അമ്പലപ്പുഴ: കൊച്ചിയിലെ അനാശാസ്യ തട്ടിപ്പുകേസിലെ പ്രതി ബിന്ധ്യാസ് തോമസിന്റെ അമ്മ മോളിതോമസി (54)ന്റെ ദുരൂഹ മരണത്തെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിന്ധ്യാസിന്റെ കാമുകനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ബിന്ധ്യാസിന്റെ കാമുകനെന്നു പറയുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുന്നപ്ര പോലീസ് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ 26ന് രാവിലെ 11.15നാണ് നാടക നടിയായിരുന്ന മോളി തോമസിനെ പുന്നപ്ര പനച്ചുവടിനു സമീപത്തെ റെയില്‍വേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. റെയില്‍വേ ജീവനക്കാര്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് സഹോദരപുത്രനെത്തി മോളിതോമസിനെ തിരിച്ചറിയുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിന്റെ തലേന്ന് രാത്രി പന്ത്രണ്ടേകാലോടെ മോളി തോമസിന്റെ ഫോണിലേക്കു വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ധ്യാസിന്റെ കാമുകനെ ചോദ്യം ചെയ്തത്. അവസാനകോളും ഇതു തന്നെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മൊബൈല്‍ ഫോണ്‍ ഇവര്‍ താമസിക്കുന്ന എറണാകുളത്തെ വാടകവീട്ടില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11.15നാണ് മോളിതോമസിന്റെ മൃതദേഹം കണ്ടെത്തിയതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന് 18 മണിക്കൂറുകള്‍ക്ക് മൂമ്പ് മരിച്ചതായാണ് സൂചിപ്പിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ മരണം നടന്നത് ശനിയാഴ്ചയാണ്.
എന്നാല്‍ ശനിയാഴ്ച രാത്രി 12 വരെ ഇവര്‍ എറണാകുളത്തെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഈ സമയത്താണ് ഫോണ്‍ വരുന്നതും. ഞായറാഴ്ച ഇവര്‍ പുന്നപ്രയിലെ സഹോദരന്റെ വീട്ടിലും എത്തിയിരുന്നില്ല. റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
അമ്മയുടെ സംസ്ക്കാരത്തിനെത്തിയ ബിന്ധ്യാസ് അമ്മയുടെ മരണത്തില്‍ ദൂരൂഹതയുള്ളതായും പ്രതിയെ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ് മുന്നോട്ടു നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: