കൊല്ലം: അയ്യപ്പധാര്മികമൂല്യങ്ങള് സംരക്ഷിക്കാന്‍ അയ്യപ്പമഹാസംഗമങ്ങള് പോലെയുള്ള സംഘംചേരലുകള്‍ അനിവാര്യമാണെന്ന് സുരേഷ് ഗോപി. തീര്‍ത്ഥാടനത്തിന്റെ പുണ്യവും സത്യസന്ധതയും എന്നും വാഴണം. അതിനുവേണ്ടി അലയണം. ആ മണ്ണില്‍ ചുംബിക്കാനുള്ള ഭാഗ്യം നേടണം. ശബരിമല അന്തര്‍ദേശീയ തീര്ത്ഥാടനകേന്ദ്രമാണെന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നമ്മള്. അത് ഉടനെയുണ്ടാവുമെന്ന അമിതമായ ആത്മവിശ്വാസത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം പുതിയകാവ് ഭഗവതിക്ഷേത്രത്തില്‍ അഞ്ചാമത് അയ്യപ്പമഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ്ഗോപി.ഇന്ന് എല്ലായിടത്തും ചര്‍ച്ചകളാണ്. ചന്തയിലെ ബഹളം പോലെയുള്ള അത്തരം ചര്‍ച്ചകള്‍ ഏത് മതത്തിന്റെയായാലും ആചാരങ്ങളെപ്പറ്റിയുണ്ടാകുന്നത് ആശാസ്യമല്ല. എവിടുന്നൊക്കെയോ ആരൊക്കെയോ തൊടുത്തുവിടുന്ന അമ്പുകള്‍പോലെ ഭാരതീയതയ്ക്കുമേല് ഒരുതരം നുഴഞ്ഞുകയറ്റം നടക്കുന്നു. നല്ലത് ഏതെന്ന് തിരിച്ചറിയാനുള്ള വിവേകം ആര്‍ജ്ജിക്കുകയാണ് പുതിയ കാലത്ത് ചെയ്യേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സമാദരണത്തിന്റെയും സമര്‍പ്പണത്തിന്റെയും സംഗമമാവുകയായിരുന്നു അയ്യപ്പന്മാരുടെ ഒത്തുചേരല്‍. ശബരിമല മുന്‍മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍.ബാലമുരളി ഭദ്രദീപം കൊളുത്തിയതോടെയാണ് സംഗമം സമാരംഭിച്ചത്. ധ്യാനമന്ത്രം ചൊല്ലി അയ്യപ്പസേവാസമാജം അധ്യക്ഷന്‍ കെ.ജി.ജയന് ചടങ്ങില്‍ ധന്യത പകര്‍ന്നു. തുടര്‍ന്ന് എല്ലാമെല്ലാം അയ്യപ്പന് എന്ന വിശ്രുതമായ ഗാനം അദ്ദേഹത്തോടൊപ്പം സദസും ആലപിച്ചു.
നിയുക്ത ശബരിമല മേല്‍ശാന്തി എഴിക്കാട്ടില്ലത്ത് കൃഷ്ണദാസ് നമ്പൂതിരി, മുന്‍മേല്‍ശാന്തിമാരായ ശശിനമ്പൂതിരി, എന്‍.ബാലമുരളി, നിയുക്ത മാളികപ്പുറം മേല്‍ശാന്തി മാവേലിക്കര ചെറുതനമഠം കേശവന് നമ്പൂതിരി എന്നിവരുടെ ഒത്തുചേരലുകള്‍ കൂടിയായപ്പോള്‍ അയ്യപ്പസംഗമം വൃശ്ചികോത്സവപുണ്യത്തിന്റെ ആവേശത്തിലായി.
കുമ്മനം രാജശേഖരന് മുഖ്യ പ്രഭാഷണം നടത്തി.സ്വാമിനി ജ്ഞാനാഭിനിഷ്ഠ, ശബരിമല അയ്യപ്പസേവാസമാജം സംഘടനാസെക്രട്ടറി വി.കെ.വിശ്വനാഥന്, എം.കെ.അരവിന്ദാക്ഷന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: