കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ ബ്ലാക്സ്മിത്ത് ജോലിനേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതില്‍ ഉന്നതര്‍ക്കും പങ്ക്. ചില ട്രേഡ് യൂണിയന് നേതൃത്വത്തിന്റെയും ലേബര്‍ ഓഫീസിലെ ഉന്നതരുടെയും അറിവോടെയാണിതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് പിഎസ്സി ഉത്തരവിട്ടു.
ബ്ലാക് സ്മിത്ത് ഗ്രേഡ് -രണ്ട് തസ്തികയിലേക്കായി (കാറ്റഗറി നമ്പര്‍ 470/2009) പി എസ് എസി നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കപ്പെട്ടത്. 2012 ഏപ്രില്‍ 19 നാണ് എഴുത്തു പരീക്ഷ നടന്നത്. വിജയികളായവരുടെ വിദ്യാഭ്യാസ – പ്രവൃത്തി പരിചയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് പരിശോധിച്ച് 482 പേരടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതില്‍ 96 പേരുടെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇവരുടെ റാങ്ക് ലിസ്റ്റ് ഫലം പി എസ് സി തടഞ്ഞിരിക്കയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളില്‍ നിന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഒരുവര്‍ക്ക് ഷോപ്പില്‍ നിന്നു തന്നെ അഞ്ചും പത്തും സര്ട്ടിഫിക്കറ്റുകളുണ്ടത്രെ. ഇത്രയും പേര്‍ക്ക് ഒരേ സമയം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സ്ഥലസൗകര്യം പോലുമില്ലാത്ത വര്ക്ക്ഷോപ്പുകളാണിവ.
ഇടനിലക്കാരുടെ സഹായത്തോടെ കെഎസ്ആര്‍ടിസിയിലെ ചില ട്രേഡ് യൂണിയന് നേതാക്കള്‍ ഇടപെട്ടാണത്രെ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തേണ്ട ലേബര്‍ ഓഫീസും സ്വാധീനിക്കപ്പെട്ടതായാണ് സൂചന.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി പിഎസ്എസി അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു. പിഎസ് സിയിലെ തന്നെ വിജിലന്‍സ് വിഭാഗമാണ് അന്വേഷിക്കുക. സംശയ പട്ടികയിലുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ വിജിലന്‍സ് മൂന്ന് വിഭാഗമായാണ് തെളിവ് ശേഖരിക്കുക. ഡിവൈഎസ്പി നേതൃത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: