ന്യൂദല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രക്കേസിലെ അമിക്കസ്ക്യൂറി ഗോപാല്സുബ്രഹ്മണ്യത്തിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ് അമിക്കസ ്ക്യൂറിയുടെ ശ്രമമെന്നും അന്തിമവിധി വരുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും ഗോപാല്‍സുബ്രഹ്മണ്യത്തെ വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.“
ക്ഷേത്രത്തിലെ കല്ലറകളിലുള്ള സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും തിരുവിതാംകൂര്‍ രാജകുടുംബാംഗം സമര്‍പ്പിച്ചതാണ്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും രാജകുടുംബം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചെന്നാരോപിക്കുകയാണ് അമിക്കസ്ക്യൂറി. ഒറ്റക്കല്‍ മണ്ഡപത്തിന്റെ മേല്‍ക്കൂര സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന മെറ്റല്കട്ടറിനെ സ്വര്‍ണ്ണം പൂശാനുള്ള യന്ത്രമായി അമിക്കസ്ക്യൂറി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുകയാണ്.
കൊലപാതകമുള്‍പ്പെടെയുള്ള ആരോപണങ്ങളുന്നയിച്ച് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു.
സുപ്രീംകോടതിയുടേയോ സുരക്ഷാ ഉദ്യോഗസ്ഥരുടേയോ അനുമതി വാങ്ങാതെ ക്ഷേത്രത്തിന്റെ വിശദാംശങ്ങളടങ്ങിയ ബ്ലൂപ്രിന്റ് തയ്യാറാക്കി. ഇതു പുറത്തുപോയാല്‍ ക്ഷേത്രസുരക്ഷ അപകടത്തിലാകും. ക്ഷേത്രത്തിലെ കല്ലറകള്‍ അനാവശ്യമായി കുത്തിപ്പൊളിച്ചതുമൂലം ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ക്ഷേത്രത്തിനുണ്ടായത്.
മുതല്‍പ്പടി മുറിയുടെ താക്കോല്‍ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയായ എം.ജി ശശിഭൂഷനെ ഏല്‍പ്പിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. സ്വന്തം നിലമറന്ന് രാജകുടുംബത്തെ ക്ഷേത്രഭരണത്തില്‍ നിന്നും എന്നന്നേക്കുമായി മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് ഗോപാല്‍സുബ്രഹ്മണ്യം നടത്തുന്നത്.
അമിക്കസ്ക്യൂറി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകള്‍ രാജകുടുംബത്തിന് വലിയ അപകീര്‍ത്തികരമായി മാറി. അമിക്കസ്ക്യൂറിക്കെതിരെ മറ്റുനാലുപേര്‍ കൂടി ഹര്‍ജികളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നവംബര്‍ 11ന് സുപ്രീംകോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: