കാശ്മീര്‍: വാഗാ അതിര്‍ത്തിയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. തല്‍സ്ഥിതി രണ്ടു ദിവസത്തേയ്ക്കു കൂടി തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍ വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് പാക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചരക്ക് നീക്കം നിലച്ചതോടെ നിരവധി ചരക്കു വാഹനങ്ങള്‍ വാഗാ അതിര്‍ത്തിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. പഴങ്ങളും പച്ചക്കറികളുമാണ് ചരക്കുകളിലേറെയും.
ഭാരതത്തിലേക്ക് പോകാനായി എത്തിയ ചരക്കു വാഹനങ്ങള്‍ അര്‍ധസൈനിക വിഭാഗം ചെക് പോസ്റ്റില്‍ തടഞ്ഞതായും സമാന രീതിയില്‍ ഭാരതത്തില്‍ നിന്നുള്ള വാഹനങ്ങളെ പാക്കിസ്ഥാനിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നും പാക് ടി വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുളക്, ജീരകം, പുളി, വാഴപ്പഴം, മാങ്ങ, ഈന്തപ്പഴം തുടങ്ങിയവയാണ് ഇരു രാജ്യങ്ങളും വ്യാപാരം നടത്തുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍.
കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് വ്യാപാര ബന്ധത്തെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. അതിര്‍ത്തി ശാന്തമായി ഏതാനും ദിവസങ്ങള്‍ക്കകം ഒരു കോടിയിലധികം രൂപയുടെ വ്യാപാരമാണ് മേഖലയില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: