തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ആരോപണത്തില്‍ ഉറച്ച് ബിജു രമേശ്. അന്വേഷണം നടത്തിയാല്‍ മാണി ജയിലില്‍ പോകുമെന്നും ബാര്‍ അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ്കൂടിയായ ബിജു പറഞ്ഞു. ബാറുകള്‍ തുറക്കാന്‍ ഉടമകളുടെ പക്കല്‍നിന്നും മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബിജു ആരോപിച്ചിരുന്നു
അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോടതിയേയോ ലോകായുക്തയേയോ സമീപിക്കും. തെളിവുകള്‍ പക്കലുണ്ട്. സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം. അന്വേഷണം നടന്നാല്‍ മാണി ജയിലില്‍ പോകേണ്ടിവരും. ഉമ്മന്‍ചാണ്ടിക്ക് അതറിയാം. അതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ബിജു രമേശ് ആരോപിച്ചു.
മാണിക്ക് പണം നല്കാന് പോയിട്ടില്ല. കോട്ടയത്തുള്ള അസോസിയേഷന് അംഗങ്ങളാണ് പോയത്. മാണിക്ക് കൈമാറിയതില്‍ പത്തു ലക്ഷം രൂപ നല്‍കിയത് താനാണ്. അസോസിയേഷനിലെ പല അംഗങ്ങള്‍ക്കും മറ്റു ബിസിനസുകളുമുണ്ട്. അതുകൊണ്ട് സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ അവരില്‍ പലര്‍ക്കും പേടിയാണ്. എന്തു പ്രത്യാഘാതം നേരിടാനും തനിക്ക് മടിയില്ലെന്നും ബിജു പറഞ്ഞു.
തന്നെ കണ്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. അസോസിയേഷന് അംഗങ്ങള്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെ ഓഫീസില്‍ ചെന്നാണ് മുഖ്യമന്ത്രിയെ കണ്ടത്. ബാര്‍ വിഷയം നയപരമായ കാര്യമാണെന്നും അതിന്റെ പേരില്‍ ആര്‍ക്കും പണം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മാണി പണം വാങ്ങിയെന്ന് തങ്ങള്‍ ഉമ്മന്‍ ചാണ്ടിയോട് പരാതിപ്പെട്ടിട്ടില്ലെന്നും ബിജു രമേശ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: