ഞായറാഴ്ച കൊച്ചിയില്‍ വിഫലമായ ചുംബനസമരം നിസ്സാര നീക്കമായി തള്ളിക്കളയാവുന്നതല്ല. കേരളീയ സമൂഹത്തില്‍ അരാജകത്ത്വം സൃഷ്ടിക്കാനും ധാര്‍മ്മികതയും സാംസ്കാരിക മൂല്യങ്ങളും തകിടം മറിക്കാനുള്ള ഗൂഢനീക്കം അതിന്റെ പിന്നിലുണ്ട്.
സമൂഹത്തില്‍ കെട്ടുറപ്പും കുടുംബ ബന്ധങ്ങളുടെ പവിത്രതയും പൊട്ടിച്ച് അഴിഞ്ഞാടാനാഗ്രഹിക്കുന്നവര് ആസൂത്രണം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
വ്യത്യസ്തവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ഉണര്‍ന്ന് പെരുമാറുകയും പോലീസിന്റെ സമയോചിതമായ ഇടപെടലുംകൊണ്ട് പദ്ധതി പാളി എന്നുമാത്രം. ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ പ്രതീകാത്മക സമരം എന്നുപറഞ്ഞാണ് കൊച്ചിയില്‍ കുറേപേരെ സംഘടിപ്പിച്ച് ആഭാസ പരിപാടി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. കോഴിക്കോട് ഒരു ഹോട്ടലില്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന അനാശാസ്യ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധിക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചെന്നതാണ് കൊച്ചിയില്‍ ചുംബനസമരമെന്നപേരില് വൈകൃതത്തിന് ചിലര്‍ ഒരുങ്ങി പുറപ്പെട്ടത്.
കോഴിക്കോട് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സമരത്തെ ഹോട്ടലിലുണ്ടായ ഗുണ്ടകള്‍ ശാരീരികമായി നേരിട്ടപ്പോഴാണ് പ്രശ്നം ഉടലെടുത്തത്. പ്രകോപിതരായ യുവാക്കള്‍ ഹോട്ടലിന്റെ ചില്ലുകളും കസേരകളും തച്ചുടച്ചു എന്നത് നേരാണ്. ഹോട്ടലില്‍ നടന്ന അനാശാസ്യത്തിന്റെ ചിത്രം ഒരു ചാനലിലൂടെ പുറംലോകം അറിഞ്ഞപ്പോഴുണ്ടാകുന്ന പ്രതിഷേധം സ്വാഭാവികമാണ്. നേരത്തെ മറ്റ് യുവജനസംഘടനകളാണ് ഇതൊക്കെ ഏറ്റെടുത്ത് ചെയ്തുപോന്നത്. അവരെല്ലാം ക്ഷീണിക്കുകയോ ഛിന്നഭിന്നമാവുകയോ പ്രതികരണശേഷി നഷ്ടപ്പെട്ടവരാകുകയോ ചെയ്തപ്പോള്‍ സക്രിയമായ യുവമോര്‍ച്ച മുന്നോട്ടുവന്നു എന്നുമാത്രം.
കോഴിക്കോട്ട് ഒരു ചുംബനക്കാരനേയും തടഞ്ഞിട്ടില്ല. തല്ലിയിട്ടുമില്ല. എന്നിട്ടും എന്തേ സദാചാര പോലീസെന്ന് യുവമോര്‍ച്ചക്കാരെ മുദ്ര കുത്തി ചുംബനസമരം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചു എന്ന ചോദ്യം പ്രസക്തമാണ്. കോഴിക്കോട്ടാണ് പ്രശ്നമെങ്കില്‍ കോഴിക്കോട്ടല്ലെ സമരം നടത്തേണ്ടത്? എന്തുകൊണ്ട് കൊച്ചി ഇതിന്റെ വേദിയാക്കി? കോഴിക്കോടിനെക്കാള്‍ പ്രശസ്തിയും പ്രചാരവും കിട്ടുക കൊച്ചിയില്‍ നടത്തിയാലാണെന്നവര് കണക്കുകൂട്ടി. മാത്രമല്ല കൊച്ചിക്കായലിന് ചുറ്റും മരത്തണലുകളില് യുവമിഥുനങ്ങളുടെ വൈകൃതങ്ങള്‍ നിത്യ കാഴ്ചയുമാണ്. അത്തരക്കാരുടെ വലിയൊരു പങ്കാളിത്തവും പ്രതീക്ഷിച്ചിരിക്കാം.
ചുംബനം വ്യക്തിപരമായ ഇഷ്ടമാണെന്നും അതെവിടെ വച്ചു നടത്താനും സ്വാതന്ത്യമുണ്ടെന്നുമാണ് സംഘാടകരുടെ വാദം. സാമൂഹ്യജീവിയാകുമ്പോള് വ്യക്തിപരമായ സ്വാതന്ത്യങ്ങള്‍ക്ക് പരിധിയും പരിമിതിയുമുണ്ട്. എന്ത് ചെയ്യണം ചെയ്തുകൂടാ എന്ന് വിവേചന ബുദ്ധിയോടെയും വകതിരുവോടെയും ചെയ്യുന്നതാണ് അഭികാമ്യം. അതിനുപകരം രഹസ്യമായി ചെയ്യേണ്ടത് ‘എന്റെ സ്വാതന്ത്ര്യം’ എന്നുപറഞ്ഞ് മുന്നോട്ടുവരുമ്പോള്‍ സമൂഹം ഇടപെടും. പോലീസ് നടപടിക്ക് നിര്‍ബന്ധിതവുമാകും.
അതുതന്നെയാണ് കൊച്ചിയില്‍ സംഭവിച്ചിരിക്കുന്നത്. മൂന്നുനാലു മണിക്കൂര്‍ കൊച്ചിനഗരത്തെ കുരുക്കിലാക്കിയാണ് ചുംബനക്കാര് അഴിഞ്ഞാടാന്‍ നോക്കിയത്. കേരളത്തിലെ ഏറ്റവും വലുതും ജനസാന്ദ്രതകൂടിയതുമായ നഗരത്തില്‍ നാലുമണിക്കൂറോളം ഗതാഗതം സ്തംഭിക്കുക എന്നാല്‍ ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി എന്നുതന്നെ പറയാം. എന്തിനായിരുന്നു ഇത്. ചുംബനം എപ്പോഴെങ്കിലും എവിടെയെങ്കിലും സമരത്തിനുള്ള ഉപാധിയായി കേട്ടിട്ടുണ്ടോ? ഇത് തുടര്‍ന്നാല്‍ അവിഹിതവേഴ്ചകളെ ചെറുത്താല്‍ പ്രതിഷേധിച്ച് പരസ്യമായി വേഴ്ചക്കൊരുങ്ങി പുറപ്പെടുന്ന സാഹചര്യം അനുവദിക്കാമോ?
ചുംബനത്തിന് പല അര്‍ത്ഥവുമുണ്ട്. ചൂണ്ടുകൊണ്ടുള്ള സ്പര്ശനമാണ് ചുംബനം. സാധാരണയായി ചുണ്ടുകൊണ്ട് ചുണ്ടുകളില്‍ സ്പര്‍ശിക്കുന്നതാണ് ചുംബനം എങ്കിലും ചുണ്ടുകൊണ്ട് മറ്റൊരാളുടെ ഏത് ഭാഗത്ത് സ്പര്ശിക്കുന്നതിനേയും ചുംബനം എന്നുപറയാം. സ്നേഹത്തിന്റെ അടയാളമായാണ് ചുംബനത്തെ കരുതുന്നത്. അമ്മ മക്കളെ ചുംബിക്കുന്നത് കവിളിലോ നെറ്റിയിലോ ആണെങ്കില്‍ പ്രണയിക്കുന്നവര്‍ ചുണ്ടുകളില്‍ തമ്മില്‍ ഉരസിയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്.
അനുഗ്രഹം തരുന്നതിനായി നെറ്റിയില്‍ ചുംബിക്കുന്നത് വാത്സല്യപൂര്‍വമാണ്. നമ്മുടെ പോലുള്ള രാജ്യങ്ങളില്‍ പരസ്യമായി ചുംബിക്കുന്നത് അനുചിതമെന്നോ പരസ്യമായ ലൈംഗിക ചേഷ്ടയെന്നോ കണക്കാക്കുന്നതാണ് രീതി. എങ്കിലും കൊച്ചിയടക്കം പല നഗരങ്ങളിലും പരസ്യമായി ചുംബനം കണ്ണില്‍പ്പെടാറുണ്ട്. അതൊക്കെ ഞരമ്പു രോഗികളുടെ ചേഷ്ടകളായി കാണുന്നതാണ് പൊതുസ്വഭാവം. മനുഷ്യന് ഉണ്ടായകാലം മുതല്ക്കേ ചുംബിച്ചിരുന്നു എന്നു കരുതണം. മറ്റു മൃഗങ്ങളിലും ഇതേപോലെയോ ഇതിനു സമാനമായതോ ആയ ചേഷ്ടകള്‍ കാണാന്‍ സാധിക്കും. ചില മൃഗങ്ങളില്‍ ഇത് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന രീതിയിലാണെങ്കില്‍ ചില മൃഗങ്ങളില്‍ ഇത് ഇണയുടെ മണം പിടിക്കാനും തദ്വാരാ നല്ല ചേര്‍ച്ചയുള്ള ഇണയെ കണ്ടെത്താനും വേണ്ടിയാണ്.
മൃഗങ്ങള്‍ ഫിറമോണ്‍ എന്നപേരില്‍ ഒരുതരം ഗന്ധം പുറപ്പെടുവിക്കുമെന്നും ഇത് ഇണകളെ ആകര്‍ഷിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ലോകത്തിന്റെ മിക്കഭാഗങ്ങളിലും പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ പരസ്പര ബഹുമാനവും വാത്സല്യവും സ്നേഹവും കാണിക്കുന്നത് കവിളുകളില്‍ ഉമ്മ വച്ചാണ്. ചില സ്ഥലങ്ങളില്‍ കവിളുകളില്‍ മൂന്നുപ്രാവശ്യം മാറിമാറി ഉമ്മവയ്ക്കേണ്ടതുണ്ട്. ഇത് പരസ്പരം ചെയ്യുകയും വേണം.
സ്വാഗതം ചെയ്യുമ്പോഴോ വിട ചൊല്ലുമ്പോഴോ ഈ രീതി അവലംബിക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് പെണ്ണും പെണ്ണും തമ്മിലോ ആണും പെണ്ണും തമ്മിലോ ആണ് ചെയ്യുന്നതെങ്കില്‍ ചില മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഇത് ആണുങ്ങള് തമ്മിലും ചെയ്തു വരാറുണ്ട്. കൊച്ചിയില്‍ സ്നേഹവും വാത്സല്യവും പ്രേമവും പങ്കുവയ്ക്കാനല്ല പ്രതിഷേധിക്കാനാണത്രെ ചുംബനം. ഇതിലൂടെ ലക്ഷ്യമിടുന്ന തുറന്ന സമൂഹവും മറയില്ലാത്ത വേഴ്ചകളും ഞരമ്പുരോഗമല്ലാതെ മറ്റൊന്നല്ല. അതിന് വേണ്ടത് തക്കചികിത്സ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: