ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയുടെ കൂടപ്പിറപ്പാണ് വിവാദങ്ങള്‍. ഒന്നിനുപിറകെ മറ്റൊന്ന് എന്ന വിധം വിവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒന്നും നിസ്സാരമല്ലതാനും. വിവാദച്ചുഴിയില്‍പ്പെട്ട് മന്ത്രിമാര്‍ക്ക് സ്ഥാനചലനവും മന്ത്രിപ്പണി തന്നെയും നഷ്ടപ്പെട്ടു. ഓരോ വിവാദങ്ങളുടെ പര്യവസാനത്തിലും പരിക്കുകൂടാതെ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ കഴിയുന്നത് പ്രതിപക്ഷത്തിന്റെ നിസ്സംഗതയോ പരോക്ഷമായ പിന്തുണയോ കൊണ്ടാണെന്ന് കാണാന്‍ സാധിക്കും.
രാഷ്ട്രീയ മാന്യതയും മര്യാദയും ധാര്‍മ്മികതയും കൈമോശം വന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഓരോന്നും. സദാചാരമൂല്യങ്ങള്‍ നഷ്ടപ്പെട്ട അശ്ലീല സംഭവങ്ങള്‍പോലും സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതും കാണാനായി. അഴിമതിയും സ്വജനപക്ഷപാതവും സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. പ്രതിപക്ഷത്തിന്റെ പിടിപ്പുകേടാണ് സര്‍ക്കാരിന്റെ സഹായത്തിനെത്തുന്നത്. ഏറ്റവും ഒടുവില്‍ പതഞ്ഞുപൊങ്ങുന്ന ബാര്‍ പ്രശ്നത്തിനും അതേഗതി വരുത്താനാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നതെന്നുവേണം പെരുമാറ്റം കാണുമ്പോള്‍ ഊഹിക്കേണ്ടത്. അടച്ചിട്ട ബാറുകള്‍ തുറക്കാനും ശേഷിച്ചവ അടക്കാതിരിക്കാനും ബാറുടമകള്‍ എല്ലാ അടവുകളും പയറ്റുകയുണ്ടായി. നിയമ പോരാട്ടം മാത്രമല്ല രാഷ്ട്രീയ സ്വാധീനവും പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു. അതിന് പണവും പ്രീണനവും യഥേഷ്ടം ഉപയോഗിച്ചു. മുന്നണിയിലെ എല്ലാ പ്രമുഖരേയും സ്വാധീനിക്കാന്‍ ആളുകളെ നിയോഗിച്ചു. അതിലൊരു പ്രമുഖനെ സ്വാധീനിക്കാന്‍ നടത്തിയ നീക്കവും ചെലവാക്കിയ പണവുമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വേട്ടയാടുന്നത്.
ധനകാര്യമന്ത്രി കെ.എം. മാണി ബാറുകാരില്‍ നിന്നും ഒരു കോടി രൂപ കൈപ്പറ്റി എന്ന ആരോപണം ഉന്നയിച്ചത് ഡോ. ബിജുരമേശാണ്. ബാര്‍ ഓണേഴ്സ് അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റാണ് ബിജുരമേശ്. ധനകാര്യമന്ത്രി അഞ്ചുകോടിയാണ് ആവശ്യപ്പെട്ടതെന്നും ആരോപിച്ചിരിക്കുകയാണ്. കേരളീയ സമൂഹവും കോടതികളുമെല്ലാം സജീവമായി ഇടപെടുന്ന ഒരു വിഷയത്തില്‍ വ്യാപക മദ്യകച്ചവടത്തിന് സംവിധാനം നിലനിര്‍ത്താന്‍ കൈക്കൂലി ആവശ്യപ്പെടുകയും അതിലൊരു പങ്ക് സ്വീകരിക്കുകയും ചെയ്തു എന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ള വിഷയം തന്നെയാണ്.
കാശ് വാങ്ങിയ ആളുടെ രാഷ്ട്രീയ പാരമ്പര്യവും വഹിക്കുന്ന പദവിയുമൊക്കെ ചൂണ്ടിക്കാട്ടി നിസ്സാരവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി തുനിഞ്ഞിട്ടുള്ളത്. ജുഡീഷ്യല്‍ അന്വേഷണവും സിബിഐ അന്വേഷണവുമെല്ലാം നടക്കണമെന്ന ആഗ്രഹപ്രകടനത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് എന്തൊക്കെയോ മൂടിവയ്ക്കണമെന്നുണ്ടെന്ന് വ്യക്തമാണ്. ഏതന്വേഷണവും നടത്താന്‍ തയ്യാറാകുന്നതിന് പകരം ഒരന്വേഷണവുമില്ലെന്ന നിലപാട് മടിയില്‍ കനമുള്ളതുകൊണ്ടുതന്നെയാണ്. അന്വേഷണം നടത്തി ജനങ്ങളുടെ മുന്നില്‍ സത്യാവസ്ഥ വെളിപ്പെടുത്തുന്നതിന് തയ്യാറാകാതിരിക്കുന്നത് കെ.എം. മാണി അഴിമതി വീരനെന്ന ധാരണ അങ്ങനെതന്നെ നില്ക്കട്ടെ എന്ന ചിന്ത ഉള്ളിലുള്ളതുകൊണ്ടാണെന്ന് ധരിക്കേണ്ടിവരും.
ആരോപണത്തിന് പ്രേരകര്‍ കോണ്‍ഗ്രസിലെ എ വിഭാഗക്കാരാണെന്ന് കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ശക്തമായി പറയുന്നുണ്ട്. ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ പി.സി. ജോര്‍ജ്ജാണ് ഇതിന് നേതൃത്വം നല്കന്നത്. എ വിഭാഗക്കാരാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ പി.സി. ജോര്‍ജ്ജും കൂട്ടരും അണിയറയില്‍ മാത്രമല്ല അരങ്ങത്തും കരുനീക്കുന്നതിനിടയില് തന്നെ മാണിക്കെതിരെ ആരോപണം വന്നത് സ്വാഭാവികമാണെന്ന് കേരള കോണ്ഗ്രസ്സുകാര് വിശ്വസിക്കുന്നില്ല. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അവരുടെ നേതൃയോഗം തന്നെ വിലയിരുത്തിയിട്ടുണ്ട്. അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഈ ഘട്ടത്തില്‍ തകര്‍ക്കുത്തരം പറഞ്ഞ് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കാവില്ല. ശക്തമായി ആരോപണം നിലനില്‍ക്കുകയാണ്. അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിജുരമേശ് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
നുരഞ്ഞുപൊങ്ങുന്ന ബാര്‍ വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ മുങ്ങിത്താഴുകയാണ്. കരകയറാനുള്ള ഏകമാര്‍ഗ്ഗം ഫലപ്രദമായ അന്വേഷണത്തിന് തയ്യാറാവുക എന്നതാണ്. മന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണും നട്ടിരിക്കുന്ന മാണിയുടെ നിരാശ നിറഞ്ഞ മുഖമാണ് ഇന്ന് കാണാനാകുന്നത്. ഐക്യമുന്നണിയോ ഇടതുമുന്നണിയോ മാണിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അനുവദിക്കില്ലെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും കെട്ടുനാറാന്‍ കാത്തുനില്‍ക്കാതെ മുന്നണി ബന്ധം വിച്ഛേദിച്ച് സ്വതന്ത്രനായി നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനാണ് കെ.എം. മാണി തയ്യാറാകേണ്ടത്. മന്ത്രിസഭയില്‍നിന്ന് രാജിവെക്കുകയാണ് ഇതിന്റെ ആദ്യപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: