ശബരിമല: ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വനഭൂമി വിട്ടുനല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ രണ്ടു ദിവസമായി നടത്തിയ തീര്‍ത്ഥാടന പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പമ്പയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് സ്ഥലം ആവശ്യമാണ്. കഴിഞ്ഞ മാസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനെയും നേരില്‍കണ്ട് ഇക്കാര്യം ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രം ആക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കുന്നതിന് അഞ്ചിന് ഉച്ചയ്ക്ക് 12 ന് ദേവസ്വം ബോര്‍ഡിലെയും ഉന്നതാധികാര സമിതിയിലെയും അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗം തിരുവനന്തപുരത്ത് നടക്കും. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള 17 ശബരിമല റോഡുകളുടെയും അറ്റകുറ്റപ്പണി ആരംഭിച്ചുകഴിഞ്ഞു. 11 നകം ഇത് പൂര്‍ത്തിയാക്കും.
റോഡ് അറ്റകുറ്റപ്പണിക്കായി 55 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മണ്ണാറക്കുളഞ്ഞി-പ്ലാപ്പള്ളി റോഡിന്റെ ബി.എം ആന്‍ഡ് ബി.സി പ്രവൃത്തി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. പമ്പാനദിയെ സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് പുതുതായി നിര്‍മിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ്. പമ്പയിലെ ശൗചാലയം കോംപ്ലക്സ് തീര്‍ഥാടനകാലത്ത് തന്നെ തുറന്നുനല്‍കും. സന്നിധാനത്ത് ശൗചാലയത്തിന്റെ നിര്‍മാണം പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: