് അന്നത്തെ ആ പത്തുവയസുകാരന്.
ഛത്രപതി ശിവജിയുടെ മഹാരാഷ്ട്രയില്‍ നാല്പത്തിനാലുകാരന് ദേവേന്ദ്രഫഡ്നവിസ് മുഖ്യമന്ത്രിയായിരിക്കുന്നു. പതിവുപോലെ മാധ്യമങ്ങള്‍ അസൂയാലുക്കളോട് അടക്കം പറയുന്നത് പഴയ വായ്ത്താരി തന്നെ. പരിചയക്കുറവ് . അത് ആവര്‍ത്തിക്കുന്നത് അനുഭവജ്ഞാനമില്ലാത്തതുകൊണ്ടാണ്. ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത് വരെ നരേന്ദ്രമോദി ഒരു വാര്‍ഡ് മെമ്പര്‍ പോലുമായിരുന്നില്ല. ഭാരതം കണ്ടതാണ് ആ മുഖ്യമന്ത്രിയെ. ഉള്ളില്‍ തിളച്ചുതൂവുന്ന ആദര്‍ശത്തിന്റെ പ്രഭയിലാണ് ദേവേന്ദ്ര ഫഡ്നവിസ് മറാത്ത്വാഡയില് ദേശീയതയുടെ മുദ്രചാര്‍ത്തുന്നത്. ദേവേന്ദ്രയുടെ വരവിന് മറ്റൊരു മാനം കൂടിയുണ്ട്. ഭാരതത്തിന്റെയാകെ മുന്നേറ്റത്തിന് എന്നും തടസമായി നിന്ന സങ്കുചിത പ്രാദേശികവാദത്തിന്റെ ചിറകരിഞ്ഞുകൊണ്ടാണ് ദേവേന്ദ്ര മറാത്താവീര്യംകൊണ്ട് രാഷ്ട്രത്തിന്റെ തിലകക്കുറിയാകുന്നത്. മഹാരാഷ്ട്ര ഒരു പ്രതീകമാണ്. അതിന് തെക്കോട്ടുള്ള സഹ്യാദ്രി തീരഭൂമിയിലേക്ക് വീശിയടിക്കാന്‍ പോകുന്ന ദേശീയതയുടെ കൊടുങ്കാറ്റിന്റെ മുന്നോടിയാണത്.
ആര്‍എസ്എസിന്റെ തറവാട്ടില്‍, നാഗപ്പൂരില്‍ വളര്‍ന്ന ദേവേന്ദ്ര ജന്മനാ ആര്‍എസ്എസുകാരനാണ് എന്ന് പറയാറുണ്ട് അടുപ്പമുള്ളവര്‍. സംഘത്തിന്റെയും ജനസംഘത്തിന്റെയും കരുത്തായിരുന്ന ഗംഗാധര്‍റാവു ഫഡ്നവിസിന്റെ മകന് അങ്ങനെ ആയില്ലെങ്കിലേ അതിശയമുള്ളൂ. രാഷ്ട്രീയം സാമൂഹ്യമാറ്റത്തിനുള്ള ഉപകരണം മാത്രമാണെന്നും രാഷ്ട്രസേവ ജീവിതവ്രതമാണെന്നുമുള്ള അടിസ്ഥാനപ്രമാണം അച്ഛനില്‍ നിന്ന് പകര്‍ന്നുകിട്ടിയതാണ് ദേവേന്ദ്രയ്ക്ക്.
അച്ഛന്റെ കൈപിടിച്ച് ആര്‍എസ്എസ് ശാഖകളില്‍പോയ ബാല്യം, ജീവിതമുടനീളം ആ ബാല്യത്തിന്റെ കരംപിടിച്ചുള്ള മുന്നേറ്റം, ‘എന്നെ ഞാനാക്കിയത് ആര്‍എസ്എസ് ആണെ’ന്ന് പറയുമ്പോഴുള്ള അഭിമാനം, ആര്‍എസ്എസ് പകര്‍ന്ന ഉന്നതമായ രാഷ്ട്രബോധത്തിന്റെയും മാനവസേവയുടെയും പാഠങ്ങളിലാണ് സമര്‍ത്ഥഭാരതത്തിന്റെ പിറവിയെന്ന പ്രഖ്യാപനം….. ദേവേന്ദ്ര ഫഡ്നവിസ് എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍കേട്ട് അമ്പരന്നുപോകുന്നത് ആര്‍എസ്എസ് വിരുദ്ധ പ്രചാരണങ്ങള്‍ കൊണ്ട് ഉപജീവനം കഴിച്ചുപോരുന്ന രാജ്യത്തെ ഒരു വിഭാഗം ദൃശ്യപത്ര മാധ്യമ ജീവികളാണ്. നാളിതുവരെ തങ്ങള്‍ പറഞ്ഞതൊന്നുമല്ല ആര്‍എസ്എസ് എന്ന് നാട്ടുകാര്‍ തിരിച്ചറിയുന്ന ദിവസങ്ങളാണ് ഇനി വരാന്‍പോകുന്നതെന്ന വസ്തുത അവരെ വല്ലാതെ പിടിച്ചുകുലുക്കുന്നുണ്ട്. മാര്‍പ്പാപ്പയ്ക്കും മാര്‍ക്സിസ്റ്റുകള്‍ക്കുമൊപ്പം മാധ്യമ മേധാവികള്‍ക്കും ഒരു ബദല്‍ രേഖ വേണ്ടിവന്നേക്കും.
ഇരുപത്തൊന്നാം വയസില്‍ കൗണ്‍സിലര്‍. 27-ാം വയസില്‍ നാഗ്പൂര്‍ നഗരസഭയുടെ മേയര്‍. 1999 മുതല്‍ നാഗ്പൂരില്‍ നിന്നുള്ള എംഎല്‍എ, സൗമ്യന്‍, സദാ പ്രസന്നവദനന്‍, കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ സമര്ത്ഥന്, നരേന്ദ്രമോദിയെപ്പോലെ മികച്ച പ്രഭാഷകന്‍. കര്‍ഷ ആത്മഹത്യകള്‍കൊണ്ട് നട്ടംതിരിഞ്ഞ വിദര്‍ഭയ്ക്ക് വേണ്ടി പ്രക്ഷോഭത്തിനിറങ്ങിയ ദേവേന്ദ്രയ്ക്ക് പക്ഷെ മറ്റൊരു മുഖമായിരുന്നു. ജലസേചനവും വൈദ്യുതിവിതരണവുമടക്കം എല്ലാം താറുമാറാക്കി കര്‍ഷകരെ നിരന്തരം പീഡിപ്പിച്ച സര്‍ക്കാരിനെതിരെ ദേവേന്ദ്ര നയിച്ച പോരാട്ടത്തിന് സൗമ്യതയുടെ മുഖമായിരുന്നില്ല. ‘ശിവാജി നേരിട്ട് അവതരിച്ചതുപോലെയാണ് ദേവേന്ദ്രഭായ് അന്ന് ഞങ്ങള്‍ക്ക് മുന്നില്‍ നിന്നതെ’ന്ന് വിദര്‍ഭയില്‍ നിന്നുള്ള പരിമള്‍ എന്ന യുവാവ് പറയുന്നതില്‍ എല്ലാമുണ്ട്.
വിസ്മയകരവും ഐതിഹാസികവുമായ ഒരു തിരിച്ചുവരവിനാണ് കാലം സാക്ഷ്യം വഹിക്കുന്നത്. ധൂര്ത്തപുത്രന്മാര് മുടിച്ചു കുളംതോണ്ടിയ തറവാട് പുനര്‍ജനിക്കുന്നു. സ്വാര്‍ത്ഥതയും നിഷേധാത്മകതയും പരാനുകരണവും കൊണ്ട മാറാല കെട്ടിയ ഭഗവതിക്കോവിലുകളില്‍ വീണ്ടും മംഗളോത്സവത്തിന്റെ ശംഖനാദം. വൈദേശിക പ്രഭുക്കന്മാര് കണ്ണുകെട്ടി നടത്തിച്ച ഒരു ജനത അടിവേരില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്ത് പാരമ്പര്യത്തിന്റെ തിളക്കമുള്ള വെളിച്ചത്തിലേക്ക് ഉറച്ച ചുവടുകളോടെ നടന്നുകയറുന്നു.
ഇരുട്ടിന്റെ സന്തതിപരമ്പരകള്‍ അസംഭാവ്യമെന്ന് വിധി കല്പിച്ചു തള്ളിയ ഉയിര്‍ത്തെഴുന്നേല്‍പിനാണ് പുതിയ ഭാരതം വരവേല്‍ക്കുന്നത്.
ദേശീയതയുടെയും സ്വധര്‍മ്മസംരക്ഷണത്തിന്റെയും പോരാട്ട വീര്യങ്ങള്‍ പിറന്നുവളര്‍ന്ന മണ്ണില്‍ കുറുനരികള്‍ ഓരിയിട്ട് നടക്കുന്നുവെന്ന വിചിത്രവും ദയനീയവുമായ കാഴ്ചയില്‍ നിന്ന് വിവേകാനന്ദന്റെ ബംഗാള്‍ മടങ്ങിവരുന്നതാണ് കൂട്ടത്തില്‍ ഏറ്റവും ആവേശകരമായത്. ജമ്മുകാശ്മീരും ഝാര്‍ഖണ്ഡും ജനവിധി എഴുതിപൂര്‍ത്തിയാകുമ്പോള്‍ മാറ്റത്തിന്റെ പുതിയ കാഹളം മുഴങ്ങും. ഭാരതവും തിരുത്തല്‍ പ്രക്രിയയിലാണെന്നോര്‍മ്മിപ്പിക്കുകയാണ് ദേവേന്ദ്ര ഫഡ്നാവിന്റെ പദാരോഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: