ന്യൂദല്‍ഹി: ഐപിഎല്‍ ക്രിക്കറ്റ് വാതുവെയ്പ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മറ്റി സുപ്രീംകോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജസ്റ്റിസ് റ്റി. എസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഐസിസി ചെയര്മാന് എന്‍.ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍കിംഗ്സ് ഉടമയുമായ ഗുരുനാഥ് മെയ്യപ്പന് വാതുവെയ്പ്പില്‍ പങ്കുണ്ടെന്ന കണ്ടെത്തലുകളോടെയാണ് ജസ്റ്റിസ് മുദ്ഗല്‍ റിപ്പോര്‍ട്ടെന്നാണ് സൂചന.മുദ്ഗല്‍ റിപ്പോര്‍ട്ട് കോടതി നവംബര്‍ 10ന് പരിഗണിക്കും.
മുന്‍ബിസിസിഐ തലവന്‍ എന്‍.ശ്രീനിവാസന് അടക്കമുള്ള 13 പേര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കിയാണ് 2013ലെ ക്രിക്കറ്റ് കോഴ വിവാദത്തില്‍ മുദ്ഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മലയാളി താരം എസ്.ശ്രീശാന്ത്, അജിത് ചാന്ദ്ല,അങ്കിത് ചവാന്, ഗുരുനാഥ് മെയ്യപ്പന്, ബോളിവുഡ് നടന് വിന്ദു ധാരാസിങ് എന്നിവര്‍ക്കെതിരെയായിരുന്നു അന്വേഷണം. ജസ്റ്റിസ് മുകുള്‍ മുദ്ഗലിനു പുറമേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍ നാഗേശ്വര റാവു, അഡ്വ.നിലയ് ദത്ത, ഡപ്യൂട്ടി ജിഡിപി ബി.ബി മിശ്ര,മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവരും അന്വേഷണ കമ്മറ്റിയിലുണ്ടായിരുന്നു.
എന്‍.ശ്രീനിവാസന് ഒരേ സമയം ബിസിസിഐ അദ്ധ്യക്ഷ പദവിയും ഫ്രാഞ്ചെസി ഉടമയുമായി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്ന് മുകുള്‍ മുദ്ഗല്‍ കമ്മറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീനിവാസന് ബിസിസിഐ പദവി ഒഴിയേണ്ടിവന്നത്. വാതുവെപ്പിനിടെ പിടിയിലായ ബോളിവുഡ് താരം വിന്ദുധാരാസിങും മെയ്യപ്പനും കളിക്കിടെ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ രേഖകള്‍ മുദ്ഗല്‍ കമ്മറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഒത്തുകളിയുമായി ബന്ധപ്പെട്ട ടേപ്പിലെ ശബ്ദം ഗുരുനാഥ് മെയ്യപ്പന്റേതാണെന്ന് ഫോറന്‍സിക് പരിശോധനയിലും തെളിഞ്ഞിരുന്നു. വാതുവെപ്പിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും ക്രിക്കറ്റ് രംഗം ശുദ്ധീകരിക്കാന്‍ പത്തിന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: