ന്യൂദല്‍ഹി:ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും സമഗ്രമായ അംഗത്വവിതരണ കാമ്പയിനു തുടക്കമായി. രാജ്യത്തെ ജനങ്ങളോട് ബിജെപിയില്‍ അണിചേരാന്‍ പാര്‍ട്ടിയുടെ ആദ്യഅംഗത്വം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
2015 മാര്‍ച്ച് 31 വരെ തുടരുന്ന അംഗത്വ പ്രചാരണ പരിപാടികളിലൂടെ അരക്കോടി പാര്‍ട്ടിയംഗങ്ങളെ എത്തിക്കാനാണ് ലക്ഷ്യം. ബിജെപിയുടെ പ്രാഥമിക അംഗത്വം പ്രധാനമന്ത്രി സ്വീകരിച്ചതിനു പിന്നാലെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും അംഗത്വം കൈപ്പറ്റി. ഓണ്‍ലൈനിലൂടെയാണ് ഇരുനേതാക്കളും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
രാജ്യത്തിന്റെ വിവിധതയ്ക്ക് അനുയോജ്യമായ തരത്തില്‍ വത്യസ്തതയുള്ള രാഷ്ട്രീപാര്‍ട്ടിയായി ബിജെപി മാറണമെന്ന് പാര്‍ട്ടി അംഗത്വം പുതുക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പലനിറങ്ങളിലുള്ള പുഷ്പങ്ങള്വെച്ച പൂച്ചട്ടിപോലെ സമൂഹത്തിന്റെ വിവിധ തട്ടുകളിലെ ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ത്തുകൊണ്ട് വലിയ ശക്തിയായി ബിജെപി ഉയര്‍ന്നു വരികയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ടവരും നിരക്ഷരരുമായ സമൂഹവും തങ്ങള്‍ ഈ പാര്‍ട്ടിയുടെ ഭാഗമാണെന്ന് ചിന്തിക്കണം. ഈ ലക്ഷ്യത്തോടെ സംഘടന വികസിക്കുകയും എല്ലാവരുടേയും ആവശ്യങ്ങള്‍ നിറവേറ്റുകയും വേണം. പാര്‍ട്ടിയുടെ അംഗത്വം നല്കി പ്രധാനമന്ത്രിയെ ബിജെപി ആദരിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു പാര്‍ട്ടിയുടെ അംഗമായിരിക്കുകയെന്നത് അഭിമാനകരമായ കാര്യമാണ്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനകളിലൊന്നാണ് ബിജെപി. എന്നാല്‍ നാമിതുവരെ അത്തരമൊരു സ്ഥാനത്തേക്ക് എത്തിപ്പെട്ടിരുന്നില്ല. പാര്‍ട്ടി അംഗമായി മാറുന്ന ആളുകള്‍ പാര്‍ട്ടിയുടെ അച്ചടക്കമുള്ള ജീവിതരീതി പിന്തുടരേണ്ടതാണ്. ബിജെപിയിലെ എല്ലാ അംഗങ്ങളും ജനങ്ങളുടെ പ്രതിനിധികളായി പ്രവര്‍ത്തിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വിവിധ തരത്തിലുള്ള പ്രവര്‍ത്തന പദ്ധതികളാണ് പാര്‍ട്ടിയുടെ അംഗത്വ വിതരണ പരിപാടിയുമായി ബന്ധപ്പെടുത്തി ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഓണ്‍ ലൈനിലൂടെയും ഏതൊരാള്‍ക്കും പാര്‍ട്ടി അംഗമാകാം. 18002662020 എന്ന ടോള്‍ഫ്രീ നമ്പറില്‍ മിസ്ഡ് കോള്‍ ഇട്ടാല്‍ മതി തിരികെ വിളിച്ച് അംഗത്വം രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്ന് വിളിച്ചയാളുടെ ഫോണില്‍ അംഗത്വ നമ്പറും മറ്റു വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
ബിജെപി ശക്തമായ മധ്യപ്രദേശ്, രാജസ്ഥാന്,ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ അംഗത്വം നാലുമടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. മധ്യപ്രദേശ് അംഗത്വം രണ്ടുകോടി ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാഭാഗത്തും ബൂത്തുതലങ്ങളില്വരെ അംഗത്വവിതരണം എത്തിച്ചേരും. പാര്‍ട്ടിയുടെ ആജീവനാന്ത അംഗത്വത്തിനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കും, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: