സാധനാനുഷ്ഠാനത്തിലൂടെ നിര്‍മ്മലവും സുശക്തവുമായി പുഷ്ടി പ്രാപിച്ച ഒരു മനസ്സില്ലാതെ സ്വധര്‍മ്മങ്ങള്‍ ആചരിക്കുവാനോ ആന്തരിക ധ്യാനത്തില്‍ പുരോഗതി നേടാനോ നിങ്ങള്‍ക്ക് സാദ്ധ്യമല്ല. മനസ്സ് വളരെ സൂക്ഷ്മമാണ്. അതിന്റെ പ്രവണതകളും ഭാവങ്ങളും സംസ്കാരങ്ങളും അനവധി ജന്മങ്ങളുടെ ഫലമായി രൂപപ്പെട്ടിട്ടുള്ളതാണ്. നിങ്ങള്‍ക്ക് മാനസികവൃത്തികളെ ശ്രദ്ധിക്കാനും വിവേചിച്ചറിയുവാനും നിരോധിക്കാനും നയിക്കാനും നശിപ്പിക്കാനുമുള്ള ശക്തി ഉണ്ടായിരിക്കണം.
ശിക്ഷണം, ഭക്തി, ഈശ്വരകാരുണ്യം ഇവയുടെ സംയോഗത്തില്‍നിന്നാണ് സര്ഗ്ഗാത്മകബുദ്ധി വികസിക്കുന്നത്. സത്യം ഗ്രഹിക്കാനും ആ ഗ്രഹണശക്തിയെ നിലനിര്‍ത്താനും മാനസികമായ ഓജസ്സ് മുഴുവനും ഒരു ജലപ്രവാഹംപോലെ അനുസ്യുതവും ആഴമേറിയതുമായിതീരണം. സത്യവും അസത്യവും നന്മയും തിന്മയും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള ശക്തിയും ബോധവും വിവേകവും എവിടുന്നാണു നിങ്ങള്‍ക്ക് സിദ്ധിക്കുന്നത്.
നേരായ രീതിയില്‍ ചിന്തിക്കാനും വിവേചിച്ചറിയുവാനും തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷി ലഭിക്കുന്നത് ഈശ്വരനില്‍ നിന്നുമാത്രമാണ്.
നിങ്ങളുടെ ആദ്ധ്യാത്മിക സമ്പത്തിന്റെയും മനസ്സിന്റെ വിസ്മയകരമായ ശക്തികളുടെയും രഹസ്യം ഈശ്വരനുമായുള്ള നിങ്ങളുടെ സമ്പര്‍ക്കത്തിലും ബന്ധുത്വത്തിലും സഹവര്ത്തിത്വത്തിലുമാണു സ്ഥിതി ചെയ്യുന്നത്. ബുദ്ധിക്കതീതമായി വര്‍ത്തിക്കുന്ന പരമശക്തിയാണു ഈശ്വരന്. എന്നിരുന്നാലും ഭക്തിയുക്തമായ ഒരു ഹൃദയത്തിലൂടെ ആ ശക്തിയെ ആവാഹിക്കുവാന്‍ കഴിയുന്നു. ഈശ്വര കൃപയാല്‍ തേജോമയമായ ഒരു അന്തഃകരണത്തിലൂടെ ഈശ്വരനെ ഗ്രഹിക്കാവുന്നതാണ്.
ഒരു സാധകന് ഗൃഹസ്ഥനായാലും ശരി താപസനായിരുന്നാലും ശരി പ്രഥമ കര്‍ത്തവ്യം മനസിനെ ഈശ്വരാധിഷ്ഠിതമാക്കുകയാണ് തപസ്വികള്‍ അവരുടെ ഗൃഹത്തേയും ബന്ധുക്കളെയും ഉറ്റവരെയും ഉപേക്ഷിച്ച് ഗുഹകളിലേക്ക് പിന്‍വാങ്ങുന്നു. എന്നാല്‍ പ്രക്ഷുബ്ധമായ മനസ്സ് നിശ്ചലമാകുന്നില്ലെങ്കില് അവര്‍ക്ക് ഈശ്വരദര്‍ശനം ദുഷ്ക്കരമാണ്. ആദ്യമായി ഈശ്വരമഹത്വം മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: