ചേര്‍ത്തല: പോലീസിനെ ഭയന്ന് കായലില്‍ ചാടി കാണാതായ കക്കാവാരല്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡ് കോറുകാട്ടുതറ രവി(58) യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ തവണക്കടവ് ബോട്ട് ജെട്ടിക്ക് സമീപം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റി, മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
സബ് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ രവിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും, താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മകന്റെ ജോലിക്കാര്യത്തില്‍ അനുകൂല നടപടിക്ക് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാമെന്നും ഉറപ്പുനല്‍കി.
നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യപ്രകാരം മൃതദേഹം പോലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പള്ളിപ്പുറം പഞ്ചായത്തില്‍ ഉച്ചമുതല്‍ ഹര്‍ത്താലും ആചരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്കാണ് വടക്കുംകരക്ക് സമീപത്തെ ചീട്ടുകളിസംഘത്തെ പിടികൂടാന്‍ പോലീസെത്തിയത്. ചീട്ടുകളി കണ്ട് നില്‍ക്കുകയായിരുന്ന രവി ഉള്‍പ്പെടെയുള്ളവര്‍ ഓടി. ഇതിനിടെ രവിയും മറ്റ് രണ്ട് പേരും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. പോലീസ് പോയതിനുശേഷം രണ്ട് പേര് നീന്തിക്കരയ്ക്ക് കയറുകയും ചെയ്തു. വൈകിട്ടോടെയാണ് രവിയെ കാണാതായ വിവരം നാട്ടുകാര്‍ അറിയുന്നത്. അപ്പോള്‍ തന്നെ രവിക്കായി നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചുവെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ അഞ്ചംഗ നേവിസംഘം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഒരു കിലോമീറ്ററോളം അകലെ തവണക്കടവ് ജെട്ടിക്ക് സമീപം മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.
കരക്കെത്തിച്ചെങ്കിലും പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മൃതദേഹവുമായി റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ സബ്കളക്ടര്‍ ബാലമുരളിയും ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രധരനും തഹസീല്‍ദാര്‍ കെ.ബി. ഷിബുകുമാറും ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും കുടുംബത്തിന് നഷ്ടപരിഹാരവും ഉറപ്പുനല്‍കി.
ചേര്‍ത്തല എസ്ഐ സാബുകുമാര്‍, എഎസ്ഐ സൈമണ്‍ എന്നിവരെയാണ് ആലപ്പുഴ എആര്‍ ക്യാമ്പിലേക്ക് മാറ്റിയത്. ഇവര്‍ക്കെതിരെയുള്ള വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് മറ്റ് നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
ജില്ലാ പോലീസ് ചീഫ് കെ.കെ. ബാലചന്ദ്രന്, ഡിവൈഎസ്പി കെ.ജി. ബാബുകുമാര്‍, എ.എം. ആരിഫ് എംഎല്‍എ, സിഐ കെ.ജി. അനീഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ശാന്തയാണ് രവിയുടെ ഭാര്യ, മക്കള്‍: റെജി, കണ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: