ജില്ലാ കളക്ടര്‍മാര്‍ നദീതീരവും മണല്‍ കടവുകളും പരിപാലിക്കതിന് ആവശ്യമായ എല്ലാ ചെലവുകളും വഹിക്കുന്നതിലേക്കായി 2001 ലെ കേരളാ നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമവും ചട്ടങ്ങളും അനുസരിച്ച് സൂക്ഷിച്ചുപോരുന്ന ഫണ്ടാണ് റിവര്‍ മാനേജ്മെന്റ് ഫണ്ട്. മണല്കടവോ നദീതീരമോ ഉള്ള ഏതൊരു തദ്ദേശാധികാര സ്ഥാപനവും മണല്‍ വില്പനയിലൂടെ സ്വരൂപിക്കുന്ന തുകയുെട അന്‍പത് ശതമാനം റിവര്‍ മാനേജ്മെന്റ് ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിയമം. ഒരു മണല്പാസില് നിരവധി ലോഡ് മണല്‍ കടത്തിയും അധികൃത മണല്‍വാരല്‍ മൂലവും തദ്ദേശഭരണ സ്ഥാപനങ്ങളുടെ കള്ളക്കളി മൂലവും റിവര്‍ മാനേജ്മെന്റ് ഫണ്ടിലെത്തുന്നത് ശരിയായി വാരിവില്‍ക്കുന്ന മണലിന്റെ വിലയല്ല. ഇതിന്റെ നൂറില്‍ ഒരംശം പോലും ഫണ്ടില്‍ എത്തുന്നില്ലെന്നതാണ് വാസ്തവം. റവന്യൂ വിഭാഗവും ജില്ലാ കളക്ടര്‍മാരും േപാലീസും തേദ്ദശഭരണവകുപ്പും തങ്ങളുടെ പ്രദേശത്തെ ഓരോ നദിയില്‍നിന്നും വാരിയെടുക്കുന്ന മണലിന്റെ കൃത്യമായ അളവും അതുവഴി നടത്തുന്ന അഴിമതികളും പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്. മണല്‍വാരലുമായി ബന്ധപ്പെട്ട കേസുകള്‍ ശരിയായി സര്‍ക്കാര്‍ നടത്തുന്നില്ല. മണല്‍ക്കടത്തുമായി നമ്മുടെ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ കാരണം റിവര്‍ മാനേജ്മെന്റ് ഫണ്ട് ശരിയായി ശേഖരിക്കപ്പെടുന്നില്ല. എന്നിട്ടും കേരളത്തിലെ വിവിധ ജില്ലകളിലെ നദികളില്‍നിന്നും മണല്‍വാരല്‍ വകയില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നത് 200 കോടിയോളം രൂപയാണ്. ഈ തുകയാണ് നദീപഠനഗവേഷണകേന്ദ്രം എന്ന പേരില്‍ പുകമറ സൃഷ്ടിച്ച് നശിപ്പിച്ചില്ലാതാക്കാന് ശ്രമിക്കുന്നത്. കേരളത്തിലെ നദികളെക്കുറിച്ച് ശാസ്ത്രീയമായ പഠനവും ഗവേഷണവും നടത്തി കേന്ദ്രം സ്ഥാപിക്കാനാണ് 2014 ഒക്ടോബര്‍ 28 ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനമെടുത്തിരിക്കുന്നത്. നദീപഠന ഗവേഷണകേന്ദ്രത്തിന്റെ പ്രധാന അജണ്ട പുഴയോരങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിക്കുകയെന്നതാണെന്ന് തോന്നുന്നു.
കേരളത്തിലെ 44 നദികളുടെയും ഇരുകരകളും പോഷകനദികളുടെയും ഇടതോടുകളുടെയും തീരങ്ങളും എടുത്താല്‍ ലക്ഷക്കണക്കിന് കിലോമീറ്ററാകും. ഇടപണിക്ക് മാത്രമായി കോടികള്‍ ചെലവഴിക്കാനാകും എന്നതാണ് ഒരുപക്ഷെ നദീപഠന ഗവേഷണ കേന്ദ്രത്തിന്റെ മുഖ്യ ആകര്‍ഷണം. ഇതിനായി ഒരു ‘ഗവേഷണ’ സ്ഥാപനമെന്തിനാണ്? ജലവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കുള്ള കേരള സര്‍ക്കാര്‍ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച്ച് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് (സിഡബ്ല്യുയുആര്ഡിഎം). റിവര്‍ മാനേജ്മെന്റ് ഫണ്ട് ചെലവഴിക്കാനായി കൊച്ചി ആസ്ഥാനമാക്കി പിന്നെ എന്തിനാണ് വേറെ സര്‍ക്കാര്‍ സ്ഥാപനം. ഗവേഷണ സ്ഥാപനം പിന്നെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് പുഴകളുടെ അതിര്‍ത്തിനിര്‍ണ്ണയമാണ്. പുഴയോരങ്ങള്‍ റവന്യൂഭൂമിയും പുറമ്പോക്കുമാണ്. വില്ലേജിലെ ഭൂപടങ്ങളില്‍ പുഴകളുടെ സര്‍വെ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുമല്ലെങ്കില്‍ കഴിഞ്ഞ 20 വര്‍ഷത്തെ ഉപഗ്രഹഭൂപടം ലഭ്യമാണ്. ദേശീയ വിദൂരസംവഹനകേന്ദ്രം (എന്‍ആര്‍എസ്എ) സെക്കന്തരാബാദ് വഴി ഏതുവര്‍ഷം നടന്ന കയ്യേറ്റത്തിന്റെയും ഉപഗ്രഹചിത്രങ്ങളും ലഭ്യമാണ്. അതുപയോഗിച്ച് പുഴകളുടെ അതിര്‍ത്തി നിര്‍ണയം ഇന്ന് സുഗമമാണ്. അതുമല്ലെങ്കില്‍ പഴയ ഗൂഗിള്‍ മാപ്പും പുതിയ മാപ്പും ഉപയോഗിച്ച് പുഴകളുടെ അതിര്‍ത്തിനിര്‍ണ്ണയം നടത്താവുന്നതാണ്. അതുമല്ലെങ്കില്‍ ഭൂവിനിയോഗവകുപ്പിലും രേഖകള്‍ ലഭ്യമാണ്.
ദേശീയ ജലപാതാ അതോറിറ്റി നിലവിലുള്ളപ്പോള്എന്തിനാണ് നദികളുടെ ജലപാത ദേശീയപാതാ നിലവാരത്തില്‍ പുഴകളുടെയും കനാലകളുടെയും വീതി പുനഃസ്ഥാപിക്കാന്‍ നദീപഠന ഗവേഷണസ്ഥാപനം റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്നതെന്ന് മനസിലാകുന്നില്ല. സര്‍വ്വേ വിഭാഗം, ജലവിഭവ വകുപ്പിന്റെ ജലസേചനവിഭാഗം, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് റവന്യൂവകുപ്പ് നദീപഠന കേന്ദ്രം സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നത്. അതായത് നിലവില്‍ സര്‍ക്കാര്‍ സ്വത്തിന്റെ സര്‍വ്വെ നടത്തേണ്ട സര്‍വ്വേ വകുപ്പും ജലസേചനം ഉത്തരവാദിത്തമായ ജലസേചനവകുപ്പും പുഴയില്‍നിന്ന് മണലും ശുദ്ധജലവും എടുത്തുവില്ക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പും തങ്ങള്‍ക്ക് നിഷ്കര്ഷിക്കപ്പെട്ട ചുമതലകള്‍ ചെയ്യാതെ ആ ഭാരം റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ചുണ്ടാക്കുന്ന പഠനകേന്ദ്രത്തെ കാര്യങ്ങള്‍ ഏല്പ്പിക്കുകയാണെന്നേ ജനത്തിന് മനസ്സിലാകൂ. നാട്ടില്‍ റോഡുപണി തീരാതെ കിടക്കുമ്പോള്‍ നദീപഠന ഗവേഷണകേന്ദ്രം പുഴതീരത്ത് റോഡ് പണിയാന്‍ േപാകുന്നുവത്രെ! ഈ നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങളെല്ലാം നടപ്പാക്കുവാന്‍ നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുള്ളപ്പോള്‍ എന്തിനാണ് നദീപഠന ഗവേഷണകേന്ദ്രം?
കടവുസംരക്ഷിക്കുന്നതിനുള്ള ചെലവും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവും നദീതീരങ്ങള്‍ സൂക്ഷിക്കുന്നതിനും നദീതീരം ഇടിയുന്നത് നിയന്ത്രിക്കുവാനുമായി നദീതീരത്ത് ആറ്റുവഞ്ചിയും കല്ലന്‍മുളയും വനംവകുപ്പിന്റെ സഹായത്തോടെ വച്ചുപിടിപ്പിക്കുവാന്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിക്കാമെന്ന് കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ആക്ടില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതാണ്. ഈ നിയമത്തില്‍ അധ്യായം മൂന്നില്‍ നദീതീരങ്ങളുടെയും നദിയുടെയും ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥകളുടെയും സംരക്ഷണം എങ്ങനെ വേണമെന്ന് അക്കമിട്ട് പറയുന്നുണ്ട്. ഇതൊന്നും പാലിക്കാതെ റിവര്‍ മാനേജ്മെന്റ് ഫണ്ട് മൊത്തമായി ഊറ്റിയെടുക്കുന്നതിനും സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്നതിനുമാണ് നദീപഠന ഗവേഷണകേന്ദ്രം എന്ന നിര്‍ദ്ദേശം വന്നിട്ടുള്ളതെന്ന് വ്യക്തമാണ്. നദികളില്‍ വേനല്‍ക്കാലത്ത് ജലം ഒഴുകുന്നത് കുന്നുകളിലും മലകളിലും നദികളുടെ മറ്റ് വൃഷ്ടിപ്രദേശങ്ങളിലും മഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം മണ്ണിലേക്ക് അരിച്ചിറങ്ങി ഭൂമിയുടെ ചരിവനുസരിച്ച് നദികളുടെ വശങ്ങൡലും അടിത്തട്ടിലും ചേരുന്ന ഉറവകളുടെ ബലത്തിലാണ്. ഈ ഉറവകളാണ് നദികളുടെ വശങ്ങള് കരിങ്കല്‍കെട്ടി സംരക്ഷിക്കുന്നതുമൂലം ഇല്ലാതാവുന്നത്. ഇത് നദികളിലെ വേനല്‍ക്കാല നീരൊഴുക്ക് ഗണ്യമായി കുറയുന്നതിന് ഇടവരുത്തും.
നദികള്‍ ഒഴുകുന്ന സ്ഥലങ്ങളുടെ തീരത്ത് താമസിക്കുന്നവര്‍ ഇപ്പോള്‍തന്നെ തീരങ്ങള്‍ വളച്ചുകെട്ടി കയ്യേറിക്കഴിഞ്ഞിട്ടുണ്ട്. നദീതീരം കെട്ടുന്നതിലൂടെ കരിങ്കല്കെട്ടുവരെയുള്ള നദിയുടെ ‘പ്രളയപ്രദേശം’ സ്വകാര്യവ്യക്തികളുടെ പുരയിടത്തിന്റെ ഭാഗമായിത്തീരും. കരിങ്കല്‍ കെട്ടുന്നത് മിക്കവാറും വേനല്സമയത്തായിരിക്കും. നദിയുടെ നീരൊഴുക്കും വീതിയും ഏറ്റവും ചുരുങ്ങുന്ന ഈ കാലഘട്ടത്തില്‍ നദീതീരം കരിങ്കല്‍ കെട്ടുമ്പോള്‍ നദിയുടെ പ്രളയപ്രദേശം മുഴുവനായും അപഹരിക്കപ്പെടുന്ന പദ്ധതിയായി നദീപഠന ഗവേഷണപദ്ധതി മാറും. സ്വകാര്യവ്യക്തികള്‍ക്ക് നദീതീരം ബലപ്പെടുത്തി കൂടുതല്‍ സ്ഥലം തങ്ങളുടെ ഭൂമിയിലേക്ക് സര്‍ക്കാര്‍ ചെലവില്‍ സ്വരുക്കൂട്ടുവാന്‍ സാധിക്കുന്നു എന്നതാണ് നദീതീരം കെട്ടുന്നതുകൊണ്ട് ആത്യന്തികമായി സംഭവിക്കുന്നത്. അടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും കെട്ടിയ നദീതീരം ഇടിയും. അതുകൊണ്ട് കരിങ്കല്‍ക്കെട്ടില്‍ വലിയ തുക അടിച്ചുമാറ്റാനാകുമെന്നതാണ് റിവര്‍ മാനേജ്മെന്റ് എന്ന പേരില്‍ നടക്കാന്‍ പോകുന്നത്. നിയമത്തില്‍ പറയുന്നതുപോലെ ജില്ലാ വിദഗ്ധ സമിതി രൂപീകരണം കൃത്യമായി നടക്കാത്തതിനാല്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് സ്വാഹ!
സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന നദീസംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധമുള്ള രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പകരം മിക്കവാറും ജില്ലാ വിദഗ്ധസമിതികളില്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയാണ് തിരുകിക്കയറ്റിയിട്ടുള്ളത്. പത്താംക്ലാസില്‍ ശാസ്ത്രം പഠിച്ചുവെന്നപേരില് നദീപഠന ഗവേഷണകേന്ദ്രത്തിലും നിയമിക്കപ്പെടുന്ന ‘വിദഗ്ധര്‍’ പത്താംക്ലാസുകാരോ പ്ലസ്ടുക്കാരോ ആയ ശാസ്ത്രജ്ഞന്മാരായിരിക്കും. സര്‍ക്കാര്‍ നാമനിര്ദ്ദേശമല്ലേ? എന്തും സംഭവിക്കാം. ഭരിക്കുന്നവര്‍ക്ക് ആളെ തിരുകിക്കയറ്റുവാന്‍ ഒരവസരംമാണീ നിയമം. ഇവരായിരിക്കും നദീപഠനവും ഗവേഷണവും നടത്തുക. സര്‍വ്വേ നടത്തുന്നതും കല്ലുകെട്ടി പുഴ സംരക്ഷിക്കുന്നതും ഈ വിദഗ്ധശാസ്ത്രജ്ഞരായിരിക്കും.
ഒരു പുഴ ഒരിക്കലും ജില്ല തിരിച്ചല്ല സംരക്ഷിക്കേണ്ടത്. പുഴസംരക്ഷണം വൃഷ്ടിപ്രദേശവും നദീതടവും ചേര്‍ന്നാണ് ചെയ്യേണ്ടത്. അതിനാല്‍ത്തന്നെ കേരളത്തിലെ നദികള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രണ്ടോ മൂന്നോ അതിലധികമോ നദികള്‍ ഒഴുകുന്ന ജില്ലകള്‍ക്കായിരിക്കും. അതുകൊണ്ട് വിവിധ കളക്ടര്‍മാര്‍ ചേര്‍ന്ന് നദീതട സംരക്ഷണം നടത്തുകയെന്നത് പ്രായോഗികമായിരിക്കില്ല. നദികള്‍ സംരക്ഷിക്കപ്പെടാതിരിക്കുന്നതും അതുകൊണ്ടാണ്. ഇതുകൂടാതെ സംസ്ഥാന സര്‍ക്കാരിലെ ഒട്ടനവധി വകുപ്പുകളും സംവിധാനങ്ങളും നദികളുടെ ഗുണഭോക്താക്കളാണ്. ജലവിഭവവകുപ്പ്, വൈദ്യുതിവകുപ്പ്, വിനോദസഞ്ചാര വകുപ്പ്, വ്യവസായവകുപ്പ്, ജലസേചന വിഭാഗം, റവന്യൂവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വനംവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ്, ജൈവവൈവിധ്യബോര്‍ഡ്, ശാസ്ത്രസാങ്കേതിക വകുപ്പ് തുടങ്ങി നിരവധി വകുപ്പുകള്‍ നദികളില്‍നിന്നും ഗുണംപറ്റുന്നവരാണ്. എന്നാല്‍ ഒരൊറ്റ വകുപ്പും നദികളെ സംരക്ഷിക്കുന്നതിനായി ചെറുവിരല്‍ അനക്കുന്നില്ലെന്നു മാത്രം. അതുകൊണ്ട് ഈ വകുപ്പുകള്‍ക്ക് മുകളില്‍ അല്ലെങ്കില്‍ അവരെ സംയോജിപ്പിച്ചുകൊണ്ടുള്ള നിയമസാധുതയുള്ള റിവര്‍ അതോറിറ്റിയാണാവശ്യം.
റിവര്‍ മാനേജ്മെന്റ് ഫണ്ട് റിവര്‍ അതോറിറ്റിയാണ് ഉപയോഗിക്കേണ്ടത്. നദീപഠന ഗവേഷഷണകേന്ദ്രമല്ല. നദീപഠന ഗവേഷണകേന്ദ്രങ്ങള്വഴി കളക്ടര്‍മാര്‍ ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ പോകുന്നത് എന്താണ്? നദീതീരം ആരെങ്കിലും കയ്യേറിയിട്ടുണ്ടെന്നോ? വൃഷ്ടിപ്രദേശ വനമേഖല വെട്ടിവെളുപ്പിച്ചെന്നോ? നദികളുടെ അടിത്തട്ട് പൊളിച്ച് അനധികൃതമായി മണല്‍വാരല്‍ നടക്കുന്നുണ്ടെന്നോ? നദീതീരത്ത് നിശ്ചിത അകലം പാലിക്കാതെ നിര്‍മാണം നടത്തിയിട്ടുണ്ടെന്നോ? വ്യവസായശാലകള്‍ നദികളില്‍ മത്സ്യക്കുരുതി നടത്തുന്നുണ്ടെന്നോ? നദികളുടെ വൃഷ്ടിപ്രദേശത്ത് കുന്നുകളും മലകളും ഇടിക്കുന്നത് തടയണമെന്നോ? പാറമടകള്‍ നിര്‍ത്തണമെന്നോ? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഴുക്കുചാലുകള്‍ നദികളിേലാട്ട് തുറന്നുവെച്ചിട്ടുണ്ടെന്നോ? നദികളില്‍ ഖരമാലിന്യനിക്ഷേപം നടക്കുന്നുണ്ടെന്നോ? നദികള്ക്കകത്ത് വാഴ, പച്ചക്കറി തുടങ്ങിയ കൃഷി നടത്തുന്നുണ്ടെന്നോ? തഹസീല്‍ദാര്‍മാര്‍ക്ക് വേറെ പണിയൊന്നുമില്ലാത്തതുപോലെ, ജീപ്പ് വാങ്ങി നല്കി അവര്‍ സ്ക്വാഡ് ഉണ്ടാക്കി നദികളെ സംരക്ഷിക്കുമെന്ന് റവന്യൂമന്ത്രിയുടെ നേതൃത്വത്തിലെ യോഗം തീരുമാനിച്ചുവത്രെ! ഇതില്‍നിന്നും ഒരു കാര്യം വ്യക്തമായി. റിവര്‍ മാനേജ്മെന്റ് ഫണ്ട് വാഹനങ്ങള്‍ വാങ്ങുന്നതിനായി ഉപയോഗിക്കുവാന്‍ പോകുന്നുവെന്ന കാര്യം.
നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്ന ഇത്തരം കാര്യങ്ങള്‍ നദീപഠനഗവേഷണകേന്ദ്രം നടത്തി കണ്ടുപിടിക്കുന്നതിലെ ‘യുക്തി’ ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട് എന്ന് ബഹുമാനപ്പെട്ട മന്ത്രി മനസിലാക്കണം. റിവര്‍ മാനേജ്മെന്റ് ഫണ്ട് വഴിമാറ്റി ചെലവഴിക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് നദീകയ്യേറ്റങ്ങള് ഒഴിപ്പിക്കുവാനുള്ള ധൈര്യം റവന്യൂവകുപ്പിനുണ്ട് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. നദീപ്രവര്ത്തന വിദഗ്ധരില്ലാത്ത ജില്ലാ വിദഗ്ധസമിതികളുടെ അശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം റവന്യൂവകുപ്പ് തീരുമാനങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുത്. കേരളത്തിലെ നദീസംരക്ഷണമെന്നാല് വൃഷ്ടിപ്രദേശ വനസംരക്ഷണമാണ്. അതിന് പശ്ചിമഘട്ട സംരക്ഷണം നടക്കണം. അതിനായി ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം. അത് ഈ സര്‍ക്കാരിന് കഴിയുമോ? ഇതൊന്നും ചെയ്യാതെ റിവര്‍ മാനേജ്മെന്റ് ഫണ്ട് വകമാറ്റി ചെലവഴിക്കുകയെന്ന ചെപ്പടിവിദ്യയായി നദീപഠന ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത് ജനദ്രോഹപരവും നദീസംരക്ഷണത്തില്‍ ഇച്ഛാശക്തിയില്ലാത്ത നടപടിയുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: