കോട്ടയം: സഹസ്രാബ്ദം പഴക്കമുള്ള കുമാരനല്ലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ. ക്ഷേ്രതത്തിന് തെക്കുഭാഗത്തെ നാലമ്പലത്തിലെ ഉപദേവതയായ ശിവന്റെ ശ്രീകോവില്‍ പൂര്‍ണമായും കത്തിനശിച്ചു. വിളക്കുമാടം, തിടപ്പള്ളി എന്നിവയും അഗ്നിക്കിരയായി. ഏകദേശം രണ്ടുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തം. േക്ഷ്രതത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ചുറ്റുവിളക്കില്‍ നിന്ന് തീപടരുകയായിരുന്നെന്നും അതല്ല ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നും പറയപ്പെടുന്നു. 2005ല്‍ കിഴക്കേ ഗോപുരത്തില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് ഷോര്‍ട്ട്സര്‍ക്യൂട്ട് ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എടുത്തിരുന്നെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. ചേരമാന്‍ പെരുമാളിന്റെ കാലത്ത് നിര്‍മ്മിച്ചതാണ് കുമാരനല്ലൂര്‍ ദേവീ ക്ഷേത്രം. ആയിരത്താണ്ടു പഴക്കമുള്ള ക്ഷേത്രത്തിലെ തടിനിര്മ്മിതികളുടെ യഥാര്‍ത്ഥവില കണക്കാക്കാന്‍ ആവില്ലെന്നാണ് വിദഗ്ധാഭിപ്രായം. തേക്കും പ്ലാവും ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും വിളക്കുമാടവും പണികഴിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് ക്ഷേത്രത്തിലെ അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസിയായ വട്ടപ്പള്ളില്‍ ഇല്ലത്ത് ശങ്കര ശര്‍മ്മ (അനിക്കുട്ടന്) എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്നെണീറ്റ് നോക്കിയപ്പോള്‍ ക്ഷേത്രത്തിന് തീപിടിച്ചെന്ന കാര്യം മനസിലായി. പിന്നാലെ അനിക്കുട്ടന് ജ്യേഷ്ഠനായ ജയക്കുട്ടനെയും കൂട്ടി ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. അധികം താമസിയാതെ ഗാന്ധിനഗര്‍ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. അഗ്നിശമനസേന എത്താന്‍ വൈകിയതായി നാട്ടുകാര്‍ ആരോപിച്ചു. ആദ്യം ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ക്ഷേത്രത്തിനുള്ളില്‍ കടക്കാനായില്ല.
ഫയര്‍ഫോഴ്സ് വരുന്നതിന് മുന്‍പു തന്നെ ഭക്തര്‍ തീ കെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അതു ഫലംകണ്ടില്ല. ഒടുവില്‍ പത്തോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. ക്ഷേത്രക്കുളത്തിലെ വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ഉപദേവതാ ക്ഷേത്രം പൂര്‍ണമായി കത്തിനശിച്ചെങ്കിലും പ്രധാന ്രശീകോവിലിന് കേടൊന്നും സംഭവിച്ചിട്ടില്ല. സ്വര്‍ണ്ണത്താഴികക്കുടവും സുരക്ഷിതം.
ചുറ്റുവിളക്കിലെ തീ തിടപ്പള്ളിയിലേക്കും അവിടെ കൂട്ടിയിട്ടിരുന്ന ചിരട്ടയിലേക്കും വിറകിലേക്കും പടരുകയും പിന്നീട് ശ്രീകോവിലിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും അഗ്നിശമനസേന പറഞ്ഞു.
അഗ്നിബാധയുണ്ടായെങ്കിലും പൂജകള്‍ക്ക് വിഘാതമില്ലെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനും തടസ്സമൊന്നും നേരിട്ടിട്ടില്ല. അഗ്നിബാധയുടെ വിവരമറിഞ്ഞ് രാത്രി തന്നെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ക്ഷേത്രത്തിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ക്ഷേത്രം സന്ദര്‍ശിച്ചു. ആര്‍എസ്എസ് പ്രാന്തസഹ ബൗദ്ധിക് പ്രമുഖ് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്തസമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹനന്, ജോസ് കെ. മാണി എംപി തുടങ്ങിയവരടക്കം നിരവധിപേര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധനകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: