കോഴിക്കോട്: മരുന്നു കമ്പനികളും ചില ഡോക്ടര്‍മാരും തമ്മിലുള്ള ഒത്തുകളിയില്‍ രോഗികള്‍ ബലിയാടാകുന്നു. ബ്രാന്‍ഡഡ് കമ്പനികളുടെ ഗുണനിലവാരമുള്ള മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കുമ്പോള്‍ സാമ്പത്തിക പ്രലോഭനങ്ങള്‍ക്ക് അടിപ്പെടുന്ന ഡോക്ടര്‍മാരാണ് പാവം രോഗികളെ ചൂഷണം ചേയ്തു കീശ വീര്‍പ്പിക്കുന്നത്. ഇതിനായി വിലകൂടിയതും ഗുണനിലവാരം കുറഞ്ഞതുമായ മരുന്നുകളാണ് രോഗികളില്‍ അടിച്ചേല്‍പ്പിക്കുന്നത്. മരുന്നുകളെക്കുറിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പറയത്തക്ക അറിവില്ലാത്തതും, ആരോഗ്യ വകുപ്പിന്റെയും ബന്ധപ്പെട്ടവരുടെയും നിഷ്ക്രിയത്വവും രോഗികള്‍ക്ക് ദുരിതമാകുകയാണ്. ഒപ്പം മരുന്നുലോബികള്‍ക്ക് കൂടുതല്‍ ചൂഷണത്തിനുള്ള അവസരവുമൊരുക്കുന്നു.
കഴിഞ്ഞ കുറെ വര്‍ഷമായി ‘ചാത്തന് കമ്പനികള്‍’ എന്നറിയപ്പെടുന്നവ മരുന്നു വിപണിയില്‍ പിടിമുറുക്കാന്‍ തുടങ്ങിയിട്ടെന്നാണ് പറയപ്പെടുന്നത്. കര്‍ണാടക, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗിരിപ്രദേശങ്ങളിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉല്‍പ്പാദന കേന്ദ്രങ്ങളെന്ന് വാര്‍ത്തകളുണ്ടായിട്ടും ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ ചെറുവിരല്‍പോലും അനക്കുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ചാത്തന് മരുന്നുകള്‍ കൂടുതലും വിറ്റഴിക്കപ്പെടുന്നത്. ഇവിടങ്ങളിലെ രോഗികളോട് ‘പ്രതിബദ്ധതയില്ലാത്ത’ ഡോക്ടര്‍മാരുടെ ഒത്താശയാണ് വിറ്റഴിക്കലിന് കരുത്തു പകരുന്നതെന്നുമാണ് പറയപ്പെടുന്നത്.
ചില സ്വകാര്യ ആശുപത്രികളുടെ ഫാര്‍മസിയില്‍ ഇത്തരം മരുന്നുകള്‍ ലഭിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ തൊട്ടടുത്ത ചില ഇംഗ്ലീഷ് മരുന്നുഷോപ്പുകളില്‍ ഇത് ലഭിക്കുകയും ചെയ്യും. മരുന്നുകളുടെ 20 മുതല്‍ 30 ശതമാനം വരെ വില ഡോക്ടര്‍മാരുടെ കീശയിലേക്കാണ് പോകുന്നത്. രോഗത്തിന്റെയും സാമ്പത്തിക ദുരിതത്തിന്റെയും തടവറക്കുള്ളിലെ രോഗികള്‍ക്കിത് കണ്ണീരാണ് നല്‍കുന്നത്. ബ്ലഡ് പ്രഷര്‍, ഷുഗര്‍ തുടങ്ങിയവ അലട്ടുന്നവരെയാണ് കാര്യമായും ചാത്തന് മരുന്നുകള്‍ പിടികൂടുന്നത്.
ദീര്‍ഘകാല മരുന്ന് ഉപയോഗം വേണ്ടി വരുന്നതിനാല്‍ ഡോക്ടര്‍മാരെ സംബന്ധിച്ചും നൂറുകണക്കിന് മരുന്നു കമ്പനിക്കാര്‍ക്കും ഇത് കൊയ്ത്തുതന്നെയാണ്. ഉദാഹരണമായി ആന്റിബയോട്ടിക്കുകളായ അമോക്സിലിന്‍ (മോക്സ്) സിപ്രോഫ്ളോക്സാസിന് (സിപ്ലോക്സ്), അസിത്രോമൈസിന്‍ (അസിത്രാന്) തുടങ്ങിയ മരുന്നുകള്‍ ബ്രാന്‍ഡഡ് കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിന് പകരമായി ചില ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് പേരുപോലും കേള്‍ക്കാത്തതും അംഗീകൃത വിതരണ കേന്ദ്രങ്ങളില്‍ ലഭിക്കാത്തതുമായ മരുന്നുകളാണ്. സാക്ഷരതയില്‍ നിന്നും ആരോഗ്യ സാക്ഷരതയിലേക്കും നയിക്കുന്നതിനായുള്ള പരിപാടികള്‍ അരങ്ങു തകര്‍ക്കുമ്പോഴാണ് രോഗികളെ ബലിയാടാക്കുന്ന ഈ തീവെട്ടിക്കൊള്ള. രോഗികളുടെ കണ്ണീരൊപ്പാന്‍ ബന്ധപ്പെട്ടവര്‍ ഉണര്ന്നെഴുന്നേല്ക്കുമോ എന്നാണ് പരക്കെ ഉയരുന്ന ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: