പാനൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കൊലയാളിസംഘങ്ങളെ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. അഞ്ചിന് കേസ് ഫയലുകള്‍ അന്വേഷണ സംഘം സിബിഐക്ക് കൈമാറും. സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് സംഘം സിബിഐക്ക് നല്‍കാനായി തയ്യാറാക്കിയിരിക്കുന്നത്.
പി.ജയരാജന് വധശ്രമം, കിഴക്കേ കതിരൂര്‍ ബ്രാഞ്ച് സെക്രട്ടറി എം,സുരേന്ദ്രന് വധം തുടങ്ങിയ സംഭവങ്ങളിലുണ്ടായ പകയാണ് ആര്‍എസ്എസ് നേതാവ് മനോജിനെ വധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മനോജിന്റെ വധത്തിനുശേഷം പി.ജയരാജന്റെ മകന് ജെയിന് പി.രാജ് ഫേസ് ബുക്കിലൂടെ മനോജ് വധത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പോസ്റ്റ് ചെയ്തതും ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാട്യം ലോക്കല്‍ കമ്മറ്റിയംഗവും പി.ജയരാജന്റെ ഉറ്റമിത്രവുമായ കിഴക്കേ കതിരൂര്‍ ബ്രഹ്മാവ് മുക്കിലെ രാമചന്ദ്രന് എന്ന മുച്ചറിയിന് രാമനാണ് കൊലയുടെ സൂത്രധാരനെന്നാണ് സൂചന. രാമചന്ദ്രനെ ചോദ്യം ചെയ്താല്‍ മാത്രമേ സിപിഎം ഉന്നത നേതൃത്വത്തിലേക്ക് മനോജ് വധത്തിന്റെ ആസൂത്രണം എത്തുകയുളളൂ എന്നും ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
ബക്കളം സ്വദേശി കൃഷ്ണനും കൊലപാതകത്തില്‍ പങ്കുള്ളതായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
പി.ജയരാജന്റെ ഗണ്‍മാനായി ഒപ്പംനടന്ന കൃഷ്ണനെ ചോദ്യം ചെയ്താല്‍ കൊലയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിന് ശേഷം കൊലയാളികളെ സംരക്ഷിച്ച പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെക്കൂടി പ്രതിചേര്‍ക്കാനുളള സാഹചര്യത്തെളിവുകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് നല്കുന്ന റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇന്നലെ തലശ്ശേരി കോടതിയില്‍ നല്കിയ പ്രതിപ്പട്ടിക പ്രകാരം കൊലയാളി സംഘത്തിലെ 16 പേര് അടക്കം 26 പേരെ പ്രതി ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
വേണാടന് വിക്രമന്, ഫോട്ടോഗ്രാഫര്‍ ജിതേഷ്, മാലൂരിലെ തരിപ്പ പ്രഭാകരന്, സിപിഎം തോലമ്പ്ര ബ്രാഞ്ച് സെക്രട്ടറി സിനില്‍, മാലൂരിലെ റിജു എന്ന റിജേഷ്, ബിജു, കിഴക്കേ കതിരൂര്‍ ഉക്കാസ് മൊട്ട സ്വദേശികളായ സാബിത്ത്, മഹേഷ്, ഷിബിന്‍, മുത്തു എന്ന വിജേഷ്, ജോര്‍ജ്ജ് എന്ന വിജേഷ്, അച്ചാര്‍ സുജിത്ത്, അണ്ടന്‍ വിനു എന്ന വിനോദ്, കൂത്തുപറമ്പ് പഴയനിരത്തിലെ സിറാജ്, നിജു എന്ന നിജില്‍, റഫീക്ക് എന്നിവരാണ് കൊലയാളി സംഘത്തിലുള്ളവര്‍.
ബ്രഹ്മാവ് മുക്കിലെ ചപ്ര പ്രകാശന്, ബക്കളത്തെ കൃഷ്ണന്, രാമചന്ദ്രന് എന്ന മുച്ചിറിയന്‍ രാമന്, പഴയനിരത്തിലെ മനോരാജ് എന്ന നാരായണന് എന്നിവരാണ് മറ്റു പ്രതികള്‍. ഇതില്‍ മനോരാജ് കൊലയാളികളെ സംഘടിപ്പിക്കാനും ആയുധങ്ങള്‍ ശേഖരിക്കാനുംനിന്ന ആളാണ്. കൊലപാതകങ്ങള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് നാരായണന് എന്ന വിളിപ്പേരുള്ള മനോരാജ്. ദേശാഭിമാനി പത്രത്തിലെ ഒരു ലേഖകന്റെ സഹോദരന് കൂടിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: