കൊച്ചി: പാപങ്ങളെ സംബന്ധിച്ചും ധാര്‍മികതയെ സംബന്ധിച്ചും ഇന്നലെവരെ നിലനിന്നിരുന്ന സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന വ്യതിയാനമാണ് മാര്‍പ്പാപ്പ മുന്നോട്ടുവയ്ക്കുന്നതെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും താഴെത്തട്ടിലേക്ക് എത്രമാത്രം എത്തിച്ചേരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിശ്വാസസമൂഹത്തിന് അതിന്റെ പ്രയോജനങ്ങള്‍ ലഭ്യമാകുകയെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കാഴ്ചപ്പാടുകളെ പ്രാവര്ത്തികതയിലെത്തിക്കാന് വിമുഖത കാണിച്ച മെത്രാന്മാരും വൈദീകരും തന്നെയാണ് ഇക്കാര്യത്തില്‍ മാര്‍പാപ്പയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വത്തിക്കാന്‍ സിനഡും സാഹചര്യവും പ്രായോഗികതയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറോ മലബാര്‍ സഭ കാനോന്‍ നിയമവിഭാഗം തലവന്‍ റവ.ഡോ.ജോസ് ചിറമേല്‍ മുഖ്യപ്രഭാഷണം നടത്തി. പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുക വഴി ബൈബിളിലെ ഉല്‍പ്പത്തി രഹസ്യത്തെ ഫ്രാന്‍സിസ് പാപ്പ കുറെക്കൂടി അരക്കിട്ടുറപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ട്, സൈമണ്‍ ബ്രിട്ടോ, ടി.എം.എബ്രഹാം, ലാലന് തരകന്, ജയിംസ് കുളത്തുങ്കല്‍, അഡ്വ.വര്‍ഗീസ് പറമ്പില്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: