കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതില്‍ സ്കൂള്‍ അധികൃതരെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കുമെന്ന് കേന്ദ്ര മാനവ-വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി സുബിന് ഇറാനി. സിബിഎസ്ഇ 21-ാമത് ദേശീയ സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്രായോഗിക ജീവിതത്തില്‍ പ്രയോജനപ്പെടുന്ന വിധത്തില്‍ വിദ്യാഭ്യാസനയം പരിഷ്ക്കരിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവ മാതൃകയില്‍ സിബിഎസ്ഇ കലോത്സവം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്നതിന് പൂര്‍ണ പിന്തുണ മന്ത്രി വാഗ്ദാനം ചെയ്തു. രാജ്യം വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ അധ്യാപകര്‍ പതാകാവാഹകരാകണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
സിബിഎസ്ഇ സ്കൂളുകള്‍ക്കുളള മൂല്യനിര്‍ണയ ഉപാധി ‘സാരാംശി’ന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ജമ്മുകാശ്മീരിലേക്ക് സഹായമെത്തിക്കുന്നതിനായി സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നും സ്വരൂപിച്ച മുപ്പത് ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാന്, ജനറല്‍ സെക്രട്ടറി ഇന്ദിര രാജന് എന്നിവര്‍ ചേര്‍ന്ന് സ്മൃതി ഇറാനിക്ക് കൈമാറി.
സിബിഎസ്ഇ ഡയറക്ടര്‍ സാധനാ പരാശര്‍ 21-ാമത് സഹോദയ കോണ്‍ഫറന്‍സ് റിപ്പോര്‍ട് അവതരിപ്പിച്ചു. സിബിഎസ്ഇ ചെയര്മാന് വിനീത് ജോഷി, കേരള-തിരുവനന്തപുരം റീജണല്‍ ഡയറക്ടര്‍ മഹേഷ് ധര്‍മാധികാരി, സഹോദയ ചെയര്മാന് സുചിത്ര, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: