ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ബാഹ്യശക്തികളുടെ പങ്കു വെളിപ്പെടുത്തിക്കൊണ്ട് പരാതിക്കാരിലൊരാള്‍ കേസില്‍ നിന്നും പിന്മാറി. പദ്ധതിക്കു ലഭിച്ച പാരിസ്ഥിതികാനുമതിയും തീരദേശ അനുമതിയും ചോദ്യം ചെയ്തു ദേശീയ ഹരിത ട്രിബ്യൂണലിനു ഹര്‍ജി നല്കിയ മേരിദാസനാണ് പിന്മാറിയത്.
പ്രദേശത്തെ പള്ളിവികാരി തെറ്റിദ്ധരിപ്പിച്ചാണ് തന്നെക്കൊണ്ട് കേസില്‍ ഒപ്പിടീച്ചതെന്ന് മേരിദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് വ്യക്തമായതായി കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു.
വിഴിഞ്ഞം പദ്ധതിക്കെതിരായ കേസില്‍ നിന്നും പിന്മാറുകയാണെന്ന് കാണിച്ച് മേരിദാസന്‍ സമര്‍പ്പിച്ച അപേക്ഷ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഹരിത ട്രിബ്യൂണല്‍ അംഗീകരിച്ചു. തനിക്കു പരാതിയൊന്നുമില്ലെന്നും തന്റെ പേരില്‍ മറ്റാരോ നല്കിയ പരാതിയാണെന്നും മേരിദാസന്‍ അപേക്ഷയില്‍ പറയുന്നു.
കേസില്‍ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. തന്റെ അറിവോടെയല്ല പരാതി നല്‍കിയത്. ഇടവക വികാരി ഫാ. മത്തേയൂസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചില പേപ്പറുകളില്‍ ഒപ്പിട്ടിരുന്നതായും ഹരിത ട്രിബ്യൂണലില്‍ നേരിട്ടെത്തി മേരിദാസന്‍ മൊഴിനല്‍കി. തനിക്കൊപ്പം ഹര്‍ജി നല്‍കിയിട്ടുള്ള വില്ഫ്രഡിനെ കണ്ടിട്ടില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി നല്കാന് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും മേരിദാസന്‍ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ച ട്രിബ്യൂണല്‍ കേസില്‍ നിന്നു മേരിദാസനെ ഒഴിവാക്കി.
പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ഇതോടെ വ്യക്തമായതായി വനം-പരിസ്ഥിതി മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ പറഞ്ഞു. പരാതികള്‍ ഉണ്ടായത് ആരുടെയൊക്കെയോ പ്രേരണയാലാണെന്ന് വ്യക്തമായി.
ഈ സാഹചര്യത്തില്‍ പരാതിയില്‍ ഒപ്പിട്ടിരിക്കുന്ന ആളിന്റെ വിശദാംശങ്ങളും തേടണം. അതിനാല്‍ ഒന്നാം പരാതിക്കാരനായ വില്ഫ്രഡിനെ വിളിച്ചുവരുത്തണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരും തുറമുഖം കമ്പനിയും ഒറ്റക്കെട്ടായി ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജ് പഞ്ച്വാനി ഇതിനെ എതിര്‍ത്തു. അഭിഭാഷകന് ഹാജരാകുമ്പോള്‍ പരാതിക്കാരനെ വിളിച്ചുവരുത്തി വിസ്തരിക്കണമെന്ന ആവശ്യം ന്യായീകരിക്കാനാവില്ലെന്ന് രാജ് പഞ്ച്വാനി പറഞ്ഞു.
എന്നാല്‍ പദ്ധതിക്കെതിരെ പരാതി നല്കിയവര് പിന്മാറിയാലും കേസ് തുടരുമെന്ന് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ട്രിബ്യൂണല്‍ ചെയ്യുന്നത്, ജസ്റ്റിസ് ജ്യോതിര്‍മണി പറഞ്ഞു.
അതിനിടെ കേസില്‍ കക്ഷിചേരാനായി വെട്ടുകാട് സ്വദേശി എലിസബത്ത് ആന്റണി, ബിമാപള്ളി സ്വദേശി മെഹദാദ് എന്നിവര്‍ കൂടി ഇന്നലെ ട്രിബ്യൂണലിനെ സമീപിച്ചു. പ്രദേശത്തെ റിസോര്‍ട്ട് മാഫിയയ്ക്ക് വേണ്ടി പദ്ധതി തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: