ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ കടന്നുവരാനുള്ള സമയമായെന്നും പ്രസിഡന്റ് പദം ഏറ്റെടുത്ത് രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കണമെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് രാഹുല്‍ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷപദം ഏറ്റെടുക്കണമെന്നുള്ളതെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും യുവനേതൃത്വങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുള്ള പാര്‍ട്ടിയാണ്. ജവഹര്‍ലാല്‍ നെഹ്രു എഐസിസി പ്രസിഡന്റായത് 38-ാം വയസ്സിലാണ്. മൗലാന അബ്ദുള്‍കലാം ആസാദ് പ്രസിഡന്റായത് 35-ാം വയസ്സിലുമാണ്.
അങ്ങനെ നോക്കുകയാണെങ്കില്‍ രാഹുലിന് പാര്‍ട്ടി പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിനുള്ള സമയമായി, അദ്ധ്യക്ഷപദമേറ്റെടുത്ത് രാഹുല്‍ഗാന്ധി ഭാരത യാത്ര നടത്തണം, ദിഗ്വിജയ് സിങ് തുടര്‍ന്നു.
എന്നാല്‍ ദിഗ്വിജയ് സിങ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി സംഘടനയെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പ്രതികരിച്ചു. സോണിയാഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രേരണാസ്രോതസ്സ്. രാഹുല്‍ഗാന്ധിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രേരണ നല്കുന്ന വ്യക്തിത്വമാണ്, ആനന്ദ് ശര്‍മ്മ പറഞ്ഞു.
രാഹുല്‍ഗാന്ധിയെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കകത്ത് ശക്തമായി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ദിഗ്വിജയ് സിങിന്റെ പ്രസ്താവനയെന്നാണ് സൂചന. എ.കെ ആന്റണിയും അഹമ്മദ് പട്ടേലും അടക്കമുള്ള നേതാക്കള്‍ രാഹുലിനോട് ഇക്കാര്യം സംസാരിച്ചതായാണ് വിവരം. എന്നാല്‍ നിലവിലെ കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ നേതൃത്വം ഏറ്റെടുത്ത് മുന്നോട്ടു പോകാനാവുമോയെന്ന ആശങ്കയാണ് രാഹുല്‍ഗാന്ധിയുടെ വിശ്വസ്തര്ക്കുള്ളത്. ഇവരുടെ ഉപദേശമാണ് പാര്‍ട്ടി അദ്ധ്യക്ഷപദമേറ്റെടുക്കുന്നതില് നിന്നും രാഹുല്‍ഗാന്ധിയെ പിന്തിരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: